ഇൻഫോസിസിൽ ജോലി ചെയ്യുന്ന ജിഷയ്ക്ക് രണ്ടു വർഷം മുൻപാണ് വ്യത്യസ്തമായ ഒരു ചിന്ത ഉദിക്കുന്നത്. പരമ്പരാഗതമായ എത്രയോ കരകൗശല വിദ്യകളാൽ സമ്പന്നമാണ് നമ്മുടെ രാജ്യം. ഇതില്‍ പലതും അന്യം നിന്നു പോകാറായി. പലതിനെക്കുറിച്ചും മിക്കവർക്കും അറിയുക പോലുമില്ല. നമ്മുടെ വീട്ടകങ്ങളിലേക്ക് ഇവയെ കൊണ്ടു വന്നാലോ എന്ന ആലോചനയാണ് ‘മധുമി’യുടെ തുടക്കത്തിനു വിത്തുപാകിയത്.
രണ്ടു വർഷം ജിഷ ഇന്ത്യൻ കരകൗശലവിദ്യകളെക്കുറിച്ച് പഠിക്കാനും മനസ്സിലാക്കാനുമായി നീക്കിവച്ചു. ഈ വിദ്യകൾ ഓരോന്നിനു പിന്നിലും ഒരു കഥയുണ്ടെന്നും അവ നശിക്കാതെ കാത്തുസൂക്ഷിക്കണമെന്നും അതോടെ ജിഷ ഉറപ്പിച്ചു. ഉദാഹരണത്തിന് ‘മധുബനി’ യിൽ മീൻ, ചന്ദ്രൻ, സൂര്യൻ എന്നിവയുടെ പ്രബല സാന്നിധ്യമുണ്ട്. ഇവയൊന്നും വെറുതെ നൽകുന്നതല്ല; മീൻ എന്നത് ഫെർട്ടിലിറ്റിയുടെ പ്രതീകമാണ്. അനുഗ്രഹമെന്ന നിലയ്ക്കാണ് മംഗളാവസരങ്ങളിൽ മീനിന്റെ മോട്ടിഫ് കൊണ്ടലങ്കരിക്കുന്നത്. ഇത്തരത്തിൽ ഏതു കരകൗശലവിദ്യയിലെ മോട്ടിഫുകൾക്കും അർഥങ്ങളുണ്ട്,
മാത്രമല്ല, നമ്മുടെ ആറന്മുള കണ്ണാടിയുൾപ്പെടെ പല കരകൗശല വിദ്യകളും ജിയോളജിക്കൽ ഇൻഡിക്കേഷൻ ടാഗ് ലഭിച്ചവയാണ്. പ്രകൃതിയോടിണങ്ങിയതും സുസ്ഥിരവുമായ മാതൃകകൾ നിറഞ്ഞതാണ് ഇന്ത്യൻ കരകൗശലവിദ്യ.
പ്രകൃതിയോടിണങ്ങിയ ഉൽപന്നങ്ങൾ
കർണാടകത്തിലെ ചന്നപട്ടണത്തു നിന്നുള്ള ചന്നപട്ടണം ടോയ്സ് എന്നറിയപ്പെടുന്ന തടി കൊണ്ടുള്ള കളിപ്പാട്ടങ്ങൾ കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമല്ലെന്നു മാത്രമല്ല, പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുകയും ചെയ്യുന്നു.
ആന്ധ്ര കൊണ്ടപ്പിള്ളിയിലെ, ജിയോളജിക്കൽ ഇൻഡിക്കേഷൻ ടാഗ് ലഭിച്ച, തടി കൊണ്ടുള്ള ക്രാഫ്റ്റ് പ്രശസ്തമാണ്. ഇവിടെ നിന്നാണ് ബൊമ്മക്കൊലു നിർമിക്കുന്നത്. രാജസ്ഥാനിലെ ബ്രാസ്, മെറ്റൽ വർക്കുകൾ, യുപിയിലെ സഹരൺപൂരിൽ നിന്നുള്ള തടി കൊണ്ടുള്ള ക്രാഫ്റ്റ്, ഉത്തർപ്രദേശിലെ അന്യം നിൽക്കാറായ സാൻചി എന്ന സ്റ്റെൻസിൽ ആർട്ട് എന്നു തുടങ്ങി അറിയുന്നതും അറിയപ്പെടാത്തതുമായ വിദ്യകൾ ജിഷ അക്കമിട്ടു നിരത്തുന്നു.
ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത കരവിരുതുകളെ കീ ഹോൾഡർ, ബോക്സ്, ലാംപ് തുടങ്ങിയ ഡെക്കോറിലേക്ക് സംവേശിപ്പിക്കുകയാണ് ജിഷയുടെ ലക്ഷ്യം. അതതു സ്ഥലത്ത് ഓർഡർ കൊടുത്താണ് ഉൽപന്നങ്ങൾ നിർമിക്കുന്നത്. ഭർത്താവ് കൺസ്ട്രക‌്ഷൻ രംഗത്തായതു കൊണ്ട് ആധുനിക ജീവിതത്തിനിണങ്ങുന്ന ഡെക്കോർ, ലൈഫ്സ്റ്റൈൽ ഉൽപന്നങ്ങളാണ് മധുമി ലക്ഷ്യമിടുന്നത്.
രണ്ടുമാസം മുൻപാണ് മധുമിയുടെ ഇൻസ്റ്റഗ്രാം പേജ് തുടങ്ങുന്നത്. ഇതുവഴി ഓർഡർ ചെയ്യാം. പോക്കറ്റിനിണങ്ങുന്ന ഉൽപന്നങ്ങളാവണമെന്ന് ജിഷയ്ക്ക് നിർബന്ധമുണ്ട്. ലാഭത്തേക്കാളുപരി നന്മ നിറഞ്ഞ ചില ചിന്തകളാണ് ജിഷയെ നയിക്കുന്നത്. കോട്ടൺ, ചൂരൽ, വാഴനാര് എന്നിവ കൊണ്ടുള്ള ബാസ്കറ്റുകൾ ലഭ്യമാണ്. പ്ലാസ്റ്റിക് ഒഴിവാക്കാം, ചെലവും കുറവാണ് എന്നതാണ് ഗുണം.
‘ആഭ’ എന്ന പേരിൽ വിളക്കുകൾ, വോൾ ഡെക്കോറിന്റെയും ഷോപീസിന്റെയും ശേഖരമായ ‘മോഹക്’, ദൈനംദിന യൂട്ടിലിറ്റി ഉൽപന്നങ്ങൾക്ക് ‘സൗഖ്യം’, ജിെഎ ടാഗ് ലഭിച്ച ഹെറിറ്റേജ് ക്രാഫ്റ്റിനായി ‘പരമ്പര’, ട്രെഡീഷണൽ കളിപ്പാട്ടങ്ങൾക്ക് ‘ആനന്ദം’ എന്നിങ്ങനെയാണ് മധുമിയുടെ കളക്‌ഷൻ.