സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന 'സച്ചിന്‍ സണ്‍ ഓഫ് വിശ്വനാഥ്' എന്ന സിനിമയുടെ ചിത്രീകരണം അലങ്കോലമാക്കി യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ. പത്തനാപുരത്ത് ഷൂട്ടിങ് നടക്കുന്നതിടെയാണ് യൂത്ത് കോൺഗ്രസ്സുകാർ പ്രശ്നമുണ്ടാക്കിയത്. ഇവർ നിർമ്മാതാവിനോട് വന്‍ തുക പിരിവ് ആവശ്യപ്പെട്ടെങ്കിലും അത് നൽകാൻ കൂട്ടാക്കിയില്ല. ഇതാണ് യൂത്തന്മാരെ പ്രകോപിപ്പിച്ചത്.
തിങ്കളാഴ്ച പത്തനാപുരം പള്ളിമുക്കിലെ താലൂക്ക് ഓഫീസ് പരിസരത്തായിരുന്നു ഷൂട്ടിങ്. അവിടേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകരെത്തി നിർമ്മാതാവിനോട് വന്‍ തുക പിരിവ് ആവശ്യപ്പെട്ടു. എന്നാൽ നിർമ്മാതാവ് അവരാവശ്യപ്പെട്ട തുക നൽകാൻ കൂട്ടാക്കിയില്ല. തുടർന്ന് കൊടിയുമായി എത്തിയ എട്ടംഗ സംഘം ഷൂട്ടിങ് തടസപ്പെടുത്തുകയായിരുന്നു.
ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, രൺജി പണിക്കര്‍, മണിയന്‍പിള്ള രാജു, ഹരീഷ് കണാരന്‍, രമേഷ് പിഷാരടി തുടങ്ങിയവരാണു ചിത്രത്തിലെ അഭിനേതാക്കള്‍. പന്ത്രണ്ടോളം താരങ്ങള്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് പ്രവർത്തകർ ലൊക്കേഷനിലേക്ക് ഇടിച്ചുകയറിയത്. തുടർന്ന് ഷൂട്ടിങ് പൂര്‍ത്തിയാക്കാതെ സിനിമാ സംഘം മടങ്ങി. ഷൂട്ടിങ് സാമഗ്രികൾക്ക് കേടുപാടുകൾ സംഭവിച്ചു, അഞ്ചു ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് സംഭവിച്ചതെന്ന് നിര്‍മാതാവ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.