പഴയ ഓട്ടുകമ്പനി പൊളിച്ചപ്പോൾ അവശേഷിച്ച ഇഷ്ടിക, പഴയ ഓട്, കാട്ടുതടിയായ പാൽക്കൈനി... ഈ സുന്ദര വീടിന്റെ ചെലവു കുറച്ചത് ബുദ്ധിപൂർവമായ ആസൂത്രണത്തിലൂടെ.
വീടിനകത്തേക്കു കയറുന്നത് ഒന്നാംനിലയിലൂടെ...വീടിന്റെ അടിത്തറ നിർമിച്ചത് സിമന്റ് ഇഷ്ടിക കൊണ്ട്... ഇരിങ്ങാലക്കുടയിലെ ആർക്കിടെക്ട് ആൽബിൻ പോളിന്റെ സ്വന്തം വീട് പലതുകൊണ്ടും മാതൃകയാണ്.
തട്ടു തട്ടായുള്ള സ്ഥലത്തിന് അനുസരിച്ചാണ് വീടിന്റെ ഡിസൈൻ. 2950 ചതുരശ്രയടിയുള്ള വീട്ടിൽ ചെലവു നിയന്ത്രിക്കാനുള്ള മാർഗങ്ങളും പിൻതുടർന്നിട്ടുണ്ട്. പഴയ ഒാട്ടുകമ്പനി പൊളിച്ചപ്പോൾ 18 രൂപയ്ക്ക് കിട്ടിയ ഇഷ്ടിക കൊണ്ടാണ് ചുമര് പണിതിട്ടുള്ളത്.മേൽക്കൂരയിലെ ഓടും ഇവിടെനിന്നു തന്നെ.
ബേസ്മെന്റ് ഫ്ലോറിൽ രണ്ട് കിടപ്പുമുറികൾ മാത്രമേയുള്ളൂ. രണ്ട് നില വരുന്ന ഭാഗങ്ങളും സ്റ്റെയർകെയ്സും വാർത്തിട്ടില്ല. സ്റ്റീൽ ഫ്രെയിമാണ് ഇവയെ താങ്ങിനിർത്തുന്നത്. ഇതുകൊണ്ടുതന്നെ വീടിനു ഭാരം താരതമ്യേന കുറവാണ്. ലിന്റലിലൂടെയും സീലിങ്ങിലൂടെയും വയറിങ് ചെയ്തതിനാൽ ചുമര് കുത്തിപ്പൊളിക്കേണ്ടി വന്നതുമില്ല.
തടിപ്പണിക്ക് ഉപയോഗിച്ചിരിക്കുന്നത് ക്യുബിക് അടിക്ക് 700 രൂപ വിലയ്ക്ക് വാങ്ങിയ പാൽകൈനി എന്ന തടിയാണ്. ജനലുകൾക്ക് തടി വളരെ കുറച്ചേ ഉപയോഗിച്ചിട്ടുള്ളൂ. ഭിത്തിയിലേക്ക് നേരിട്ട് അഴികൾ പിടിപ്പിച്ചിരിക്കുകയാണ്. ഇങ്ങനെ പ്രത്യേകതകൾ ഏറെയാണ് ആൽബിന്റെ വീടിന്. ഈ വീടിന്റെ വിശദാംശങ്ങൾ അറിയാനും ചിത്രങ്ങളും കാണാനും 2019 സെപ്റ്റംബർ ലക്കം വനിത വീട് കാണുക.