Thursday 16 August 2018 04:18 PM IST : By സ്വന്തം ലേഖകൻ

കാവ്യയെയും നാദിർഷായെയും പ്രതിയാക്കേണ്ട സാഹചര്യമില്ല; പൊലീസ്

kavya_bail

ഭാര്യ കാവ്യാ മാധവന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും. ശനിയാഴ്ചയാണു മുൻകൂർ ജാമ്യം തേടി കാവ്യാ മാധവന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതിന്മേൽ ഇന്നു വാദം നടക്കും. ദിലീപിനു വേണ്ടി ഹാജരാകുന്ന അഭിഭാഷകൻ രാമൻപിള്ള തന്നെ കാവ്യയ്ക്കായും ഹാജരാകും.

അതിനിടെ, കേസിൽ കാവ്യാ മാധവനെയും നാദിർഷായെയും ഇപ്പോൾ പ്രതിയാക്കേണ്ട സാഹചര്യമില്ലെന്നു പൊലീസ് അറിയിച്ചു. ഇരുവർക്കുമെതിരെ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

കേസ് അന്വേഷണം അന്തിമഘട്ടത്തിൽ എത്തിയ സാഹചര്യത്തിൽ അറസ്റ്റ് സാധ്യത മുന്നിൽകണ്ടാണ് കാവ്യാ മാധവൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. അടിയന്തര പ്രധാന്യത്തോടെ ശനിയാഴ്ച തന്നെ പരിഗണിക്കണമെന്ന് അഭ്യർഥിച്ചായിരുന്നു കാവ്യാ മാധവന്റെ ജാമ്യാപേക്ഷ. എന്നാൽ പ്രതിചേർക്കാത്ത സാഹചര്യത്തിൽ അതിന്റെ കാര്യമില്ലെന്നായിരുന്നു കോടതി നിലപാട്.

മുൻകൂർ ജാമ്യാപേക്ഷയിൽ കാവ്യ പറയുന്നത്: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥരിൽനിന്ന് ഭീഷണിയുണ്ട്. പൊലീസ് നിരന്തരം വിളിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥർ നിയമവിരുദ്ധമായ കാര്യങ്ങൾ അംഗീകരിക്കാൻ സമ്മർദം ചെലുത്തുന്നുണ്ട്. കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ മൊഴി പ്രകാരം മാഡം എന്നൊരു കഥാപാത്രത്തെ കൃത്രിമമായി ഉണ്ടാക്കാൻ ശ്രമമുണ്ട്. അത് താനാണെന്ന് വരുത്തിത്തീർക്കാനാണ് നീക്കം.

ആസൂത്രിതമായാണ് പൾസർ സുനി ഒരോ വെളിപ്പെടുത്തലും നടത്തുന്നത്. സുനിയെ നുണപരിശോധനയ്ക്കു വിധേയനാക്കാൻ അപേക്ഷ നൽകിയെങ്കിലും സുനി അതിനു വിസമ്മതിച്ചു. അയാൾ പറയുന്നത് കളവാണെന്ന് അതിൽ നിന്നുതന്നെ വ്യക്തമാണ്. ദിലീപിന്റെ ഭാര്യയാണെന്ന കാരണം കൊണ്ടാണ് തന്നെ വേട്ടയാടുന്നത്. ഉദ്യോഗസ്ഥർ തന്റെ സ്ഥാപനമായ ലക്ഷ്യയിലെത്തി മാതാപിതാക്കളെയും സഹോദരനെയും ഭീഷണിപ്പെടുത്തുന്ന സാഹചര്യം വരെയുണ്ടായി.

ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി സഹോദരൻ സൂരജ് ഡിജിപിക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ചലച്ചിത്രമേഖലയിലുളള ആരും തനിക്കെതിരെ ആരോപണം ഉന്നയിച്ചിട്ടില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ചലച്ചിത്രരംഗത്ത പ്രബലരായ ചിലരും അടങ്ങുന്ന സംഘം നടത്തിയ ഗൂഢാലചനയുടെ ഫലമാണ് ഇപ്പോഴത്തെ കേസ്.

ദിലീപ് അറസ്റ്റിലായതു മുതൽ കാവ്യയും സംശയനിഴലിലുണ്ട്. മുഖ്യപ്രതി സുനിൽ കുമാർ എന്ന പൾസർ സുനിയുടെ വെളിപ്പെടുത്തലുകളാണ് കാവ്യയെ കുരുക്കിയത്. എല്ലാത്തിനും പിന്നിൽ ‘മാഡം’ എന്നൊരാളുണ്ടെന്ന് പലതവണ ആവർത്തിച്ച സുനിൽ, ഒടുവിൽ ആ മാഡം കാവ്യാ മാധവനാണെന്ന് തുറന്നുപറഞ്ഞിരുന്നു. കാക്കനാട് കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന വസ്ത്ര സ്ഥാപനത്തിൽ സുനിൽ എത്തിയിരുന്നെന്ന കണ്ടെത്തലിനെ തുടർന്ന് പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ പൊലീസ് ചോദ്യം ചെയ്തപ്പോൾ പൾസർ സുനിയെ അറിയില്ലെന്ന നിലപാടാണ് കാവ്യ സ്വീകരിച്ചത്.

കൂടുതല്‍ വായനയ്ക്ക്