ഐ.വി. ശശിയ്ക്കു ശരീരത്തിന്റെ ഒരു ഭാഗം പോലെയായിരുന്നു ആ വെള്ള തൊപ്പി. ഏതു ആൾക്കൂട്ടത്തിലും അദ്ദേഹത്തെ തിരിച്ചറിയാൻ ആ ഗോൾഫ് ക്യാപ് മതിയാകും. ഗോൾഫ് ക്യാപിനെക്കുറിച്ച് അത്ര അറിവില്ലായിരുന്ന മലയാളി പ്രേക്ഷകർ അതിനെ ഐ.വി. ശശിയുടെ തൊപ്പി എന്നു വിളിച്ചു. തൊപ്പിയുള്ള ഈ സിനിമാ സംവിധായകൻ അന്നത്തെ കാലത്ത് ഒരു പുതുമ തന്നെയായിരുന്നു.
പൊതുവേദികളിലും സ്വകാര്യ ചടങ്ങുകളിലും അദ്ദേഹത്തെ ഈ തൊപ്പിയില്ലാതെ കാണാനാകില്ലായിരുന്നു. ഒടുവിൽ മൃതശരീരം പൊതുദർശനത്തിന് വച്ചപ്പോഴും ജീവിതത്തിൽ ഉടനീളം കൂടെയുണ്ടായിരുന്ന ആ ഗോൾഫ് ക്യാപ് അദ്ദേഹത്തിന്റെ ശിരസിൽ ചേർന്നു കിടന്നിരുന്നു, വിട്ടുപിരിയാൻ മനസില്ലാതെ.
2015 ലെ വനിത ഫിലിം അവാർഡ്‌സിലും അദ്ദേഹം ആ വെള്ള തൊപ്പി അണിഞ്ഞെത്തി. സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് വനിതയ്‌ക്കു വേണ്ടി നൽകിയത് നടൻ ലാലു അലക്‌സായിരുന്നു. വിഡിയോ കാണാം;