‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ’ എന്ന സിനിമയിലൂടെ മനം കവർന്ന അമേരിക്കൻ താരം ഇന്ത്യ ജാർവിസ് സംസാരിക്കുന്നു...
India to India
ഇന്ത്യ ജാർവിസ് എന്ന പേരുമായി ഇന്ത്യൻ സിനിമയിൽ അഭിനയിക്കാൻ ഇന്ത്യയിലെത്തുക, രസമുണ്ടല്ലേ കേൾക്കാൻ. അമേരിക്കയിലെ കലിഫോർണിയയിലാണ് എന്റെ കുടുംബം. രണ്ടു ചേച്ചിമാർക്കു ശേഷമാണ് ഞാൻ ജനിച്ചത്. എന്നെ ഗർഭിണിയായിരുന്ന സമയത്താണ് ‘ഗോൺ വിത് ദി വിൻഡ്’ എന്ന സിനിമ അമ്മ കാണുന്നത്. അതിലെ ഒരു കഥാപാത്രത്തിന്റെ പേര് ഇന്ത്യ എന്നായിരുന്നു. അപ്പോൾ തന്നെ അമ്മ തീരുമാനിച്ചു, ജനിക്കാനിരിക്കുന്ന കുഞ്ഞിന് ആ പേരിടാമെന്ന്. അങ്ങനെയാണ് ഞാൻ ‘ഇന്ത്യ’ ആയത്. ഇവിടെ എല്ലാവർക്കും ആ പേരു കേൾക്കുമ്പോൾ അതിശയമായിരുന്നു.
California to Cochin
അക്കാദമി ഓഫ് ആർട് യുണിവേഴ്സിറ്റിയിൽ നിന്ന് ബിഎഫ്എ പാസായതിനു ശേഷം അഭിനയത്തിൽ സജീവമാകാനാണ് ന്യുയോർക്കിലേക്ക് താമസം മാറിയത്. കുറേ ഷോർട് ഫിലിമുകളും തിയറ്റർ വർക്കുകളും പരസ്യങ്ങളും ചെയ്തു. കിലോമീറ്റേഴ്സിന്റെ പ്രൊഡക്‌ഷൻ ക്രൂവിലുള്ള ഒരാളുടെ സുഹൃത്തിനൊപ്പം മു ൻപു ഞാൻ വർക് ചെയ്തിട്ടുണ്ട്. അങ്ങനെയാണ് ഈ അവസരം തേടി വന്നത്. ഫെയ്സ് ടൈമിലൂടെ കണ്ടു സംസാരിച്ചു. അഭിനയിക്കാമെന്ന് ഉറപ്പിച്ചതിന്റെ പിറ്റേ ആഴ്ച ഞാൻ കൊച്ചിയിൽ ലാൻഡ് ചെയ്തു.
Bull to Bullet
മലയാളം ഡയലോഗ് ആദ്യം നാവിനു വഴങ്ങിയതേയി ല്ല. ടൊവീനോയാണ് ഉച്ചാരണം ശരിയാക്കാൻ സഹായിച്ചത്. ഇവിടുത്തെ ട്രാഫിക് ബ്ലോക് കണ്ടാണ് പിന്നെ, അന്തം വിട്ടത്. ഒരു സീനിൽ ടൊവീനോയുടെ കൂടെ ബുള്ളറ്റിൽ റോഡിലേക്കിറങ്ങിയതും എതിരേ ഒരാൾ ബൈക്കിൽ ചീറിപ്പാഞ്ഞു വരുന്നു. ഞാൻ പേടിച്ചു നിലവിളിച്ചു പോയി, ‘ഓ മൈ ഗോഡ്...’ ഇവിടെ ചിലർ വണ്ടിയോ ടിക്കുന്നതു കണ്ടാൽ നമ്മുടെ ജീവൻ കൂടി പോകും. മറ്റൊരിക്കൽ ഷൂട്ടിങ്ങിനിടെ ഒരു കാള വിരണ്ടുവന്നു. ഞാൻ പേടിച്ച് വണ്ടിക്കുള്ളിലേക്ക് ഓടിക്കയറി. പിന്നെ, എല്ലാവരും ഇതു പറഞ്ഞ് കളിയാക്കുമായിരുന്നു.
Hollywood to Mollywood
ഹോളിവുഡിൽ ഓരോ നടീനടന്മാർക്കും കൃത്യമായി ഷൂട്ടിങ് ഷെഡ്യൂൾ ഒക്കെ കിട്ടും. അതു കഴിഞ്ഞേ എഗ്രിമെന്റ് ഒപ്പിടൂ. പറയുന്ന സമയത്തേക്കാൾ ഒരു മിനിറ്റു പോ ലും കൂടുതൽ എടുക്കില്ല. ആ പ്രതീക്ഷയിലാണ് വന്നത്. പക്ഷേ, ഇവിടെ ഓരോ ഷോട്ടും റീടേക്കുകൾ ഒക്കെയായി നീളും. അത്ര പെർഫെക്ടായി സിനിമയെടുക്കുമ്പോ ൾ സമയത്തിന്റെ കാര്യത്തിൽ നിർബന്ധം പിടിക്കാൻ ആകില്ലല്ലോ. ആദ്യം വലിയ ബുദ്ധിമുട്ടായിരുന്നു. കാര്യങ്ങൾ ‘അണ്ടർ കൺട്രോൾ’ ആകാൻ രണ്ടാഴ്ചയെടുത്തു. ഇതിനു മുൻപ് മലയാളം സിനിമയെ കുറിച്ച് ഞാൻ കേട്ടിട്ടു പോലുമില്ലായിരുന്നു.
South to Sambar
സിനിമയ്ക്കു വേണ്ടി ഇന്ത്യ മുഴുവൻ യാത്ര ചെയ്തു. രാജസ്ഥാൻ മരുഭൂമിയും ലഡാക്കിലെ ഓഫ് റോഡുമൊക്കെ ത്രിൽ അടിപ്പിച്ചെങ്കിലും സൗത്ത് ഇന്ത്യയാണ് കൂടുതൽ ഇഷ്ടപ്പെട്ടത്. കേരളത്തിലെ ഭക്ഷണത്തിന്റെ രുചിയും ഈ പ്രകൃതിഭംഗിയും മലയാളികളുടെ സ്നേഹ വും ഒരിക്കലും മറക്കില്ല. അതിരപ്പള്ളി വെള്ളച്ചാട്ടമാണ് ഏറ്റവും ഇഷ്ടപ്പെട്ടത്. ഇത്രയധികം കുരങ്ങന്മാരെ നേരിൽ കാണുന്നതു തന്നെ ആദ്യമായാണ്. എന്തൊരു കുരുത്തംകെട്ട സ്വഭാവമാണ് അവയ്ക്ക്. പിന്നെ, ഒരു കാര്യം കൂടി ഇപ്പോൾ മിസ് ചെയ്യുന്നുണ്ട്, നല്ല നാടൻ ഇ ഡ്‍ഡലിയുടെയും സാമ്പാറിന്റെയും രുചി.
Dream to Drive
എന്റെ പേര് ലോകത്തിലെ മനോഹരമായ ഒരു രാജ്യത്തിന്റെ കൂടി പേരാണ് എന്നറിഞ്ഞതു മുതൽ ഇവിടേക്കു വരുന്നത് സ്വപ്നം കണ്ടിട്ടുണ്ട്. സിനിമയുടെ ഷൂട്ടിങ്ങിനു വേണ്ടി തന്നെ ആദ്യമായി ഇന്ത്യയിലേക്കു വരാനായത് യാദൃച്ഛികത ആകും. ഇങ്ങോട്ടു വരുമ്പോൾ വളരെ എക്സൈറ്റഡ് ആയിരുന്നു. പ്രത്യേകിച്ചും റോഡ് മൂവിയിൽ അഭിനയിക്കുന്നതിന്റെ ത്രിൽ. സിനിമയ്ക്കു വേണ്ടി രണ്ടു മാസം ഇവിടെ താമസിച്ചു,
ഐ ലവ് ഇന്ത്യ...