ആദ്യ ചിത്രത്തിന്റെ സംവിധായകനൊപ്പം ആറു വർഷത്തിനുശേഷം ദുൽഖർ സൽമാൻ. അതും സുകുമാരക്കുറുപ്പിന്റെ വേഷത്തിൽ! ആദ്യ ചിത്രമായ സെക്കന്റ് ഷോയുടെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിലും ഡിക്യു തന്നെയാണ് നായകൻ. അടുത്ത വർഷം ചിത്രം യാഥാര്‍ത്ഥ്യമാവുമെന്നാണ് പ്രതീക്ഷയെന്ന് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് ദുല്‍ഖര്‍ വ്യക്തമാക്കി.
സുകുമാരക്കുറുപ്പിനെ പിടികൂടാനാകാത്തത് കേരള പൊലീസിന് അന്നും ഇന്നും നാണക്കേടുണ്ടാക്കുന്ന കാര്യമാണ്. ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും വ്യക്തതയില്ലാത്ത സുകുമാരക്കുറുപ്പിനെ കുറിച്ചുളള ചിത്രം എങ്ങനെയാണ് അവതരിപ്പിക്കുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍. പോസ്റ്ററില്‍ കമിംഗ് സൂണ്‍ എന്നതിന് പകരം കോണിംഗ് (വഞ്ചന) സൂണ്‍ എന്നാണ് നല്‍കിയിരിക്കുന്നത്.
ആലപ്പുഴ ജില്ലയിലെ കൊല്ലകടവില്‍ 1984ല്‍ ജനുവരി 22ന് സംഭവിച്ച ചാക്കോ വധക്കേസിലെ പ്രധാനപ്രതിയാണ് സുകുമാരക്കുറുപ്പ്. ഫിലിം റെപ്രസന്റേറ്റീവായിരുന്ന ചാക്കോയെ രാത്രി വീട്ടിലേക്ക് വരുന്ന വഴി ദേശീയപാത 47ല്‍ ആലപ്പുഴക്കും കായംകുളത്തിനും ഇടക്കുവെച്ച് കാറില്‍ ലിഫ്റ്റ് ഓഫര്‍ ചെയ്ത് കയറ്റി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറില്‍ വെച്ച് തന്നെ കത്തിക്കുകയായിരുന്നു എന്നാണ് കേസ്.
സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ചാക്കോയെ കൊലപ്പെടുത്തി തന്റെ തന്നെ മരണമാണെന്ന് കാണിച്ച് വലിയ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനാണ് സുകുമാരക്കുറുപ്പ് ശ്രമിച്ചതെന്ന് പറയപ്പെടുന്നു. കുറ്റകൃത്യം നടക്കുമ്പോള്‍ 38 വയസ്സായിരുന്നു സുകുമാരക്കുറുപ്പിന്റെ പ്രായം. ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ കേരളചരിത്രത്തിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിക്ക് 71 വയസ്സുണ്ടാവും. ചാക്കോ വധക്കേസും സുകുമാരക്കുറുപ്പിനെയും അധികരിച്ച് ഒന്നിലധികം സിനിമകൾ ഇറങ്ങിയിട്ടുണ്ട്.