വീട്ടിലേക്കു വേണ്ട പഴങ്ങൾ ടെറസിൽ കൃഷിചെയ്തെടുക്കുന്ന അനിതയാണ് ‘എന്റെ ഗാർഡനി’ലെ താരം. ഏഴര സെന്റേയുള്ളൂ എന്നു സങ്കടപ്പെട്ടിരിക്കാൻ തന്നെ കിട്ടില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് അനിത ഒല്ലൂരിലെ വീടിന്റെ ടെറസ് ഒരു പഴക്കൂടയാക്കിമാറ്റി. മൂന്ന്–നാല് ഇനം മാവുകൾ, മധുരനാരകം, ഇലുമ്പൻ പുളി, നെല്ലിപ്പുളി, ലൂവി, പ്ലാവ്, മൾബറി, ചാമ്പ ഇങ്ങനെ നാടനും മറുനാടനുമായ മിക്കയിനം പഴവർഗങ്ങളും അനിതയുടെ ടെറസിലുണ്ട്. ടെറസിലെ സ്ഥലം തീർന്നതുകൊണ്ട് ബാക്കി ചെടികൾ ക്യൂവിലാണെന്നാണ് അനിത പറയുന്നത്. ഏതെങ്കിലുമൊരു ചെടി മോശം പെർഫോമൻസ് നടത്തിയാൽ ഉടനെ ഔട്ട് ആകും. പുതിയ പഴച്ചെടി ആ സ്ഥാനം കയ്യേറും.
ആദ്യം ടെറസ് ഒരുക്കാം
വലിയ ഗ്രോ ബാഗുകളിലും പ്ലാസ്റ്റിക് ചട്ടികളിലുമാണ് ടെറസിലെ പഴത്തോട്ടം. ടെറസ് ബലപ്പെടുത്താൻ എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന സംശയം ഉണ്ടാകാം. ‘‘സാധാരണ രീതിയിൽ വാർത്ത് പ്ലാസ്റ്റർ ചെയ്ത ടെറസ് ആണ്. വർഷാവർഷം കുമ്മായവും വാട്ടർ പ്രൂഫിങ് ഏജന്റും അടിച്ച് വൃത്തിയാക്കും എന്നുമാത്രം.’’ അനിത പറയുന്നു. ചെടിക്ക് ആവശ്യം വേണ്ട വെള്ളം മാത്രമേ ഒഴിക്കുന്നുള്ളൂ. കൂടുതൽ വെള്ളമൊഴുകി ടെറസ് വൃത്തികേടാകുന്നത് ഇതിലൂടെ ഒഴിവാക്കാനാകും. രാവിലെയാണ് നന. കടുത്ത വേനലിൽ മാത്രം വൈകിട്ടും നനയ്ക്കും.
ഭക്ഷ്യാവശിഷ്ടം വളം
രാസവളം ഒട്ടുംതന്നെ ഉപയോഗിക്കാറില്ലെന്ന് അനിത പറയുന്നു. ഭക്ഷ്യാവശിഷ്ടങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന വളമാണ് ചെടികൾക്കിടുന്നത്. മാലിന്യങ്ങൾ കത്തിക്കാൻ ഉപയോഗിക്കുന്ന കോൺക്രീറ്റ് റിങ്ങിന്റെ തുളകൾ അടച്ച് അതിലാണ് കംപോസ്റ്റ് ഉണ്ടാക്കുന്നത്. ഭക്ഷ്യാവശിഷ്ടങ്ങൾ അഴുകിയുണ്ടാകുന്ന ദ്രാവകം റിങ്ങിനടിയിൽ ഘടിപ്പിച്ച പൈപ്പിലൂടെ പുറത്തേക്കുവരും. ഇത് വെള്ളവുമായി ചേർത്തും ചെടികൾക്കു കൊടുക്കും. മത്സ്യാവശിഷ്ടങ്ങളും ശർക്കരയും ചേർത്ത് പുളിപ്പിച്ചുണ്ടാക്കുന്ന ഫിഷ് അമിനോയും ഒഴിക്കാറുണ്ട്. വല്ലപ്പോഴും അൽപം പൊട്ടാഷും മണ്ണിൽ ചേർക്കും.
കരിയിലയുടെ ഗുണം
ഇടയ്ക്കിടെ ചെടികളുടെ ചുവട്ടിലെ മണ്ണ് മാറ്റുക അസാധ്യമാണ്. ചട്ടിയിൽ വേര് നിറഞ്ഞെന്നു തോന്നിയാൽ കുറച്ചു വേരുകൾ മുറിച്ചുമാറ്റും. ചുവട്ടിൽ കരിയില കൊണ്ടു പുതയിട്ടാൽ നല്ല വേരോട്ടം ലഭിക്കുമെന്ന് അനിത പറയുന്നു. ടെറസിലെ ചെടികൾ പൊഴിക്കുന്ന ഇലയും പറമ്പിലെ കരിയിലയുമെല്ലാം ചെടികളുടെ ചുവട്ടിലിടുന്നു. തണുപ്പ് നിലനിർത്താനും മണ്ണിനെ സ്പോഞ്ച്പോലെ മൃദുവാക്കാനും കരിയിലകൾ സഹായിക്കുമെന്നാണ് അനുഭവം.
കുളിർമ ശരീരത്തിനും മനസ്സിനും
ടെറസിൽ മുന്തിരിയും പാഷൻഫ്രൂട്ടും വളർത്തുന്നത് വീടിനു തണുപ്പുകിട്ടാനും സഹായിക്കുമെന്നാണ് അനിതയുടെ പക്ഷം. താഴെ നിലത്ത് നട്ട് ടെറസിലേക്കു പടർത്തിയിരിക്കുകയാണ് മുന്തിരിയും പാഷൻ ഫ്രൂട്ടും. വള്ളി മുകളിൽ എത്തുന്നതുവരെയുള്ള ഭാഗത്തെ തലപ്പുകൾ മുറിച്ചുമാറ്റി വള്ളി മാത്രം മുകളിലെത്തിച്ച് അവിടെ വള്ളികളും ഇലകളും പടർത്തുന്ന രീതിയാണ് അനിത സ്വീകരിച്ചിരിക്കുന്നത്. ■
‘ബാലുവും ജാനിയും ഇനി കൂടെയില്ല’; ഒടുവിൽ ആ സത്യമറിഞ്ഞു, മരവിച്ച മനസുമായി ലക്ഷ്മി
വാട്സാപ്പ് വഴി ‘വനിത’യുടെ പിഡിഎഫ് പ്രചരിപ്പിച്ചു; അഡ്മിൻ അറസ്റ്റിൽ, നിരവധി പേർ നിരീക്ഷണത്തിൽ