Wednesday 13 June 2018 04:19 PM IST : By സ്വന്തം ലേഖകൻ

പൊലീസ് കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ച ശേഷം ആത്മഹത്യ ചെയ്ത യുവാവിന് ഏൽക്കേണ്ടിവന്നത് ക്രൂര മർദ്ദനം; സുഹൃത്തിന്റെ വെളിപ്പെടുത്തല്‍

vinaya

പാവറട്ടി പൊലീസ് സ്്റ്റേഷനിലെ കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ച ശേഷം ആത്മഹത്യ ചെയ്ത വിനായകന്‍ എന്ന 19 കാരന് ഏറ്റത് മനസാക്ഷിയെ മരവിപ്പിക്കുന്ന പീഡനമെന്ന് വെളിപ്പെടുത്തൽ. തൊഴിലാളിയുടെ മകൻ മുടി വളർത്തി ഫ്രീക്കനായി നടക്കുന്നതെന്തിനാണ് എന്ന് ചോദിച്ചായിരുന്നു പോലീസിന്റെ ചോദ്യം ചെയ്യൽ. മുലഞെട്ടുകള്‍ ഞെരിച്ചു പൊട്ടിച്ചും മുടിവലിച്ചു പറിച്ചും അതിക്രൂരമായാണ് പൊലീസ് മര്‍ദ്ദിച്ചതെന്ന് വിനായകനൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്ത് പറയുന്നു. താനിത് നേരിട്ട് കണ്ടതാണെന്നാണ് സുഹൃത്ത് വെളിപ്പെടുത്തുന്നത്.

തനിക്ക് സ്‌റ്റേഷനിലേറ്റ പൈശാചിക പീഡനത്തിന്റെ വിവരങ്ങള്‍ മരിക്കുന്നതിന് തലേദിവസം അടുപ്പമുള്ള മറ്റൊരു സാമൂഹിക പ്രവർത്തകനോടും വിനായകന്‍ വെളിപ്പെടുത്തിയിരുന്നു. സുഹൃത്തായ പെണ്‍കുട്ടിയോടൊപ്പം സംസാരിച്ചു നില്‍ക്കുമ്പോഴാണ് പൊലീസ് വിനായകനെയും കൂട്ടുകാരനെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. തൊഴില്‍, കുടുംബ പശ്ചാത്തലം, ജാതി തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം മാലമോഷണം, കഞ്ചാവ് ഉപയോഗം തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് മര്‍ദ്ദനം തുടങ്ങിയെന്നാണ് ആരോപണം. 19 കാരനായ വിനായകന്റെ തൊഴില്‍, ആധുനിക രീതിയിലുള്ള ഹെയര്‍സ്റ്റൈല്‍ തുടങ്ങിയവയായിരുന്നു പൊലീസിനെ പ്രകോപിച്ചതെന്നും സുഹൃത്ത് പറയുന്നു.

ഭിത്തിയില്‍ ചാരിനിന്ന വിനായകന്റെ മുടി വലിച്ചു പറിച്ച ശേഷം കുനിച്ചു നിര്‍ത്തി മുട്ടുകൈ കൊണ്ട് നിരവധി തവണ മര്‍ദ്ദിച്ചു. നെഞ്ചില്‍ ഇടിച്ച വേദന കൊണ്ട് കരഞ്ഞ വിനായകന്റെ ജനനേന്ദ്രിയത്തില്‍ മര്‍ദ്ദിക്കുകയും ചെയ്തുവെന്നും പറയുന്നു. ഇതിനെല്ലാം സാക്ഷിയായ സുഹൃത്തിനെയും കുനിച്ചു നിർത്തി കൈമുട്ടുകൊണ്ട് ഇടിച്ചുവത്രെ. ഒരു റൗണ്ട് മര്‍ദ്ദനം കഴിഞ്ഞപ്പോള്‍ ക്ഷീണിതരായ യുവാക്കളോട് പൊലീസ് ഇരിക്കാന്‍ പറഞ്ഞു. ഇരുന്നപ്പോള്‍ കാലില്‍ ബൂട്ടിട്ട് ചവിട്ടി. തങ്ങളൊരു കുറ്റവും ചെയ്തില്ലെന്ന് കരഞ്ഞപേക്ഷിച്ചിട്ടും പൊലീസ് മര്‍ദ്ദനം നിര്‍ത്തിയില്ലെന്നും വിനായകന്റെ സുഹൃത്ത് പറയുന്നു.

വിനായകന്‍ മുടിവെട്ട് തൊഴില്‍ ചെയ്യുന്ന യുവാവാണ്. എന്നാൽ വിനായകന്റെ പിതാവിനെ വിളിച്ചു വരുത്തി മകന്‍ മോഷ്ടാവും കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറഞ്ഞുവെന്നാണ് സുഹൃത്ത് പറയുന്നത്. മുടി വളര്‍ത്തിയതാണ് വിനായകന്‍ കഞ്ചാവ് വലിക്കുന്നതിന് 'തെളിവായി' പൊലീസ് ചൂണ്ടിക്കാട്ടിയത്. പിതാവിനൊപ്പെം വീട്ടിലെത്തിയ വിനായകന്‍ തൊട്ടടുത്ത ദിവസം ആത്മഹത്യ ചെയ്യുകയായിരുന്നു.

വിനായകന്‍ മരിച്ച ശേഷം മൃതദേഹ പരിശോധനയ്ക്ക് വന്ന എസ്.ഐയുയും പൊലീസുകാരനെയും നാട്ടുകാര്‍ തടഞ്ഞുവെച്ചു. ആര്‍ഡിഓയും ഉന്നത പൊലീസുദ്യോഗസ്ഥരും സ്ഥലത്തെത്തി ചര്‍ച്ച നടത്തിയതിന് ശേഷമാണ് മൃതദേഹം തുടര്‍നടപടികള്‍ക്ക് വിട്ടുകൊടുക്കാന്‍ ബന്ധുക്കളും നാട്ടുകാരും സമ്മതിച്ചത്. വിനായകനൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്ത് തൃശൂര്‍ മെഡിക്കല്‍ കൊളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.