ഉടമസ്ഥൻ ഒരു ഫോട്ടോ ജേണലിസ്റ്റ് ആണെങ്കിൽ ഏത് ഫ്രെയിമിലും വീട് സുന്ദരിയായിരിക്കും. ആലപ്പുഴ ജില്ലയിലെ പൂച്ചാക്കലിലാണ് റസ്സൽ ഷാഹുലിന്റെയും ഷിജിമോളുടെയും സുന്ദരിയായ ‘ഷാലിമാർ’. കുറച്ചൊന്നുമല്ല രണ്ടുപേരും വീടിനു വേണ്ടി ഹോംവർക് ചെയ്തത്. കുറച്ച് കൊളോണിയൽ സ്റ്റൈലും കുറച്ച് ഇസ്‌ലാമിക ആർക്കിടെക്ചർ സ്റ്റൈലും ചേർത്താണ് വീടിന്റെ രൂപകല്‌പന. രണ്ടും പാകത്തിന് ചേർത്തത് കോഴിക്കോടുള്ള ഇന്റീരിയർ ഡിസൈനർ ജയൻ ബിലാത്തിക്കുളം.
അതുകൊണ്ടുതന്നെ വീടിന്റെ മേൽക്കൂരയ്ക്ക് ഇമ്മിണി പൊക്കക്കൂടുതലും തലയെടുപ്പും ഉണ്ട്. വെള്ള നിറത്തിലുള്ള കിളിവാതിലുകൾ മുഖപ്പുകൾക്ക് അലങ്കാരമായി നിൽക്കുന്നു. പഞ്ചാരമണലിലെ ചെടികൾക്കും മരങ്ങൾക്കുമിടയിൽ ഒരു ചിത്രത്തിലെപോെല സുന്ദരിയായാണ് ഷാലിമാർ ആലപ്പുഴ മുതൽ തലശ്ശേരി വരെ പല സ്ഥലങ്ങളിൽ നിന്നു കണ്ടെത്തിയ പഴയ തടി ഉരുപ്പടികളാണ് വീടിന്റെ മറ്റൊരു പ്രത്യേകത. ആലപ്പുഴ സക്കറിയാ ബസാറിൽ നിന്നാണ് ഗംഭീരൻ മുൻവാതിൽ കണ്ടെത്തിയത്. വയലാറിലെ പഴയൊരു വീട് പൊളിച്ചപ്പോൾ അവിടെനിന്നും പൊക്കി ഇരട്ടപ്പാളി വാതിലുകൾ. പഴയ രീതിയിലള്ള തേക്ക്, വീട്ടി ഫർണിച്ചറിന് ആശ്രയം കേരളത്തിലങ്ങോളമിങ്ങോളമുള്ള ആന്റിക് ഷോപ്പുകൾ. സ്ട്രക്ചർ വർക്ക് മനോഹരമാക്കിയത് നാട്ടുകാരൻ കൂടിയായ സുമേഷ്. മേൽക്കൂരയുടെ കുറച്ചു ഭാഗത്ത് പഴയ ഒാടു വാങ്ങി പെയിന്റടിച്ച് പ്രയോഗിച്ചു.
ജാളിയുടെ ജാലവിദ്യ കാണണമെങ്കിൽ ഷാലിമാറിൽ എത്തണം. ലൈറ്റ് ആൻഡ് ഷേഡ് ചിത്രങ്ങൾ പോലെയാണ് ജാളി വിടവുകളിലൂെട വരുന്ന വെളിച്ചത്തിന്റെ കളികൾ. ജനലിനും വാതിലിനും മേലെയുള്ള കളർ ഗ്ലാസ്സുകളും ഡൽഹി, മൊറാദാബാദ് എന്നിവിടങ്ങളിലെ ലൈറ്റുകളും വീടിനകത്തെ മൂഡ് തന്നെ മാറ്റും!