അക്ഷരലോകത്തേക്ക് അച്ഛന്റെയും അമ്മയുടെയും കൈ പിടിച്ചെത്തിയാണ് അധികമാളുകൾക്കും ശീലം. എന്നാൽ ആലപ്പുഴ പുറക്കാടുകാരി സിനിക്ക് കുറച്ച് വ്യത്യസ്തമായ കഥയാണ് പറയാനുള്ളത്. ജില്ലാ പഞ്ചായത്തിന്റെ അതുല്യം പദ്ധതിയുടെ ഇൻസ്ട്രക്ടറായ സിനിക്ക് മാതാപിതാക്കളെ കൂടി അക്ഷരം പഠിപ്പിക്കാനൊരു മോഹം. ആറു പേർക്കായി സിനി ക്ലാസുകളെടുത്തു.
പകൽ നടത്തിയ ക്ലാസുകൾക്ക് പുറമേ അച്ഛൻ പുഷ്കരനും അമ്മ ലളിതയ്ക്കുമായി സ്പെഷൽ ക്ലാസെടുത്തു. ഇന്നലെ നടന്ന മികവുൽസവത്തിൽ മറ്റുള്ളവർക്കൊപ്പം ഇരുവരും പരീക്ഷയെഴുതി. സിനിയുടെ അച്ഛൻ പുഷ്കരന് 80 വയസും അമ്മ ലളിതയ്ക്ക് 68 വയസും പ്രായമുണ്ട്. വൈകിയ വേളയിലാണെങ്കിലും അക്ഷരം പഠിച്ച് പരീക്ഷയെഴുതിയ സന്തോഷത്തിലാണ് ഇരുവരും.