മുട്ടത്തോടിൽ മണിക്കൂറുകൾ ‘അടയിരുന്ന്’ ക്ഷമയോടെ വരച്ചു വിരിയിച്ച ചിത്രങ്ങളുമായി സ്റ്റെഫി. തൃശൂർ പൂമല സ്വദേശി പാലയൂർ വീട്ടിൽ സ്റ്റെഫി ജോസഫാണു മുട്ടത്തോടുകളിൽ ചിത്രങ്ങൾ വരച്ച് അംഗീകാരങ്ങൾ നേടിയത്. 12 മണിക്കൂർ തുടർച്ചയായിരുന്ന് 80 മുട്ടത്തോടുകളിൽ വരച്ചിട്ടത് ഇന്ത്യയുടെ പ്രാദേശിക വേഷങ്ങളും രീതികളുമാണ്. ഇതിനായി ഏറെ പഠനം നടത്തേണ്ടി വന്നു.
വിവിധ സംസ്ഥാനങ്ങളിലെ ആഭരണങ്ങളും വസ്ത്രങ്ങളും മനസ്സിലാക്കിയ ശേഷം സൂക്ഷ്മമായി മുട്ടത്തോടിൽ വരച്ചു. ഓരോ നാട്ടിലെയും വേഷത്തിലുള്ള ദമ്പതികളെ 2 മുട്ടകളിൽ വരച്ചു ചേർത്തു വയ്ക്കുന്നതായിരുന്നു രീതി. ബെംഗളൂരുവിൽ ബിഎസ്‌സി അനസ്തീസിയ മൂന്നാംവർഷ വിദ്യാർഥിയായ സ്റ്റെഫി തൃശൂർ ഫുഡ്കോർട്ടിലെ ജീവനക്കാരി ഷൈനിയുടെയും ജോസഫിന്റെയും മകളാണ്. ആൽഫ്രഡ്, ആൽബർട്ട് എന്നിവരാണു സഹോദരങ്ങൾ.