തൊലിപൊട്ടിയിളകിമാറുന്ന അത്യപൂര്‍വ്വ ജനിതക രോഗം ബാധിച്ച ഒന്‍പതു വയസ്സുകാരന്‍ തിരുവനന്തപുരം കരമന സ്വദേശി സുബിന്‍ സുനിലിനു സഹായം ഉറപ്പാക്കി സര്‍ക്കാര്‍. ആദ്യഘട്ടത്തില്‍ പതിനഞ്ചു ലക്ഷം വരെ സഹായം നൽകുമെന്നും വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ കുട്ടിയെ പരിശോധിക്കാന്‍ നിയോഗിക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. മനോരമ ന്യൂസാണ് സുബിന്റെ വാർത്ത പുറത്തുവിട്ടത്.
സാമൂഹ്യസുരക്ഷാ മിഷന്‍ കുട്ടിയുടെ ചികില്‍സ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഡോക്ടര്‍മാരുടെ ഭാഷയില്‍ എപ്പിഡെര്‍മോലൈസിസ് ബുള്ളോസ ഡിസ്ട്രാഫിക്ക എന്നു പേരുള്ള ഇന്ത്യയില്‍ത്തന്നെ അത്യപൂര്‍വ്വമായ ജനിതക രോഗമാണ് സുബിന്. സുബിന്റെ ചേട്ടൻ ഉണ്ണിക്കും ഇതേ അസുഖമായിരുന്നു. പത്തുകൊല്ലം മുൻപാണ് ഉണ്ണി മരിക്കുന്നത്.
സുബിന്റേയും കുടുംബത്തിന്റേയും ദാരുണ കഥയറിഞ്ഞ് നിരവധി പേര്‍ ചെറുതും വലുതുമായ സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ മജ്ജ മാറ്റിവയ്ക്കലിനും തുടര്‍ചികില്‍സകള്‍ക്കും ആവശ്യമായ നാൽപതു ലക്ഷത്തോളം രൂപ സ്വരൂപിക്കാന്‍ ഇനിയുമൊരുപാടു സുമനസുകളുടെ സഹായം വേണം.