സ്മാർട് ഫോൺ ഉപയോഗിക്കുമ്പോഴും പലപ്പോഴും നമ്മൾ കംപ്യൂട്ടറിനെയോ ടാബ്‌ലറ്റിനെയോ മിസ് ചെയ്യും. ചില ഫംങ്ഷൻസ് ഫോണിൽ ലഭ്യമല്ലാത്തതാണ് കാരണം. കംപ്യൂട്ടറിലേതു പോലെ തന്നെ സ്മാർട് ഫോണിലും ഉപയോഗിക്കാവുന്ന, അധികമാർക്കും അറിയാത്ത ചില ട്രിക്കുകൾ ഇതാ.
ഒന്നിലേറെ അക്കൗണ്ട് ഉണ്ടോ
ഫോണില്‍ ഒന്നിലധികം ഗൂഗിള്‍ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നുണ്ടോ? ഉദാഹരണത്തിന് ബിസിനസ് ആവശ്യത്തിനായും സ്വകാര്യ ആവശ്യങ്ങൾക്കായും രണ്ടോ അതിലധികമോ ജിമെയിൽ അക്കൗണ്ടുകൾ ഉപയോഗിക്കേണ്ടി വരാറുണ്ടോ? വളരെ സിംപിളായി ഓരോ അക്കൗണ്ടിന്റെയും ഇന്‍ബോക്സ് ഓപണാക്കാന്‍ ഒരു ട്രിക്കിതാ. ഏതു ഗൂഗിള്‍ ആപ്ലിക്കേഷനിലും ഈ സൗകര്യം ലഭ്യമാണ്.
ജിമെയില്‍ ആപ്പിന്റെ (ഗൂഗിള്‍ ആപ്പുകളുടെ) വലതു വ ശത്തു മുകളിലായി കാണിക്കുന്ന പ്രൊഫൈല്‍ ഐക്ക ണില്‍ ടച് ചെയ്ത് താഴേക്ക് ഡ്രാഗ് ചെയ്താല്‍ നമ്മള്‍ ആഡ് ചെയ്തിരിക്കുന്ന ഒന്നിലധികം ഗൂഗിള്‍ അക്കൗണ്ടുകൾ ലിസ്റ്റ് ചെയ്തു വരും. ഓരോന്നും സെലക്ട് ചെയ്താൽ ആ അക്കൗണ്ടിലെ വിവരങ്ങള്‍ ആ ഗൂഗിള്‍ ആപ്പില്‍ തെളിയുന്നതു കാണാം. നാലോ അഞ്ചോ ഒക്കെ ഇമെയില്‍ ഒരു ഫോണില്‍ ഉപയോഗിക്കുന്നവര്‍ക്ക് അനായാസം ഒരു ഇമെയില്‍ അക്കൗണ്ടിന്റെ ഇന്‍ബോക്സില്‍ നിന്നു മറ്റൊരു ഇമെയിലിന്റെ ഇന്‍ബോക്സിലേക്ക് ഈ ട്രിക്കുപയോഗിച്ച് മൂവ് ചെയ്യാം.
ലേഔട്ട് മാറ്റിയാലോ
വലിയൊരു പാരഗ്രാഫ് ടൈപ് ചെയ്തുകഴിഞ്ഞ് അതിലെ ഒരു വാക്കോ അക്ഷരമോ അല്ലെങ്കില്‍ ആ പാരഗ്രാഫ് മൊത്തമായോ സ്മോള്‍ ലെറ്റര്‍ അല്ലെങ്കില്‍ കാപിറ്റല്‍ ലെറ്ററിലേക്ക് മാറ്റണമെന്നു തോന്നിയിട്ടുണ്ടോ?
ഒരു പാരഗ്രാഫോ ഒരു വാക്കോ ടൈപ് ചെയ്തിട്ട് അതിലെ ഒരക്ഷരമോ അല്ലെങ്കില്‍ ഒരു വാക്കോ പാരഗ്രാഫ് മൊത്തമായോ കാപിറ്റല്‍ അല്ലെങ്കില്‍ സ്മോള്‍ലെറ്റര്‍ ആക്കേണ്ടത് എന്നതനുസരിച്ച് ആ ഭാഗം സെലക്ട് ചെയ്തശേഷം കീബോര്‍ഡിലെ ഷിഫ്റ്റ് കീ അമര്‍ത്തി നോക്കൂ. ഓരോ തവണ അമര്‍ത്തുന്നത് അനുസരിച്ച് സെലക്ട് ചെയ്ത ഭാഗം കാപിറ്റല്‍ ആയും സ്മോള്‍ ആയും മാറുന്നതു കാണാം.
ട്രൂ കോളർ ട്രിക്
നമ്മൾ സേവ് ചെയ്യാത്ത നമ്പരിലേക്ക് വാട്സാപ് സന്ദേശം അയക്കാൻ പലരും പല വഴികൾ നോക്കും. എന്നാൽ ഏറ്റവും എളുപ്പമുള്ള വഴി ട്രൂ കോളറിലൂടെയാണ്. ആ ട്രിക് ഇങ്ങനെ.
ട്രൂ കോളർ ആപ് ഓപൺ ചെയ്ത് നമുക്ക് സന്ദേശം അയക്കേണ്ട നമ്പർ ടൈപ് ചെയ്തു കൊടുക്കുക. അപ്പോൾ ആ നമ്പരിലുള്ള ആളുടെ പേര് (സത്യമാകണമെന്നില്ല) തെളിഞ്ഞു വരും. അതിൽ ടച് ചെയ്താൽ ആ നമ്പരിലുള്ള പ്രൊഫൈൽ ഓപണാകും. അതിൽ വാട്സാപ്പിന്റെ ഐക്കണും കാണാം. ആ ഐക്കണിൽ ക്ലിക് ചെയ്താൽ ആ വ്യക്തിയുടെ വാട്സാപ് ചാറ്റ് വിൻഡോ ഓപണാകും. ഇനി സന്ദേശം അയച്ചോളൂ.
വിവരങ്ങൾക്ക് കടപ്പാട്:
രതീഷ് ആർ. മേനോൻ
ടെക്, സോഷ്യൽ മീഡിയ വിദഗ്ധൻ