മനോഹരമായി നൃത്തം ചെയ്യുന്ന ഡോക്ടറായി ഒരുപാടു പേര്‍ക്ക് ചികിത്സ നല്‍കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്കെല്ലാം അഭിമാനമാകുന്ന വ്യക്തിയാണ് ലോകസുന്ദരി മാനുഷി ചില്ലര്‍. പതിനേഴു വർഷത്തിനു ശേഷം ഇന്ത്യയിലേക്ക് ലോകസുന്ദരിപ്പട്ടം എത്തിച്ച 20 വയസ്സുകാരി. ചൈനയിൽ നടന്ന മിസ് വേൾഡ് പോരാട്ടത്തിൽ 108 സുന്ദരിമാരെ പിന്തള്ളിയാണ് മാനുഷി ഒന്നാമതെത്തിയത്. 2000ത്തിൽ പ്രിയങ്ക ചോപ്രയാണ് ഇതിനു മുൻപ് ലോകസുന്ദരിപ്പട്ടം ഇന്ത്യയിലേക്കെത്തിച്ചത്. ഡോ. നീലം ചില്ലറുടെയും ഡോ. മിത്ര ബസു ചില്ലറുടെയും മകളായ മാനുഷി ‘ബ്യൂട്ടി വിത്ത് എ പർപ്പസ്’ ടൈറ്റിലും സ്വന്തമാക്കിയിരുന്നു. മാനുഷിയുടെ മിസ് വേള്‍ഡ് ഫോട്ടോ ഷൂട്ട് വിഡിയോ കാണാം.
ടാലന്റ് റൗണ്ടില്‍ നൃത്തമാണ് മാനുഷി അവതരിപ്പിച്ചത്. അസാധ്യ പെര്‍ഫോമന്‍സിലൂടെ മറ്റു മത്സരാര്‍ത്ഥികളെയും വിധികര്‍ത്താക്കളെയും ഞെട്ടിക്കാന്‍ മാനുഷിക്ക് കഴിഞ്ഞു. ഹെഡ് ടു ഹെഡ് ചാലഞ്ചിലും ഈ ഇരുപതുകാരി സുന്ദരി വിജയം കണ്ടു. ജൂണിൽ നടന്ന ഫെമിന മിസ് ഇന്ത്യയിൽ കിരീടം നേടിയാണ് ലോകസുന്ദരിപ്പട്ടത്തിനായി മാനുഷി യോഗ്യത നേടിയത്. മിസ് വേൾഡ് പട്ടം നേടുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി. മാനുഷിയുടെ ടാലന്റ് റൗണ്ട് വിഡിയോ.
ഡൽഹിയിലെ സെന്റ് തോമസ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഇപ്പോള്‍ ഭഗത് ഫൂൽ സിങ് ഗവ.മെഡിക്കൽ കോളജിലെ വിദ്യാർഥിയാണ്. സൗന്ദര്യത്തിന് മാറ്റു കൂട്ടുന്ന വ്യക്തിത്വവും കലാപരമായ കഴിവുകളുമെല്ലാം മാനുഷിയെ വ്യത്യസ്തയാക്കുന്നു.