നായയുടെ തലയിൽ നിന്ന് മുള്ളൻ പന്നിയുടെ മുള്ള് പറിച്ചെടുത്തത് ഗുരുവായൂർ പടിഞ്ഞാറെനടയിലെ ഓട്ടോ ഡ്രൈവർ കെ.യു.സുധീഷ്. കാരക്കാട് ജംക്ഷനിൽ രണ്ടു ദിവസം മുൻപാണ് തലയിൽ മുള്ളൻ പന്നിയുടെ മുള്ള് തറച്ച നിലയിൽ നായയെ കണ്ടത്. വേദന അനുഭവിച്ച് അലഞ്ഞുതിരിഞ്ഞ നായയെ രക്ഷിക്കാൻ പലരും ശ്രമിച്ചെങ്കിലും സാധിച്ചില്ല.
പന്തായിൽ ക്ഷേത്രത്തിന് സമീപം നായ എത്തിയതോടെ മെഡിക്കൽ ഷോപ്പ് നടത്തുന്ന ദിലീപ് സുധീഷിനെ വിവരം അറിയിച്ചു. അപകടം പറ്റിയ മൃഗങ്ങളെ സംരക്ഷിക്കുന്ന സന്നദ്ധ സംഘടനയുടെ പ്രവർത്തകൻ കൂടിയായ സുധീഷ് നായയ്ക്ക് ബിസ്കറ്റ് നൽകി. അടുപ്പം പ്രകടിപ്പിച്ച നായയുടെ തലയിൽ നിന്ന് തന്ത്രത്തിൽ മുള്ളു വലിച്ചൂരി എടുക്കുകയായിരുന്നു. മുള്ള് പോയ ആശ്വാസത്തിൽ നായ ഓടി രക്ഷപ്പെട്ടു.