Thursday 23 June 2022 05:00 PM IST : By സ്വന്തം ലേഖകൻ

പേരിനൊപ്പം ‘ഡോക്ടര്‍’ എന്നു ചേർക്കുന്നതിനെക്കുറിച്ച് സ്വപ്നത്തിൽ പോലും ആലോചിച്ചിരുന്നില്ല; ഐ.എം. വിജയന്‍ ‘ഡോക്ടറാ’യി, ചികിത്സ പക്ഷേ, സ്പോർട്സിനു മാത്രം

dr-im-vijayan

‘‘അസുഖം വന്നാൽ ഏതു ഡോക്ടറുടെയടുത്ത് പോകും എന്നു ചിന്തിച്ചതല്ലാതെ സ്വന്തം പേരിനൊപ്പം ‘ഡോ.’ എന്നു ചേർക്കുന്നതിനെക്കുറിച്ചൊന്നും സ്വപ്നത്തിൽ പോലും ആലോചിച്ചിരുന്നില്ല.’’– ഇന്ത്യൻ ഫുട്ബോൾ ടീം  മുൻ നായകനും എംഎസ്പി അസിസ്റ്റന്റ് കമൻഡാന്റുമായ ഐ.എം.വിജയന്റെ വാക്കുകളാണ്. റഷ്യയിലെ അർഹാങ്കിൽസ്ക് നോർത്തേൺ സ്റ്റേറ്റ് മെഡിക്കൽ സർവകലാശാലയിൽനിന്ന് ഡോക്ടർ ഓഫ് സ്പോർട്സ് ബഹുമതി ലഭിച്ച ശേഷം മലപ്പുറത്തെ സേനാ ആസ്ഥാനത്തെത്തിയതായിരുന്നു അദ്ദേഹം.

ഫുട്ബോൾ മൈതാനത്തുവച്ചാണ് ബഹുമതിപത്രം കൈമാറിയതെന്നതാണ് ഏറ്റവും സന്തോഷകരമെന്ന് വിജയൻ പറഞ്ഞു. അവിടത്തെ സംസ്ഥാനതല ഫുട്ബോൾ മത്സരത്തിൽ മെഡിക്കൽ സർവകലാശാല വിജയിച്ച ശേഷമുള്ള ചടങ്ങിലായിരുന്നു ഇത്. മലയാളി താരങ്ങൾ ഉൾപ്പെട്ട ടീം ആണ് അവർക്കു വിജയം നേടിക്കൊടുത്തതെന്നതും അഭിമാനകരമാണെന്ന് വിജയൻ പറഞ്ഞു.

ഇതേ സർവകലാശലയിൽ സേവനം ചെയ്യുന്ന സുഹൃത്ത് ഡോ. ജസ്റ്റിനാണ് തന്റെ വിവരങ്ങൾ അവിടത്തെ അധികൃതർക്ക് കൈമാറിയത്. ഭൂട്ടാനെതിരെ 12–ാം സെക്കൻഡിൽ ഗോൾ നേടിയതാണ് അവരെ കൂടുതൽ ആകർഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. എംഎസ്പി കമൻഡാന്റ് എം. ഹേമലതയ്ക്കും സഹപ്രവർത്തകർക്കും ബഹുമതിപത്രം കാണിച്ചുകൊടുക്കുകയും ചെയ്തു. എംഎസ്പി ഫുട്ബോൾ അക്കാദമിയുടെ പ്രവർത്തനങ്ങൾ തുടങ്ങാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം ഇപ്പോൾ.