പ്രധാന റോഡിൽ നിന്ന് അൽപം മാറി വിശാലമായ ഒരു ഏക്കറോളം വരുന്ന പറമ്പ് കാണിച്ച് വീട്ടുകാരനായ പ്രശാന്ത് ആർക്കിടെക്ട് സിന്ധുവിനോട് പറഞ്ഞത് ‘എനിക്ക് ഇവിടെ ട്രെഡീഷനൽ ടച്ചുള്ള വീട് വേണം എന്നാണ്’
‘‘പ്ലോട്ടിൽ നിറയെ മരങ്ങൾ! വീട് പണിയുമ്പോൾ ഇത് എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് ചിന്തിച്ചത്. വീടിന്റെ മുൻവശത്തു മാത്രമാണ് പുല്ലു പിടിപ്പിച്ചത്. ഇരുവശങ്ങളിലും പിന്നിലുമുള്ള മരങ്ങളെയും സ്വാഭാവികമായി വളർന്ന പുല്ലിനെയും അതിന്റെ പാട്ടിന് വിട്ടു. മരങ്ങളുടെ തണലും കാറ്റും പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് അകത്തള ക്രമീകരണം.
3000 ചതുരശ്രയടിയാണ് വിസ്തീർണമെങ്കിലും താഴെയും മുകളിലുമായി നാല് കിടപ്പുമുറികൾ മാത്രമേ നൽകിയിട്ടുള്ളൂ. പ്രധാന ഹാളിന്റെ ഇരു ഭാഗങ്ങളിലാണ് വീടിന്റെ മറ്റിടങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സിറ്റ്ഔട്ടും ലിവിങ്ങും കടന്ന് അകത്തേക്കു പ്രവേശിച്ചാൽ എത്തുന്നത് ഒരു പാസേജിലേക്കാണ്. ഇടത് ഭാഗത്തേക്കു പോയാൽ കിടപ്പുമുറികളിലേക്കും വലതു ഭാഗത്തേക്ക് ഡൈനിങ് ഏരിയയിലേക്കും കിച്ചനിലേക്കും എത്താം. മുകൾ നിലയിൽ ഇരുഭാഗങ്ങളിലായി രണ്ട് കിടപ്പുമുറികൾ. എല്ലാ കിടപ്പുമുറിയും ബാത് അറ്റാച്ച്ഡും ഡ്രസ്സിങ് ഏരിയയോടു കൂടിയതുമാണ്. ഗോവണി കയറി ചെല്ലുന്നിടത്താണ് സ്റ്റഡി ഏരിയയിലേക്കുമാണ്’’
കടപ്പാട്: വി. സിന്ധു, സിന്ധു വിടെക്, കോഴിക്കോട്