Saturday 11 August 2018 12:23 PM IST : By സ്വന്തം ലേഖകൻ

നിശ്ചല ശരീരവുമായി കൊടികുത്തി മലയിൽ; റയീസ് ചോദിക്കുന്നു, ‘സൗഹൃദമഴ നനയുന്ന ഞാനെന്തിന് ആത്മഹത്യ ചെയ്യണം?’

raees-yuva

സ്വാർത്ഥതയുടേയും തൻപ്രമാണിത്വത്തിന്റെയും ലോകത്ത് സൗഹൃദത്തിന് സ്ഥാനമില്ലായെന്ന് വിശ്വസിക്കുന്നവരാണോ നിങ്ങൾ? പരിമിതികളെയും പരാധീനതകളേയും ഓർത്ത് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി കാലം കഴിക്കാൻ വിധിക്കപ്പെട്ടവരാണോ നിങ്ങൾ? ജീവിതത്തിൽ പലരും കൊണ്ടു നടക്കുന്ന ഉത്തരമില്ലാത്ത ആ ചോദ്യങ്ങൾ തേടി ഇനി അലയേണ്ടതില്ല. സങ്കടക്കടലിനു നടുവിൽ നിന്ന് ശുഭാപ്തി വിശ്വാസത്തിന്റെ മറുകര തേടിയ റയീസ് ഹിദായ എന്ന ചെറുപ്പക്കാരനിൽ നമ്മുടെ ആ ചോദ്യങ്ങൾക്കുള്ള ഉത്തരമുണ്ട്

വിധി നൽകിയ പാതി തളർത്തിയ ശരീരവുമായി വെളിച്ചം കയറാത്ത നാലു ചുമരിനുള്ളിൽ ഒതുങ്ങിക്കൂടാൻ അയാൾ ഒരുക്കമല്ലായിരുന്നു. ശരീരത്തിന്റെ നിശ്ചലാവസ്ഥയിലും സൗഹൃദത്തിന്റെ തോളേറി അയാൾ സ്വപ്നങ്ങളെ കൂട്ടുക്കാരനാക്കുകയാണ്. തന്നിലേക്ക് നീളുന്ന അനുകമ്പയുടേയും സഹതാപത്തിന്റേയും നോട്ടങ്ങളെ അയാൾക്ക് വെറുപ്പാണ്. മറിച്ച് പരിമിതികളെ അതിന്റെ പാട്ടിനു വിട്ട് പച്ചമനുഷ്യനായി ജീവിക്കാനാണ് റയീസിന് ഇഷ്ടം.

കൊടികുത്തി മലയെന്ന ഗിരിശിഖരത്തിൽ പാതി തളർന്ന ശരീരവുമായി കയറിക്കൂടിയ റയീസ് മൂന്ന് കാര്യങ്ങൾ നമ്മെ ഓർമ്മിപ്പിക്കുകയാണ്. മനസിനോട് ഒട്ടിച്ചേർന്നു നിൽക്കുന്ന സൗഹൃദമുണ്ടെങ്കിൽ എന്തും സാധ്യമെന്ന നല്ല പാഠമാണ് ആദ്യത്തേത്. പരിതിമികളെ അതിജീവിച്ചിട്ടും തന്റെ ഉടലിലേക്ക് നീളുന്ന സഹതാപത്തിന്റെ കഴുകൻ കണ്ണുകളെ പുച്ഛിക്കുന്ന തുറന്നെഴുത്താണ് പിന്നാലെയെത്തുന്നത്. സ്നേഹ പെരുമുഴ നനയുന്ന താനെന്തിന് ആത്മഹത്യയെക്കുറിച്ച് ചിന്തിക്കണമെന്ന ഓർമ്മപ്പെടുത്തൽ മൂന്നാമത്തേത്.

റയീസ് ഹിദായയുടെ കുറിപ്പ് വായിക്കാം;

കൊടികുത്തിമലയുടെ ഉച്ചിയിൽ എത്തി നിൽക്കുന്ന ഈ ചിത്രങ്ങൾ ഇവിടെ പങ്ക് വെച്ചുകൊണ്ട് പറയാൻ ആഗ്രഹിക്കുന്നത് യാത്രകളെക്കുറിച്ചോ അതിന്റെ ആത്മീയ അംശത്തെക്കുറിച്ചോ ഒന്നുമല്ല,വേറെ മൂന്ന് കാര്യങ്ങളാണ്.

സൗഹൃദം

മെഡിക്കൽ സർട്ടിഫിക്കറ്റ് പ്രകാരം 90 ശതമാനം പൂർണമായും സ്ഥിരമായും നിശ്ചലാവസ്ഥയിലാണെന്റെ ശരീരം.സാധാരണ വീൽചെയറിൽ പോലുമല്ല എന്റെ സഞ്ചാരങ്ങൾ.എന്നിട്ടും ഏതാണ്ട് മൂന്ന് കിലോമീറ്ററുകളോളം ചെങ്കുത്തായ മലമടക്കുകളിലൂടെ അവിടെ എത്തിയത് ഉയിർ കണക്കെ ഉൾച്ചേർന്നവരുടെ തോളിലേറിയാണ്. എന്തിനാണ് സൗഹൃദങ്ങളെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും കൂടുതൽ സംസാരിക്കുന്നതെന്ന് പലയിടങ്ങളിൽ നിന്നും നേരിടുന്ന ചോദ്യങ്ങൾ നിന്നാണ്.മനുഷ്യരിൽ വിശ്വസിക്കുകയും മനുഷ്യരിൽ ആഴത്തിൽ വിശ്വസിക്കുകയും ചെയ്യുന്നവരോടൊപ്പമാണ് എന്നും വളർന്നിട്ടുള്ളത്.പിന്നെ ആരെക്കുറിച്ച്,എന്തിനെക്കുറിച്ചാണ് ഞാൻ സംസാരിക്കേണ്ടത്.സഹ ഉദരം ആണത്രേ സഹോദരം ആയത്.ദൈവമേ വാക്കുകളുടെ പരിമിതി ഓർത്ത് ഊറിച്ചിരിക്കാതെ നിവൃത്തിയില്ലല്ലോ.

ഉടൽ

വികലാംഗൻ മുതൽ ദിവ്യാംഗ് വരെയുള്ള പദപ്രയോഗങ്ങളിലൂടെയാണ് ശരീരവയവങ്ങൾ നിശ്ചലമായവരെ സമൂഹം പേരിട്ട് വിളിച്ചിട്ടുള്ളത്.കൊടികുതിമലയുടെ മുകളിൽ എത്തുകയെന്നത് അത്ര വല്യ കാര്യമൊന്നുമല്ല.വേണമെന്ന് വെച്ചാൽ ആർക്കും വന്ന് കേറാവുന്ന ഒരിടം മാത്രമാണത്.എന്നിട്ടും ഭൂമിമലയാളത്തിലെ മൂന്ന് കോടിയിലധികം ജനങ്ങളിലും അവരിലെ സഞ്ചാരപ്രിയരിലും ഒരു ചെറുശതമാനം പോലും അവിടെ എത്തിയിട്ടില്ലായെങ്കിൽ ഇനി ഉടലിന്റെ പേരിൽ അഭിസംബോധന ചെയ്യരുത്.അല്ലേലും കറുത്തവനെയും കുറിയവനെയും തടിച്ചവനെയും പുറംതള്ളി ചിലയിടങ്ങളിൽ വീർത്തും മറ്റു ചിലയിടങ്ങൾ ഒട്ടിയും ഒതുങ്ങി നിൽക്കുന്നതാണ് ഭംഗിയുള്ള ശരീരമെന്ന നിങ്ങളുടെ സവർണ്ണ കാഴ്ചപ്പാടുണ്ടല്ലോ അതിനെ ചലനമറ്റ, കുമ്പയുള്ള,തടിച്ച,പേശികളൊഴിഞ്ഞ കൈകാലുകളുള്ള ഞാനൊന്ന് പരിഹസിച്ചോട്ടെ.ഉടലല്ല സുഹൃത്തേ ഉയിരാണ്പ്രധാനം.

ആത്മഹത്യ

വളരെയടുത്തും നേരിടേണ്ടി വന്ന ചോദ്യങ്ങളിൽ ഒന്നാണ് റഈസ് എത്ര തവണ ആത്‍മഹത്യയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടെന്ന്. അവർക്ക് സംശയങ്ങളില്ല ഞാനാലോചിച്ചിട്ടുണ്ടോ ഇല്ലയോ,അതെത്ര തവണ എന്നു മാത്രമേ അറിയേണ്ടതുള്ളു.
പ്രിയപ്പെട്ടവരെ നോക്ക് ജീവിതത്തിന്റെ സ്നേഹനുഭവങ്ങളുടെ പെരുമഴ നനഞ്ഞുകൊണ്ടിരിക്കുകയാണ് ഈയുള്ളവൻ.ആ മഴയത്ത് നിന്നുകൊണ്ട് മരണത്തെകുറിച്ചല്ല,ഒന്നൂടെ പറയട്ടെ മരണത്തെക്കുറിച്ചേയല്ല സുഹൃത്തെ ജീവിതത്തെ കുറിച്ചാണ് സംസാരിക്കാനുള്ളത് , ഉറക്കെ പാടാനുള്ളത്.

I'm not just existing, I'm celebrating my life

റയീസിന്റെ  ചിത്രങ്ങൾ കാണാം

1.

raees-4

2.

raees7

3.

raees-5

4.

raees-6

5.

raees-1

6.

raees-8

7.

raees-3

8.

raees-2