Monday 15 January 2018 12:24 PM IST : By സ്വന്തം ലേഖകൻ

മായാനദിയിലും സ്ത്രീവിരുദ്ധത! ലിംഗവിവേചനത്തിന്റെ മാനദണ്ഡങ്ങള്‍ ഒരുപോലെയാകണമെന്ന് ശബരീനാഥന്‍ എംഎല്‍എ

sabari_mayaanadhi

സിനിമയിലെ സ്ത്രീവിരുദ്ധതയുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍  ഇപ്പോഴും സോഷ്യല്‍മീഡിയയില്‍ രണ്ടുതട്ടില്‍ ചൂടുപിടിക്കുകയാണ്. എന്നാല്‍ എന്തുകൊണ്ട് ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിയിലെ സ്ത്രീവിരുദ്ധത  ആരും കാണാതെ പോയതെന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് കെ. ശബരീനാഥന്‍ എംഎല്‍എ. സിനിമയില്‍ നായികയുടെ സുഹൃത്തായ സമീറയെ  സഹോദരന്‍ മുഖത്ത് അടിക്കുന്ന രംഗമുണ്ട്.  ജോലി ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്ന ഈ രംഗം കണ്ട്  എന്താണ് ആരും പ്രതികരിക്കാതെ പോയതെന്നാണ് എംഎല്‍എയുടെ ചോദ്യം.

പുതുതലമുറയെങ്കിലും പഴയ തലമുറയെങ്കിലും ലിംഗവിവേചനത്തിനെതിരെ എതിര്‍ക്കുന്നത്  ഒരുപോലെയാകണമെന്നും ശബരീനാഥന്‍ പറയുന്നു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ്  എംഎല്‍എ ഇക്കാര്യം പങ്കുവച്ചത്. സോഷ്യല്‍മീഡിയയില്‍ ഈ പോസ്റ്റ് ശ്രദ്ധിക്കപ്പെടുകയാണ്.

കെ. ശബരീനാഥന്‍ എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇന്ന് ഏരീസില്‍ പോയി മായാനദി കണ്ടു. നായികാ കഥാപാത്രത്തിനു വ്യക്തതയുണ്ട്, അതിനോടൊപ്പം ടോവിനോയുടെയും ഐശ്വര്യയുടെയും അഭിനയവും കൊള്ളാം. പക്ഷേ സിനിമയിലെ ഒരു സ്ത്രീവിരുദ്ധ രംഗത്തെക്കുറിച്ചു പറയാതെ വയ്യ. നായികയുടെ പെണ്‍സുഹൃത്തിനെ അവരുടെ സഹോദരന്‍ പറന്നുവന്ന് കരണത്ത് അടിച്ചുവീഴ്ത്തുമ്പോള്‍, കലിതുള്ളി ആക്രോശിക്കുമ്പോള്‍ ഒന്നും ഉരിയാടാതെ ബാഗ് പാക്കുചെയ്തു വളരെ അച്ചടക്കത്തോടെ അടുത്ത ഫ്‌ലൈറ്റില്‍ പെണ്‍സുഹൃത്ത് തന്റെ സ്വപ്നങ്ങള്‍ക്ക് വിടപറഞ്ഞു ഗള്‍ഫിലേക്ക് മടങ്ങുന്നു.

സ്ത്രീയെ അവമതിക്കുന്ന ചലച്ചിത്രരംഗങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഈ രംഗവും ഇടം പിടിക്കേണ്ടതല്ലേ ? പക്ഷേ നിര്‍ഭാഗ്യവശാല്‍ നദിപോലെ ഒഴുകിയ ഓണ്‍ലൈന്‍ റിവ്യൂകളിലും പ്രമുഖ മാസികകളിലെ നാല് പേജ് പുകഴ്ത്തലുകളിലും ഇതാരും പറഞ്ഞു കണ്ടില്ല! സിനിമ ഓള്‍ഡ് ജനറേഷനായാലും ന്യൂ ജനറേഷനായാലും ലിംഗവിവേചനത്തിന്റെ മാനദണ്ഡങ്ങള്‍ ഒരുപോലെയാകണം. അതില്‍ നമ്മള്‍ സൗകര്യപൂര്‍വം സെലെക്ടിവാകരുത്. നല്ല സിനിമയെ അത് പ്രതികൂലമായി ബാധിക്കും.