ചിയാറ ബോര്‍ഡി ഒരു ഒന്നൊന്നര നായികയാണ്. ജീവിതത്തിൽ അവർ തോൽപ്പിച്ചത് പരിമിതകളെയാണ്. ഒന്നര കാലുമായി അവർ നടന്നു കയറിയത് മിസ് ഇറ്റലി ഫൈനലിലേക്കാണ്. അവസാന മൂന്നു പേരിൽ ഒരാളായി കിരീടത്തോളം പോന്ന വിജയം നേടിയപ്പോൾ വഴിമാറിയത് ജീവിതത്തിൽ അതുവരെ നേരിട്ട പ്രതിബന്ധങ്ങളാണ്. പതിമൂന്നാമത്തെ വയസില്‍ ഒരു ബൈക്ക് ആക്സിഡന്റിലാണ് ചിയാറയ്ക്ക് കാല്‍ നഷ്ടമായത്. എന്നിട്ടും, പതിനെട്ടാമത്തെ വയസില്‍ മിസ് ഇറ്റലി മത്സരത്തില്‍ മൂന്ന് ഫൈനലിസ്റ്റുകളില്‍ ഒരാള്‍ ചിയാറ ബോഡി ആയിരുന്നു.
കൃത്രിമക്കാലുകളുമായി ഇറ്റലിയിലെ ഏറ്റവും സുന്ദരിയായ പെണ്ണുങ്ങളിൽ ഒരാളായി മടങ്ങുമ്പോൾ അവർ ലോകത്തോടു വിളിച്ചു പറഞ്ഞു, ആഗ്രഹങ്ങൾക്ക് പരിമിതികൾ തടസ്സമല്ല. അവള്‍ പങ്കുവച്ച അതിജീവന കഥ ലോകം ഏറ്റെടുത്തു. അവളുടെ മനസിന്റെ ഭംഗിയെ ലോകം ഹൃദയത്തിലേറ്റു വാങ്ങി.
എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ ഫേസ്ബുക്കില്‍ ചിയാറയുടെ വിമര്‍ശകരും, ആരാധകരും തമ്മിലുള്ള വന്‍ ഏറ്റുമുട്ടല്‍ തന്നെ നടന്നു. അവളെയും കാലില്ലാത്തതിനേയും ഫേസ്ബുക്ക് വഴി പരിഹസിച്ചത് നിരവധി പേരാണ്. പരിഹാസങ്ങളോടുള്ള അവളുടെ പ്രതികരണവും വ്യത്യസ്തമായിരുന്നു. ‘എനിക്കൊരു കാല്‍ മാത്രമേ നഷ്ടമായിട്ടുള്ളൂ, നിങ്ങള്‍ക്ക് ഇല്ലാത്തത് ഹൃദയവും തലച്ചോറുമാണ്’ എന്നാണ് അവള്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.
‘സ്വപ്നങ്ങള്‍ക്ക് പരിധികളും പരിമിതികളുമുണ്ടോ? ഇല്ലാ എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. ജീവനറ്റു പോകുന്നതു വരേയും നമ്മുടെ സ്വപ്നങ്ങള്‍ നമുക്ക് സ്വന്തമാണ്. പരിമിതികളെ പടിവാതിലിനു പുറത്തു നിര്‍ത്തിയുള്ള യാത്രയില്‍ വേണ്ടത് രണ്ട് കാര്യങ്ങള്‍ മാത്രം. നിശ്ചയദാര്‍ഢ്യവും ആത്മ വിശ്വാസവും.’ ചിയാറ പറയുന്നു. തനിക്ക് മിസ് ഇറ്റലി ആകണം എന്നില്ലായിരുന്നു. പക്ഷെ, ആ അപകടത്തിനു ശേഷം ഞാന്‍ പുനര്‍ജനിച്ചിരിക്കുകയാണെന്നും, തന്റെ ജീവിതം ഇപ്പോഴും മനോഹരമാണെന്നും കാണിക്കുക മാത്രമായിരുന്നു ലക്ഷ്യം.– വാക്കുകൾക്ക് സുന്ദരി കിരീടത്തിലെ വജ്രത്തേക്കാള്‍ തിളക്കം.