സ്വന്തമായി വീട് ഡിസൈൻ ചെയ്തതിന്റെ ആവേശത്തിലാണ് പാലാക്കാരൻ വിഷ്ണു ദിനേശ്. അതുകൊണ്ടുള്ള ഏറ്റവും വലിയ ഗുണമായി വിഷ്ണു കാണുന്നത് 1800 ചതുരശ്രയടിയുള്ള വീടിന്റെ പണി 25 ലക്ഷത്തിന് തീർക്കാനായി എന്നതാണ്.
തടിയുടെ ഉപയോഗം ഒഴിവാക്കിയത് ചെലവു കുറയ്ക്കാൻ സഹായിച്ചുവെന്ന് വിഷ്ണു സാക്ഷ്യപ്പെടുത്തുന്നു. തടിക്കു പകരം സ്റ്റീൽ ആണ് ഇവിടെ ഉപയോഗിച്ചത്. ജനലുകളെല്ലാം യുപിവിസി കൊണ്ടാണ്. തണുപ്പിനെയും ചൂടിനെയും പ്രതിരോധിക്കാൻ യുപി വിസിക്കു കഴിയും. പെയിന്റിങ് ഉൾപ്പെടെയുള്ള മെയിന്റനൻസ് ചെലവുകൾ ഒഴിവാക്കാം എന്നതും യുപിവിസിയുടെ ഗുണമാണ്.
വാഗമൺ, ഇല്ലിക്കൽ കല്ല് എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് വീട്ടിൽ നിന്ന് കാഴ്ചയെത്തും. അതിനാൽ പ്രകൃതി ഭംഗി ആസ്വദിക്കാൻ ജനലുകൾക്കെല്ലാം അഴി ഒഴിവാക്കി ഗ്ലാസ് നൽകി. റിസോർട്ടിന്റെ പ്രതീതിയുണർത്തുന്ന ഡിസൈൻ ആണ് സ്വീകരിച്ചത്.
ലിവിങ്, ഡൈനിങ് , അടുക്കള എന്നിവ ഓപൻ ആയി ക്രമീകരിച്ചു. മൂന്ന് കിടപ്പുമുറികളാണ്; താഴെ രണ്ടും മുകളിൽ ഒന്നും. പൂർണമായും വെള്ള നിറത്തിലാണ് വീട് ഒരുക്കിയത്. ലൈറ്റിങ്ങിന് പ്രാമുഖ്യം നൽകിയിട്ടുണ്ട്. എൽഇഡി ലൈറ്റിങ്ങാണ് വീടു മുഴുവനും. എലിവേഷൻ വരച്ചപ്പോൾ തന്നെ ലൈറ്റുകളെല്ലാം കൃത്യമായി രേഖപ്പെടുത്തിയിരുന്നു.
ഫർണിച്ചർ, അടുക്കളയിലെ കാബിനറ്റുകൾ, ബെഡ് റൂമിലെ വാഡ്രോബുകൾ എന്നിവയെല്ലാം ലാമിനേറ്റഡ് പ്ലൈവുഡ് കൊണ്ടാണ് നിർമിച്ചത്. തടിയുടെ ഫിനിഷുള്ള ടൈലാണ് ഫ്ലോറിങ്ങിന്. വീടു മുഴുവൻ ഒരേ ടൈൽ ഉപയോഗിച്ചതും ചെലവു കുറയ്ക്കാൻ സഹായിച്ചുവെന്ന് വിഷ്ണു പറയുന്നു. സോജി തോമസ് ആണ് പ്ലാൻ വരച്ചത്. എലിവേഷനും ഇന്റീരിയറുമെല്ലാം വിഷ്ണു തന്നെയാണ് ഒരുക്കിയത്.