നിവാർ ചുഴലിക്കാറ്റ് തമിഴ്നാട്ടിൽ എത്താൻ മിനിറ്റുകൾ ശേഷിക്കേ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ പുതുച്ചേരിയിലും മഹാബലിപുരത്തും കനത്ത ജാഗ്രത. നിവാർ ചുഴലിക്കാറ്റ് തീരംതൊട്ടാൽ തമിഴ്നാട്ടിലെ ഏഴു ജില്ലകളെ ബാധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിപ്പ്. കടലൂർ, തഞ്ചാവൂർ, ചെങ്കൽപേട്ട്, നാഗപട്ടണം, പുതുക്കോട്ട, തിരുവാരൂർ, വിഴുപുറം ജില്ലകൾക്കാണു ഭീഷണി. ചെമ്പരപ്പാക്കം തടാകം നിറഞ്ഞതിനെ തുടർന്നു വെള്ളം തുറന്നുവിട്ടു. സെക്കന്റിൽ ആയിരം ഘന അടിവെള്ളമാണ് ഒഴുകുന്നത്. അഞ്ചു വർഷം മുൻപ് ചെമ്പരപ്പാക്കം തുറന്നപ്പോഴാണു ചെന്നൈ നഗരത്തിൽ വെള്ളപ്പൊക്കം ഉണ്ടായത്.
കര തൊട്ടാൽ നിവാറിന്റെ വേഗം 100-110 കിലോ മീറ്ററാകുമെന്നാണു കണക്കുകൂട്ടൽ. ചില സ്ഥലങ്ങളിൽ കാറ്റിന്റെ വേഗം 120 കി.മീ. ആയി ഉയരും. ചെന്നൈയിൽ നിന്ന് ഏഴു കിലോ മീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ വടക്കു കിഴക്കാണു ന്യൂനമർദം രൂപപ്പെട്ടത്. ഇന്നലെ രാത്രി ചെന്നൈയുടെ 490 കി.മീ. അകരെ എത്തി. തമിഴ്നാട്ടിൽ പരക്കെ ഇപ്പോൾ കനത്ത മഴ തുടരുന്നു. എഴുപത്തേഴു ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. ഇരുപത്തിരണ്ട് എന്‍ഡിആര്‍എഫ് സംഘം, പത്തു സംഘം സേന, സംസ്ഥാന ദുരന്ത നിവാരണ സേന സ്ഥലത്ത് നിലയുറപ്പിച്ചു. രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്ററുകളും കപ്പലുകളും തയാർ. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.