വൈദ്യുത തടസ്സത്തിന് പരാതി നൽകിയിട്ടും പരിഹരിക്കപ്പെട്ടില്ലെങ്കിൽ നിയമനടപടി സ്വീകരിക്കാമോ?
പരാതി റജിസ്റ്റർ ചെയ്തിട്ടും സമയബന്ധിതമായി പരിഹാരം കണ്ടില്ലെങ്കിൽ പരാതിക്കാരന് കോംപൻസേഷൻ (നഷ്ടപരിഹാരം) നൽകണമെന്നു ചട്ടമുണ്ട്. വൈദ്യുതി വകുപ്പിന്റെ സ്റ്റാൻഡേർഡ്സ് ഓഫ് പെർഫോമൻസ് ആൻഡ് കോംപന്‍സേഷൻ എമൗണ്ട് എന്ന ഭാഗത്തിലാണ് ഇത് പ്രതിപാദിച്ചിരിക്കുന്നത്.
ഫ്യൂസ് പോകൽ, വൈദ്യുതി കമ്പി പൊട്ടിവീഴൽ, ട്രാൻസ്ഫോമർ തകരാറുകൾ, ഒരു ലൈനിലേക്ക് മാത്രമുള്ള വൈദ്യുതതടസ്സം തുടങ്ങിയ പരാതികൾക്ക് പരിഹാരം കാണാനുള്ള കാലതാമസം കണക്കാക്കി മണിക്കൂറിന് 25 രൂപ നിരക്കിലാണ് കോംപൻസേഷൻ. അർബൻ, റൂറൽ, ഡിഫിക്കൽറ്റ് എന്നിങ്ങനെ പ്രാദേശിക അടിസ്ഥാനത്തിൽ ഈ സമയപരിധിക്കു വ്യത്യാസമുണ്ട്.
ഉദാഹരണത്തിന് ഫ്യൂസ് പോയാൽ, അർബൻ പ്രദേശങ്ങളിൽ ആറു മണിക്കൂറിനുള്ളിലും, റൂറൽ പ്രദേശങ്ങളിൽ എട്ടു മണിക്കൂറിനുള്ളിലും, ഡിഫിക്കൽറ്റ് പ്രദേശങ്ങളിൽ 10 മണിക്കൂറിനുള്ളിലും പ്രശ്നപരിഹാരമുണ്ടായില്ലെങ്കിൽ കോംപൻസേഷൻ ലഭിക്കാം. മീറ്റർ തകരാറുകൾ അഞ്ചു മുതൽ ഏഴു ദിവസത്തിനുള്ളിൽ പരിഹരിക്കപ്പെട്ടില്ലെങ്കിൽ, പുതിയ കണക്ഷൻ നൽകാൻ 30 ദിവസത്തിലേറെ സമയമെടുത്താൽ, ഓണർഷിപ് മാറ്റാൻ 15 ദിവസത്തിലേറെ വൈകിയാൽ തുടങ്ങിയവയ്ക്കും കോംപൻസേഷൻ ലഭിക്കും.
- കെ.എ. സജീവ്, അസി. എൻജിനീയർ, കെഎസ്ഇബി, കോട്ടയം