Wednesday 16 May 2018 05:34 PM IST : By സ്വന്തം ലേഖകൻ

ഗുജറാത്തിൽ ജനിച്ച് റോക്ക് സംഗീതത്തിലെ ചക്രവർത്തിയായി വളർന്നു; സ്വവർഗാനുരാഗിയും എയ്ഡ്സ് ബാധിതനുമായിരുന്ന ഫ്രെഡി മെര്‍ക്കുറിയുടെ ജീവിതം സിനിമയാകുന്നു

Screen-Shot-2018-05-16-at-2.45.27-PM

‘ബൊഹേമിയന്‍ റഫ്സോഡി’ വെറും ജീവചരിത്ര സിനിമയാകില്ല. അതിശയിപ്പിക്കുന്ന സ്വഭാവ സവിശേഷതകൾ നിറഞ്ഞ ഇതിഹാസ തുല്യനായ ഒരു ഗായകന്റെ ജീവിതം പറയുമ്പോൾ എങ്ങനെയാണതൊരു വെറും സിനിമയാകുക. മുത്തശ്ശിക്കഥകളെ വെല്ലുന്ന നാൽപ്പത്തിയഞ്ചു വർഷത്തെ ആ ജീവിതം മണിക്കൂറുകൾ മാത്രം ദൈർഘ്യമുള്ള ഒരു സിനിമയിൽ എങ്ങനെ പകർത്തും എന്നതിൽ മാത്രമാണ് ആകാംക്ഷ. ലോകം കണ്ട എക്കാലത്തേയും മികച്ച റോക്ക് സംഗീതജ്ഞരിലൊരാളും സ്റ്റേജ് സിംഗറുമായിരുന്ന ഫ്രെഡി മെര്‍ക്കുറിയുടെ കഥയാണ് ബൊഹേമിയന്‍ റഫ്സോഡി. അദ്ദേഹത്തിന്റെ തന്നെ പ്രശസ്ത ഗാനങ്ങളിലൊന്നാണ്ബൊ ഹേമിയന്‍ റഫ്സോഡി.

ആരാണ് ഫ്രഡി മെർക്കുറി. ബ്രിട്ടീഷ് റോക്ക് ആൻഡ് റോൾ സംഗീതത്തിലെ മിശിഹ. ഗായകനായും സംഗീത സംവിധായകനായും നിർമ്മാതാവായും പിയാനിസ്റ്റായും നിറഞ്ഞു കവിഞ്ഞ ഒറ്റയാൻ. ക്വീൻ എന്ന ബാൻഡും ഫ്രഡിയെന്ന ഗായകനും ഒരുകാലത്ത് സംഗീത ലോകത്തു സൃഷ്ടിച്ച തിരയിളക്കങ്ങൾ ഇപ്പോഴും ശമിച്ചിട്ടില്ല. അലറിയും കൂക്കി വിളിച്ചും ശ്രോതാക്കളെ ഒപ്പം പാടിച്ചും പാട്ടു പഠിപ്പിച്ചും വസ്ത്രങ്ങളുരിഞ്ഞെറിഞ്ഞും വേദിയിലേക്കു പോത്തിന്റെ പുറത്തു കയറി വന്നും ഓരോ സംഗീത നിശകളെയും അയാൾ പാട്ടിന്റെ ലഹരി വിരുന്നുകളാക്കി. ഇങ്ങനെ പരമ്പരാഗത ശൈലികളെ നിരാകരിക്കുന്ന സമാനതകളില്ലാത്ത സംഗീതയാത്രയുടെ പേരായിരുന്നു ഫ്രഡി മെർക്കുറി.

ഗുജറാത്തിലെ ബുൽസാർ നഗറിലെ പാഴ്‌സി കുടുംബത്തില്‍ ജനനം. ഒരു സഹോദരി. ബ്രട്ടീഷ് ഭരണകൂടത്തിൽ ഉദ്യോഗസ്ഥനായിരുന്ന പിതാവ് ടാൻസാനിയയിലേക്കും പിന്നീട് ബ്രിട്ടനിലേക്കും കുടിയേറി. ടാൻസാനിയയിൽ വച്ചാണ് ഫ്രഡി ജനിക്കുന്നത്. മകനെ മാതൃരാജ്യത്തു പഠിപ്പിക്കണമെന്ന പിതാവിന്റെ ആഗ്രഹം എട്ടാം വയസ്സിൽ ഫ്രഡിയെ മുംബൈ പഞ്ച്ഗണിയിലെ സെന്റ പീറ്റേഴ്സ് റസിഡൻഷ്യൽ സ്കൂളിലെത്തിച്ചു. എന്നാൽ പഠനമായിരുന്നില്ല സംഗീതമായിരുന്നു കുഞ്ഞ് ഫ്രഡിയുടെ മനസ്സിൽ. പിയാനോയായിരുന്നു ഹരം. എത്ര വിഷമകരമായ സംഗീതവും ഒറ്റ കേൾവിയുടെ പരിചയത്തിൽ പിയാനോയിൽ മീട്ടുന്ന അതിശയമായിരുന്നു ആ ബാലൻ. സ്കൂളിൽ നാലു വർഷം കൊണ്ട് ഹെക്ടിക്സ് എന്ന പേരിൽ ഒരു മികച്ച ബാൻഡും ഫ്രഡിയുണ്ടാക്കി. പാശ്ചാത്യ സംഗീതം ഭ്രാന്തമായി ആവേശിച്ച ഫ്രഡി 17 –ാം വയസ്സിൽ മാതാപിതാക്കളുടെ അടുക്കലേക്കു മടങ്ങിപ്പോയി.

ഇത്രയും പാട്ടുകാരനായ ഫ്രഡി മെർക്കുറിയെക്കുറിച്ചാണ്. എന്നാൽ ഫ്രഡി മെർക്കുറിയെന്ന ലോകം വാഴ്ത്തിയ ഫാറൂഖ് ബുള്‍സാറയുടെ വ്യക്തി ജീവിതം ശ്രുതിയും താളവും തെറ്റിപ്പോയ ഒരു ദുരന്ത ഗീതമായിരുന്നു. ‘എനിക്ക് റോക്‌സ്റ്റാര്‍ ആകണ്ട, ഇതിഹാസമാകണം.’ എന്നു പറഞ്ഞ ഫ്രഡി തീർത്തും കുത്തഴിഞ്ഞ സ്വകാര്യ ജീവിതമാണ് നയിച്ചത്. സ്ത്രീകൾക്കൊപ്പം പുരുഷൻമാരും അദ്ദേഹത്തിന്റെ ദൗർബല്യമായിരുന്നു. താനൊരു സ്വവര്‍ഗാനുരാഗിയാണെന്നും ഫ്രഡി തുറന്നു പറഞ്ഞു. 1991– ൽ 45 –ാം വയസ്സിൽ താനൊരു എയ്ഡ്സ് രോഗിയാണെന്നു തുറന്നു

mercury-4

പറഞ്ഞ് 24 മണിക്കൂറിനുള്ളിൽ ആ വിശ്വഗായകൻ മരണത്തിനു കീഴടങ്ങി. ദുരന്ത പൂർണ്ണമായ ഒടുക്കം. ബ്രട്ടീഷ് സർക്കാരിന്റെയും ലോക സംഗീത സംഘടനകളുടെയും മിക്ക പുരസ്ക്കാരങ്ങളും മരണാനന്തര ബഹുമതികളായി അദ്ദേഹത്തിനു ലഭിച്ചു. ഫെയിം ഹാളുകളിൽ അദ്ദേഹത്തിന്റെ ചിത്രം സ്ഥാപിച്ചു. ബി.ബി.സി തിരഞ്ഞെടുത്ത മഹാൻമാരായ 100 ബ്രട്ടീഷുകാരുടെ പട്ടികയിൽ 52 –ാം സ്ഥാനത്താണ് ഫ്രഡി.

ക്വീനിന്റെ ഫെയ്സ്ബുക്ക് പേജിലാണ് ‘ബൊഹേമിയന്‍ റഫ്സോഡി’ യുടെ ടീസര്‍ റിലീസ് ചെയ്തത്. ബ്രയാൻ സിംഗറും ഡെക്സ്റ്റർ ഫ്ലെട്ചറും ചേർന്നു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റാമി മലേകാണ് ഫ്രഡിയുടെ വേഷത്തിൽ. ഈ വർഷം നവംബർ ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും.