കോട്ടും സ്യൂട്ടുമിട്ട് കോർപ്പറേറ്റ് ലുക്കിലെത്തുന്ന മുതലാളിമാർക്കിടയിൽ അയാൾ വ്യത്യസ്തനായിരുന്നു. താരജാഡകൾ മാറ്റിവച്ച് ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിയ ആ മനുഷ്യനെ സോഷ്യൽ മീഡിയ സ്നേഹത്തോടെ ‘ബോച്ചേ’ എന്നവിളിച്ചു. ജനക്ഷേമപരമായ പ്രവർത്തനങ്ങളിലൂടെയും ലാളിത്യത്തിലൂടെയും ഹൃദയങ്ങളിൽ കുടിയേറിയ ബോബി ചെമ്മണ്ണൂർ അന്നും ഇന്നും സോഷ്യൽ മീഡിയക്ക് പ്രിയപ്പെട്ടവനാണ്.
ട്രോളുകളോട് കൂളായി മറുപടി പറയാറുള്ള ബോബി ഇക്കുറി വിശേഷങ്ങൾ പങ്കിടാനെത്തിയത് വനിതയോടാണ്. തള്ളെന്നും ജാഡയെന്നും വിശേഷിപ്പിക്കുന്ന പ്രതികരണങ്ങളുടെ സത്യമെന്താണ്? ട്രോളൻമാരോട് ബോച്ചേ തന്നെ മറുപടി പറയുന്നു.
‘നടക്കാതെ പോയ മോഹങ്ങളൊക്കെ നടക്കുന്നത് വരെ ഫോളോ അപ് ചെയ്തു കൊണ്ടിരിക്കുക എന്നതാണ് എന്റെ പോളിസി. കാമുകിയെ കാണാൻ കാറെടുത്ത് പോയി എന്ന കഥകളൊന്നും തള്ളുകളല്ല. ശരിക്കും സത്യമാണ്. ഒരു സിനിമ കണ്ടതിനു ശേഷമാണ് കൂട്ടുകാരിക്കൊപ്പം ഡിസ്കോ ചെയ്യണമെന്ന് ആഗ്രഹിച്ചത്. അന്ന് ഫിയറ്റ് കാറോടിച്ചാണ് പോയത്. പ്രശസ്തനായതു കൊണ്ടാണ് ഇതൊക്കെ ട്രോളുകളാകുന്നത്. പിന്നെ പറയുമ്പോൾ അൽപം എരിവും പുളിയുമൊക്കെ ഉണ്ടാകും’– ചിരിയോടെ ബോച്ചേ പറയുന്നു.