ഓരോ പുരുഷന്റെയും വിജയത്തിനു പിന്നിൽ എപ്പോഴും ഒരു സ്ത്രീയുണ്ടാകുമെന്ന വാക്കുകൾ പണ്ടേക്കു പണ്ടേ മനസിൽ പതിഞ്ഞതാണ്. വിജയങ്ങളിലും നേട്ടങ്ങളിലും ആണിന്റെ നിഴലായും അദൃശ്യ ശക്തിയായും നിൽക്കുന്ന പെണ്ണുങ്ങളെ ഉദ്ദേശിച്ചാണ് ആ ‘മഹത്തായ’ വരികൾ പിറവിയെടുത്തത്. എന്നാൽ കാലം മാറുമ്പോള്‍ അവൾ അവന്റെ നിഴലല്ല, അവൾ അദൃശ്യ സാന്നിധ്യവുമല്ല. ആണിന്റെ വിജയഗാഥകളെ ആഘോഷമാക്കുന്ന പെൺ സാന്നിധ്യങ്ങൾ ഇന്ന് തിരശീലയ്ക്ക് അപ്പുറമല്ല, ലോകം കണ്ണുതുറന്നു കാണുംവിധം ഇപ്പുറമാണ്. ഇന്നവന്റെ വിജയങ്ങളിൽ ആർത്തു വിളിക്കാനും, അവന്റെ തോളോടു തോളോടു ചേർന്നു നിൽക്കാനും പെണ്ണുണ്ട്.
ഐപിഎല്ലില്‍ അഞ്ചാം വിജയകിരീടം ചൂടിയ ചെന്നൈയുടെ ആണുങ്ങൾ തങ്ങളുടെ പെണ്ണുങ്ങളെ തിരശീലയ്ക്കു വെളിയിലേക്ക് കൊണ്ടു വന്ന് ലോകത്തിന് പരിചയപ്പെടുത്തിയതാണ് ഹൃദയം നിറയ്ക്കുന്ന മാതൃക. ഡ്രസിങ് റൂമിൽ ഷാംപെയ്ൻ പൊട്ടിച്ച് ആഘോഷമാക്കുന്ന ആൺ വിജയഗാഥകളുടെ ഇടയ്ക്ക് അവർ വേറിട്ടു നിന്നു എന്നതാണ് യാഥാർത്ഥ്യം. ഐപിഎൽ താരപ്പൂരത്തിന് കൊടിയിറങ്ങിയെങ്കിലും വിജയമധുരം കുടുംബത്തിലെ വനിതകൾക്കൊപ്പം ചേർന്നു നിന്ന് ആസ്വദിച്ച ചെന്നൈ താരങ്ങളുടെ ചിത്രങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നു.
കളിയാരവത്തിനു സാക്ഷിയാകുന്ന ഡഗ്ഔട്ടിൽ നിന്നു തുടങ്ങുന്നു ആ ‘കുടുംബകഥ’. ചെന്നൈയുടെ താരങ്ങൾ കളത്തിൽ നിറഞ്ഞു കളിക്കുമ്പോൾ അവർക്കായി ആർപ്പു വിളിക്കാൻ താരങ്ങളിൽ പലരുടേയും കുടുംബം ഒന്നാകെയെത്തി. ചെന്നൈയുടെ സ്വന്തം ‘തല’ എംഎസ് ധോണിയുടെ പ്രിയപ്പെട്ടവൾ സാക്ഷിയായിരുന്നു ഗ്യാലറിയിലെ സ്ഥിരം സന്ദർശകയെങ്കിൽ ഇക്കുറി കഥ മാറി. കലാശപ്പോര് നടന്ന ദുബായി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഒട്ടുമിക്ക കളിക്കാരുടെയും ഭാര്യമാരെത്തി, തങ്ങളുടെ പ്രിയപ്പെട്ടവർക്കും ടീമിനുമായി ആർപ്പുവിളിച്ചു. തീർന്നില്ല കഥ, കളിക്കാരുടെ മാത്രമല്ല ടീമിലെ സപ്പോർട്ടിങ് സ്റ്റാഫിനു വരെ വിജയകിരീടം ചൂടിയ ശേഷമുള്ള സന്തോഷങ്ങളുടെ ഫ്രെയിമിൽ അവർ ഇടം നൽകി.
ഫൈനലിൽ തകർപ്പനടിയുമായി കളംനിറഞ്ഞ ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലസി തന്റെ പങ്കാളി ഇമാരി വൈസറിനൊപ്പം ഐപിഎൽ ട്രോഫിയുമായി നിൽക്കുന്ന ചിത്രമായിരുന്നു കൂട്ടത്തിൽ ഏറ്റവും ഹൃദ്യം. ചിന്നത്തല സുരേഷ് റെയ്നയ പത്നി റിയോക്കും മക്കളായ റിയോക്കും ഗ്രേസിയക്കുമൊപ്പം വിജയ നിമിഷം ആഘോഷിച്ചു. ഐപിഎൽ മത്സരത്തിനിടെ ഗ്യാലറിയിലിരുന്ന കൂട്ടുകാരിയെ പ്രപ്പോസ് ചെയ്ത് ഞെട്ടിച്ച ദീപക് ചാഹറും പ്രിയപ്പെട്ടവളെ വിജയ നിമിഷത്തിൽ ചേർത്തു നിർത്തി. കൂട്ടുകാരി ജയ ഭരദ്വാജിനൊപ്പം ചേർന്നു നിൽക്കുന്ന ദീപകിന്റെ ചിത്രം വിജയ നിമിഷത്തിലെ നിറമുള്ള കാഴ്ചയായി.
നിർണായക മത്സരത്തിൽ മികച്ച ഫോമിലേക്കുയർന്ന റോബിൻ ഉത്തപ്പ ഭാര്യ ശീതളിനും മക്കളായ ഗൗതം നീൽ എന്നിവർക്കൊപ്പമെത്തി. ഓൾ റൗണ്ടർ മൊയീൻ അലി പത്നി ഫിറോസയ്ക്കും മക്കളായ അബൂബക്കറിനും ഹാദിയക്കുമൊപ്പമാണ് എത്തിയത്. ചെന്നൈയുടെ സ്വന്തം ‘ജഡ്ഡു’ ജഡേജ ഭാര്യ റിവാബ സോളങ്കിക്കൊപ്പം നിൽക്കുന്ന ചിത്രവും നിറമുള്ള ഫ്രെയിമുകളിലൊന്നാണ്.
എന്തായാലും ആഘോഷങ്ങൾ പ്രിയപ്പെട്ടവർക്കൊപ്പം പങ്കുവയ്ക്കുമ്പോഴാണ് അത് മധുരമുള്ളതാകുന്നതെന്ന് പറയാതെ പറയുകാണ് ചെന്നൈ. ഡ്യൂപ്ലസിയുടെ പത്നി ഇമാരിയുടെ വാക്കുകൾ തന്നെ കടമെടുക്കാം, ഇറ്റ്സ് നോട്ട് എ ടീം... ഇറ്റ്സ് എഫാമിലി.