കാടിനുള്ളിലൊരു സംഗീതം ഒഴുകുന്നുണ്ട്. പുതുതായി മുളപൊട്ടിയ കുഞ്ഞുചെടിയ്ക്ക് വേണ്ടി, അന്നേരം പെറ്റിട്ട ഏതോ മൃഗത്തിന്റെ കുഞ്ഞിനു വേണ്ടി, കൂടിനുള്ളിൽ വിണ്ടുകീറി പൊട്ടിത്തുടങ്ങുന്ന മുട്ടയിൽ നിന്നും പുറത്തുവരാൻ വെമ്പുന്ന ജീവനുവേണ്ടി കാട് താരാട്ട് പാടുകയാണ്. കാടിനുള്ളിലെ ആ സുന്ദര നിമിഷങ്ങളെ ഒപ്പിയെടുക്കാൻ ക്യാമറയുമായി പോയ മൂന്ന് പെണ്ണുങ്ങൾ.
കൊച്ചി സ്വദേശിയും പ്രൊഫഷനൽ ഫൊട്ടോഗ്രഫറുമായ ദീപ, തൃശൂർ സ്വദേശിയായ വീട്ടമ്മ മിനി ആന്റോ, മലപ്പുറം സ്വദേശിയും സോഫ്റ്റ്‌വെയർ എൻജിനീയറുമായ സംഗീത എന്നിവർ തിരിച്ചെത്തിയത് മനസ്സുനിറയെ കാടിന്റെ സമ്മാനങ്ങളുമായാണ്. ‘വനഗീതികൾ’ എന്ന പേരിൽ ഒരു ഫോട്ടോ എക്സിബിഷനിലൂടെ അവർ കണ്ട കാടിന്റെ ഉള്ളകം ഇന്ന് മുതൽ തുറക്കപ്പെടുകയാണ്. എറണാകുളം ദർബാർ ഹാൾ, ഹാൾ ഡിയിൽ ഡിസംബർ 22 വരെയാണ് ഫോട്ടോ പ്രദർശനം. രാവിലെ 11 മുതൽ വൈകിട്ട് 7 വരെയാണ് പ്രവേശന സമയം.
കാടിനുള്ളിലെ മാതൃവാത്സല്യം, കരുതൽ, കുസൃതികൾ, പങ്കുവയ്ക്കൽ, പ്രണയം തുടങ്ങി മനോഹരമായ വിവിധ ഫ്രെയിമുകളിലായി 60 ലധികം ചിത്രങ്ങൾ എക്സിബിഷനിലുണ്ട്. എക്സിബിഷൻ ഉദ്ഘാടനം, പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ ശിൽപ വി കുമാർ െഎഎഫ്എസ് നിർവഹിച്ചു. പ്രകൃതിയെ സംരക്ഷിക്കേണ്ട ആവശ്യകതയെ കുറിച്ച് പൊതുബോധം ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ഫൊട്ടോ എക്സിബിഷന്റെ ലക്ഷ്യം. അതോടൊപ്പം ഭൂമിയിലെ ഏറ്റവും മനോഹരമായ മാതൃത്വം എന്ന വികാരത്തിനുള്ള കൃതഞ്ജത കൂടിയാണ് വനഗീതികൾ. ഫൊട്ടോഗ്രഫർ മിനി ആന്റോ പറയുന്നു.