Monday 27 September 2021 05:04 PM IST : By സ്വന്തം ലേഖകൻ

ഒരുകാലെടുത്ത വിധിയോട് പിണക്കമില്ല: അവളുടെ ജീവിതം, അവിടെ അവള്‍ മാലാഖ: വൈറലായി പാത്തുവിന്റെ ഫൊട്ടോഷൂട്ട്

athira-pathu

നിവര്‍ന്നു നില്‍ക്കുന്നത് കൃത്രിമ കാലുകളിലാണ്. പക്ഷേ അവളുടെ മുഖത്തേക്ക് നോക്കിയാല്‍ ആത്മവിശ്വാസത്തിന്റെ ആയിരം വോട്ട് പുഞ്ചിരി കാണാം. പരിഹാസങ്ങളും പരിമിതിയും പടിക്കു പുറത്തു നിര്‍ത്തി ജീവിതത്തെ ജയിക്കാന്‍ പഠിച്ച ഫാത്തിമയെന്ന പാത്തുവിനെ സോഷ്യല്‍ മീഡിയക്കു പരിചിതമാണ്.

കൃത്രിമക്കാലുമായി പോസ് ചെയ്യുന്ന സുന്ദരിയായ മോഡല്‍. വളര്‍ച്ച കുറഞ്ഞ വലതുകാലുമായി ഈ ഭൂമിയില്‍ ജനിച്ചു വീണവള്‍.  ആറാം ക്ലാസ് വരെ ഒറ്റക്കാലില്‍ കുന്തിക്കുന്തി നടന്ന അവളുടെ ജീവിത കഥ വനിത ഓണ്‍ലൈനാണ് ആദ്യം വായനക്കാര്‍ക്കു മുന്നിലേക്ക് വച്ചത്. വേദന പേറിയുള്ള ആ ജീവിതത്തിനും ശരീരത്തിനും പിന്നീട് കൃത്രിമക്കാല്‍ കൂട്ടായി. പക്ഷേ അപ്പോഴും വേദനയും ശാരീരിക അസ്വസ്ഥതയും വിട്ടൊഴിഞ്ഞില്ല. ഒടുവില്‍ നിവൃത്തിയില്ലാതെ, വേദന സഹിക്കാനാകാതെ കാല്‍ മുറിച്ചു മാറ്റി. 

ശാരീരിക പരിമിതി പേറുമ്പോഴും ഒരിക്കലും അതോര്‍ത്ത് പാത്തു ദുഖിച്ചില്ല. നിറഞ്ഞു ചിരിച്ച് ആത്മവിശ്വാസത്തോടെ അവള്‍ ജീവിതത്തെ തിരികെ പിടിച്ചു. മോഡലിംഗായിരുന്നു അവളുടെ മുഖത്ത് പുഞ്ചിരി തിരികെ കൊണ്ടു വന്ന വലിയ പാഷന്‍. 

'നിന്നെ ആരു കല്യാണം കഴിക്കും, കെട്ടിക്കൊണ്ടു പോയി ഷോ കെയ്‌സില്‍ ഇരുത്താനാണോ'! വിധിയെ ജയിച്ച്, റാംപില്‍ പാത്തുവിന്റെ പാദമുദ്ര: അതിജീവനം

ഇപ്പോഴിതാ പാത്തുവിന്റെ കരളുറപ്പും ആത്മവിശ്വാസം ചോരാത്ത പുഞ്ചിരിയും

ഒരിക്കല്‍ കൂടി ക്യാമറ ക്ലിക്കുകളിലൂടെ മിന്നിത്തിളങ്ങുകയാണ്. സെലിബ്രിറ്റി ഫൊട്ടോഷൂട്ടും ഫൊട്ടോഗ്രഫിയില്‍ വേറിട്ട പരീക്ഷണങ്ങളും അവതരിപ്പിച്ച് സോഷ്യല്‍ മീഡിയയുടെ കയ്യടി നേടിയിട്ടുള്ള ആതിര ജോയിയാണ് പാത്തുവിനെ  ക്യാമറയ്ക്കു മുന്നില്‍ എത്തിച്ചിരിക്കുന്നത്. ജീവിത പ്രതിസന്ധിയില്‍ നിന്നും ഫീനിക്‌സ് പക്ഷിയെ പോലെ പറന്നുയര്‍ന്ന മാലാഖയെന്നോണമാണ് പാത്തുവിനെ ഫ്രെയിമിനുള്ളില്‍ എത്തിച്ചിരിക്കുന്നത്. വര്‍ക്ക ബീച്ചിന്റെ മനോഹരമായ പശ്ചാത്തലത്തിലാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഷെബിനാണ് പാത്തുവിന് മാലാഖയെപ്പോലെ കരുത്തും അഴകും സമന്വയിക്കുന്ന കോസ്റ്റിയൂം നല്‍കിയത്. ശ്രീജ അനിലാണ് ചമയം ഒരുക്കിയത്. എഡിറ്റിങ്-ഫ്രാങ്ക്‌സ്. സ്മൃതി സൈമണാണ് പാത്തുവിനെ അതിസുന്ദരിയാക്കിയ ചിറകുകള്‍ ഒരുക്കിയത്.