Saturday 06 October 2018 02:07 PM IST : By സ്വന്തം ലേഖകൻ

‘വിനോദത്തിന് ഷട്ടിൽ കോർട്ടും ലാൻഡ്സ്കേപും, കുളിക്കാൻ സ്വിമ്മിങ് പൂൾ’; മാടായിയുടെ അടിവാരത്തുണ്ട് അഷ്റഫിന്റെ സ്വർഗം

dh ചിത്രങ്ങൾ: നിഖിൽ ഏബ്രഹാം

സന്തോഷം തോന്നാൻ ഇനി പാർക്കിലും ബീച്ചിലുമൊന്നും പോകേണ്ട! അതിനു വേണ്ടതെല്ലാം ഞങ്ങളുടെ പുതിയ വീട്ടിലുണ്ട്. മനോഹരമായ ലാൻഡ്സ്കേപ്, ഫലവൃക്ഷങ്ങൾ, ഓമനത്തമുള്ള വളർത്തുമൃഗങ്ങൾ... അങ്ങനെയെല്ലാം. വീടുപണി തുടങ്ങുന്നതിന് അഞ്ച് വർഷം മുൻ‌പുതന്നെ ഇതിനുവേണ്ട ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. ലാൻഡ്സ്കേപ്പിനുള്ള സ്ഥലം നേരത്തേ നിശ്ചയിച്ച് മരങ്ങളും ചെടികളുമൊക്കെ നട്ടുപിടിപ്പിച്ചത് ഏറ്റവും നല്ല തീരുമാനമായി എന്ന് ഇപ്പോൾ തോന്നുന്നു.

കണ്ണൂർ ജില്ലയിലെ പഴയങ്ങാടിയിൽ പ്രശസ്തമായ മാടായിക്കുന്നിന്റെ അടിവാരത്താണ് ഞങ്ങളുടെ വീട്. ഇവിടത്തെ ഭൂപ്രകൃതി സ്വതവേ മനോഹരമാണ്. അതിനെ ചിട്ടപ്പെടുത്തിയെടുക്കുക എന്ന ജോലിയേ ഞങ്ങൾക്ക് ചെയ്യാനുണ്ടായിരുന്നുള്ളൂ.

ലാൻഡ്സ്കേപ്പിന്റെ കാര്യത്തിലെന്ന പോലെ ഞങ്ങൾ തന്നെയാണ് വീടിന്റെ പ്ലാൻ വരച്ചതും. ആർക്കിടെക്ട് പ്രവീൺ ചന്ദ്രയെയും എൻജിനീയർ രാജൻ അഴീക്കോടിനെയും പോലെയുള്ള സുഹൃത്തുക്കൾ വേണ്ട സഹായങ്ങൾ ചെയ്തുതന്നു. ഹാർബർ എൻജിനീയറിങ് ഡിപ്പാർട്മെന്റിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറാണ് ഗൃഹനാഥനായ ഞാൻ. അതും വീടുപണിക്ക് തുണയായി.

dh-6

ബേസിക് പ്ലാൻ തയാറായ ഉടനേ വീടുപണി ആരംഭിക്കുകയായിരുന്നു. എലിവേഷന്റേതടക്കം ഒന്നിന്റെയും ഡീടെയ്ൽ സ്കെച്ച് ഉണ്ടായിരുന്നില്ല. എല്ലാ ദിവസവും രാവിലെ രണ്ട് മണിക്കൂർ സൈറ്റിൽ പണിക്കാർക്കൊപ്പം ചെലവഴിക്കും. അന്ന് എന്താണ് ചെയ്യേണ്ടതെന്ന് പണിക്കാർക്ക് വിശദമാക്കിക്കൊടുക്കും. അതായിരുന്നു രീതി.

dh-3

ഞങ്ങളുടെ വീട്ടിലെ മുഖ്യ താരത്തെപ്പറ്റി പറയാതെ ഇനി മുന്നോട്ടു പോകാൻ പറ്റില്ല. വീടിനോട് ചേർന്ന്, വീടിനകത്താണെന്നു തോന്നുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്ന ‘ഷട്ടിൽ കോർട്’ ആണ് ആ സൂപ്പർ സ്റ്റാർ. ഈ കോർട്ടിനെ കേന്ദ്രീകരിച്ചാണ് വീടിന്റെ ഡിസൈനും എലിവേഷനുമെല്ലാം രൂപംകൊണ്ടത്.

പിന്നിലായി വീടിന് ഒത്ത നടുവിലായാണ് ഷട്ടിൽ കോർട്. 15 മീറ്റർ നീളവും ഏഴര മീറ്റർ വീതിയുമുണ്ടതിന്. കോർട്ടിന്റെ രണ്ടു വശത്തും കിടപ്പുമുറികൾ വരുന്നതിനാൽ വീടിനുള്ളിൽത്തന്നെയാണ് കോർട് എന്നു വേണമെങ്കിൽ പറയാം. ആദ്യം ഒറ്റനില വീടാണ് ഉദ്ദേശിച്ചതെങ്കിലും കോർട്ടിന്റെ മേൽക്കൂരയ്ക്ക് ആവശ്യത്തിനു പൊക്കം വേണമെന്നതിനാൽ വീട് ഇരുനിലയാക്കുകയായിരുന്നു.

dh-7

കോർട്ടിനു മുകളിൽ മുഴുവനായി പോളികാർബണേറ്റ് ഷീറ്റ് കൊണ്ടുള്ള മേൽക്കൂരയുള്ളതിനാൽ മഴയാണെങ്കിലും വെയിലാണെങ്കിലും കളിയും വ്യായാമവും മുടങ്ങില്ല. പ്രഭാതനടത്തത്തിനുള്ള ജോഗിങ് ട്രാക്കായും ഇവിടം പ്രയോജനപ്പെടുത്താം. വീടിനു പിന്നിലായതിനാൽ ആവശ്യത്തിനു സ്വകാര്യത ലഭിക്കും. അൻപതോ നൂറോ ആളുകൾ പങ്കെടുക്കുന്ന പാർട്ടികളും കുടുംബസംഗമങ്ങളുമൊക്കെ ഇവിടെ സുഖമായി നടത്തുകയും ചെയ്യാം.

കോർട് ഏറേക്കുറെ ഉള്ളിലായി വരുംവിധം ഉൾപ്പെടുത്തിയതിനാൽ നല്ല നീളത്തിലാണ് ‍ഞങ്ങളുടെ വീട്. 30.5 മീറ്റർ അതായത് 100 അടിയോളമാണ് വീടിന്റെ നീളം! നടുവേ രണ്ടായി പകുത്താൽ രണ്ടു ഭാഗവും ഒരേപോലെ വരുംവിധമാണ് വീടിന്റെ ഘടന. ഒന്നിന്റെ ‘മിറർ ഇമേജ്’ ആണ് അടുത്തത് എന്നു പറയാം. തുല്യത പൂർണമാക്കാനായി സ്റ്റെയർകെയ്സ് പോലും രണ്ടെണ്ണം നൽകിയിട്ടുണ്ട്.

dh-9

വീടിന്റെ ഒരു പകുതിയെ ‘ലേഡീസ് ഏരിയ’ എന്നും മറുപകുതിയെ ‘ജെന്റ്സ് ഏരിയ’ എന്നും വിശേഷിപ്പിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. സ്ത്രീകൾക്കായുള്ള സ്വീകരണമുറി അഥവാ ലേഡീസ് സിറ്റിങ്, ഡൈനിങ് സ്പേസ്, അടുക്കള, വർക്ഏരിയ, മാസ്റ്റർ ബെഡ്റൂം എന്നിവയെല്ലാമാണ് ലേഡീസ് ഏരിയയിൽ വരുന്നത്. പൊതുവായ സ്വീകരണമുറി, ഗെസ്റ്റ് ബെഡ്റൂം, മറ്റു കിടപ്പുമുറികൾ എന്നിവയെല്ലാം ജെന്റ്സ് ഏരിയയിൽ ഉൾപ്പെടുന്നു.

dh-8

7000 ചതുരശ്രയടിയാണ് ഞങ്ങളുടെ ‘സാജ് മഹലിന്റെ’ വിസ്തീർണം. നാല് വർഷമെടുത്തു പണി പൂർത്തിയാകാൻ. പണം കയ്യിൽ വരുന്നതനുസരിച്ച് വീട് പൂർത്തിയാക്കുകയായിരുന്നു. ആവശ്യത്തിനു വലുപ്പമുണ്ടെങ്കിലും അനാവശ്യമായ ആർഭാടങ്ങൾക്കായി പണം പാഴാക്കിയില്ല എന്നാണ് വിശ്വാസം. അധികം തിളക്കവും അലങ്കാരപ്പണികളുമൊന്നും വേണ്ട എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. വൈറ്റ് – ഗ്രേ – ബ്രൗൺ നിറക്കൂട്ടിലും അൽപം പരുപരുത്ത റസ്റ്റിക് ഫിനിഷിലുമാണ് ഇന്റീരിയർ. ഫർണിച്ചറിനെല്ലാം ലളിതമായ ഡിസൈനാണ്. ഡിസൈൻ നൽകി പണിയിപ്പിച്ചെടുക്കുകയായിരുന്നു എല്ലാം .

dh-5

അമ്പത് സെന്റിലാണ് വീട്. മതിലിനോട് ചേർന്ന് നാടൻ കോഴി, ആട്, പക്ഷികൾ എ ന്നിവയ്ക്കെല്ലാം കൂടൊരുക്കിയിട്ടുണ്ട്. നല്ലൊരു അടുക്കളത്തോട്ടവുമുണ്ട്.

dh-4

വീട്, ഉണ്ണാനും ഉറങ്ങാനും മാത്രമുള്ള ഒരിടമല്ല എന്നാണ് ഞങ്ങളുടെ വിശ്വാസം. മ നസ്സിന് സന്തോഷം പകരുന്ന കാഴ്ചകൾ, നമുക്ക് ഭക്ഷിക്കാനുള്ളത് കുറച്ചെങ്കിലും വിളയിച്ചെടുക്കാനുള്ള സൗകര്യം, നടക്കാനും ഓടിക്കളിക്കാനുമൊക്കെയുള്ള ഇടങ്ങൾ... ഇതെല്ലാം ചേരുമ്പോഴേ വീട് പൂർ‍ണമാകൂ. അതായിരുന്നു ഞങ്ങളുടെ ലക്ഷ്യവും. ■

dh-1 `മനസ്സിന് സന്തോഷം നൽകുന്ന ചുറ്റുപാടുകളും കൂടി ചേർന്നാലേ വീട് എന്ന സങ്കൽപം പൂർണമാകൂ` -മുഹമ്മദ് അഷ്റഫും കുടുംബവും-