റോഡ് സൈഡിൽ ആരോ ഉപേക്ഷിച്ച ഹെൽമെറ്റ്. അതുകണ്ട് മുഖം തിരിച്ച് നടന്നുപോകുന്ന ഒരാളല്ല തേവര സ്വദേശി വി.ജെ. ആന്റണി.
അതെ, ആന്റണി വ്യത്യസ്തനാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ വീട്ടുമുറ്റം ആർക്കും ഒന്നുപോയി കാണാൻ തോന്നുന്നത്. എന്തോ എങ്ങനെയോ ആയിക്കോട്ടെ, ഒരു നുള്ള് മണ്ണിടാൻ സൗകര്യമുള്ള ഏത് പാഴ്‌വസ്തുവും ആന്റണി പുനരുപയോഗിക്കും. പൂന്തോട്ടമുണ്ടാക്കുയാണ് ആന്റണിയുടെ ഹോബി. വെറുതെ പാഴ്‍വസ്തുക്കളിൽ മണ്ണിട്ട് ചെടിവയ്ക്കുകയാണ് എന്നു കരുതരുത്. ഓരോ വസ്തുവിന്റെയും യഥാർഥ സൗന്ദര്യം കണ്ടെത്തിയാണ് പൂന്തോട്ടത്തിൽ സ്ഥാനം കൊടുക്കുന്നത്.
ക്രിക്കറ്റ് ഹെൽമെറ്റ്, വർക്കിങ് ഹെൽമെറ്റ് ബാത്ടബ്, തേങ്ങ, റാന്തൽ വിളക്ക്, ക്ലോസറ്റ്, മിക്സി, ഫ്ലാസ്ക്, ഷൂ, സ്റ്റൗ, ബാഗുകൾ, പിവിസി പൈപ്പ്, പഴയ കുപ്പികളും പാത്രങ്ങളും, ഉരൽ, ആട്ടുകല്ല്.. ഇങ്ങനെ എന്തിലും ഏതിലും പൂന്തോട്ടമുണ്ടാക്കിക്കാണിക്കാമെന്ന് ആന്റണി വെല്ലുവിളിക്കുന്നു. ഇനി പഴയൊരു ബാത്ടബ് ആക്രിക്കടയിൽ കണ്ടാലോ അതുപോയി വാങ്ങി ആമ്പൽക്കുളമാക്കും. ചുരുക്കം പറഞ്ഞാൽ ചെറിയൊരു ശംഖ് കിട്ടിയാൽ പോലും അതിലൊരു ചെടി പടരും.
ജാപ്പാനീസ് വിദ്യയായ കോക്കെഡാമ എന്ന മോസ്ബൗൾ ഉണ്ടാക്കുന്ന തിരക്കിലാണിപ്പോൾ ആന്റണി.