ചാലക്കുടി: ദൈവമാണ് അദ്ദേഹം... പാവപ്പെട്ട രോഗികളുടെ കൺകണ്ട ദൈവം. ജനപ്രിയനായ ഡോക്ടറെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് കുത്തിയിരിപ്പു സമരവുമായി നാട്ടുകാര്‍. ചാലക്കുടി താലൂക്ക് ആശുപത്രിയിലാണ് ഡോക്ടറെ തിരികെ നിയമിക്കാൻ ആവശ്യപ്പെട്ട് ജനങ്ങളുടെ സമരം നടക്കുന്നത്. രാജേഷ് തങ്കപ്പന്‍ എന്ന സർജനെ സ്ഥലം മാറ്റുന്നതിനെതിരെയാണ് ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും, ചുമട്ടു തൊഴിലാളികളും, കൂലിപണിക്കാരും, വീട്ടമ്മമാരുമെല്ലാം സമരവുമായി ഒന്നിച്ചത്.
ആറ് വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന ജോക്ടർ പാവപ്പെട്ടവർക്ക് ഏറ്റവും മികച്ച ചികിത്സ നൽകിയിരുന്ന ആളാണെന്ന് നാട്ടുകാർ പറയുന്നു. ഒ പി സമയം കഴിഞ്ഞു മിക്ക ഡോക്ടർമാരും സ്വകാര്യ ചികിത്സയ്ക്ക് പോകുമ്പോൾ രാജേഷ് ഡോക്ടർ കൂലിപ്പണിക്കാരായ രോഗികൾക്കായി കാത്തിരിക്കുമായിരുന്നുവെന്നും പാവപ്പെട്ട രോഗികള്‍ക്ക് പുറത്തു നിന്നു മാത്രം ലഭ്യമായ മരുന്നെഴുതേണ്ടി വന്നാൽ കയ്യിൽ നിന്നും പണവും മരുന്നും നല്‍കി സഹായിക്കുകയും ചെയ്യുമായിരുന്നു ഈ ഡോക്ടർ എന്നാണ് എല്ലാവരുടെയും അഭിപ്രായം.
കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് ബിരുദം നേടിയ രാജേഷ് തങ്കപ്പന്‍ ആറായിരത്തോളം ശസ്ത്രക്രിയകള്‍ ഇതിനോടകം പൂര്‍ത്തിയാക്കി കഴിഞ്ഞു. തൃശൂര്‍ ജില്ലാ ആശുപത്രിയിലേക്ക് പ്രമോഷനോടെയാണ് ഡോക്ടർക്ക് സ്ഥലം മാറ്റം ലഭിച്ചിരിക്കുന്നത്. എന്നാൽ രോഗികളുടേയും നാട്ടുകാരുടേയും കലര്‍പ്പില്ലാത്ത ഈ സ്നേഹം കാണുമ്പോള്‍ താലൂക്ക് ആശുപത്രി വിട്ടു പോകാന്‍ തോന്നുന്നില്ലെന്നാണ് ഡോക്ടറും പറയുന്നതെന്നാണ് ആശുപത്രി ജീവനക്കാർ പറയുന്നത്.