പഴയ ചുമർ ചിത്രങ്ങളുടെ ന്യൂജെൻ വേർഷനാണ് വോൾ ആർട്. നഗരങ്ങളിൽ മാത്രം പ്രചാരത്തിൽ ഉണ്ടായിരുന്ന ഇത്തരം ചിത്രകലാശൈലി പെട്ടെന്നാണ് മറ്റ് ഇടങ്ങളിലേക്കും വ്യാപിച്ചത്. മലബാർ ഈ ട്രെൻഡിനെ സ്വീകരിച്ചിരുത്തി. കഫേകളിലേ സ്ഥിരം സാന്നിദ്ധ്യമാക്കി. മുൻപ് വോൾ പേപ്പറുകൾ കയ്യടക്കിവെച്ചിരുന്ന ഇടമാണ് വോൾആർട് തട്ടിയെടുത്തത്. കോഴിക്കോട്ടങ്ങാടിയിലെ കഫേകളുടെ ഭിത്തികളിൽ നിറയുന്ന വരയ്ക്കു പിന്നിൽ ആരതി വൈഗയെന്ന കലാകാരിയുടെയും സംഘത്തിന്റെയും കൈ പതിഞ്ഞിട്ടുണ്ട്.
‘‘ചെറുപ്പം മുതൽ വരയ്ക്കാൻ ഇഷ്ടമായിരുന്നു. ഏഷ്യൻ പെയിന്റ്സിൽ ജോലി ചെയ്യുമ്പോഴാണ് വരയ്ക്കാനുള്ള ആദ്യ അസൈൻമെന്റ് കിട്ടുന്നത്. ആത്മവിശ്വസത്തോടെ തുടങ്ങി. വർക്ക് കണ്ട് പിന്നെ പലരും വിളിച്ചു. വീടുകളിലും കഫേകളിലും ഓടി നടന്ന് വരച്ചു. വലിയ വർക്കുകളിൽ ഗസിനും ഗവിനും കൂടെ കൂടി. പിന്നെ മൂവർ സംഘം ചേർന്നു വരക്കൂട്ടമായി. മലബാറിലെ ഫുട്ബോൾ ഭ്രാന്ത് പറയേണ്ടതില്ലല്ലോ അടുത്ത കാലത്തായി മലബാറിൽ നിരവധി ടർഫുകൾ ഉയർന്നു. അവിടെയും വരയ്ക്കാൻ വിളിച്ചു. ചുമർ ചിത്രകല ആദ്യം മുതലേ ഉണ്ടായിരുന്നു. അത് പുതിയ രീതിയിൽ അവതരിക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലമേ ആയിട്ടുള്ളൂ.’’ ആരതി പറയുന്നു.
പതിയേ പരസ്യ ചിത്രങ്ങളിലും ആരതിയുടെ കൈപതിഞ്ഞു. അവിടെ നിന്നാണ് സിനിമയിലേക്കുള്ള ക്ഷണം. സിനിമയുടെ തിരക്കിനിടയിലും ആരതിയും സംഘവും ചുമരിൽ നിന്ന് ചുമരുകളിലേക്ക് വര പടർത്തുകയാണ്.