ജീവിതത്തിലെ ഒരു മരവിച്ച ഘട്ടത്തിൽ നിന്ന് രക്ഷപെടാൻ നാടും വീടും വിട്ട് പോയി എട്ട് വർഷത്തോളം ട്രെയിൻ വീടാക്കി അമേരിക്കയിലെ സർക്കസ് കമ്പനിയിലെ കുട്ടികളെ പഠിപ്പിച്ച മന്ന എബ്രഹാം. ‘ഹാർട്ട് ഓഫ് സർക്കസ്’ മന്നയുടെ പുസ്തകമല്ല, ജീവിതത്തിന്റെ ഏടുകൾ തുന്നിക്കോർത്തു വെച്ചൊരു കെട്ട് തന്നെയാണ്.... ആ താളുകളിൽ നിങ്ങൾ ഹൃദയം തൊടും
‘‘നമ്മൾ മറ്റുള്ളവരെ കുറിച്ച് പറയുന്ന ഓരോ വാക്കിനും മറ്റൊരാളുടെ സമാധാനത്തിന്റെ വിലയുണ്ട്. വെറുതേ പറഞ്ഞ് പരത്തുന്ന വിഷവാക്കുകൾ കൊണ്ട് ജീവിതം തന്നെ വെല്ലുവിളിയായി മാറിയൊരാളാണ് ഞാൻ. എന്നെ പിന്തുണയ്ക്കാൻ ആരുമുണ്ടായിരുന്നില്ല. രണ്ട് മക്കളെയും നന്നായി വളർത്താനും ആർക്കും മുന്നിൽ തോറ്റുകൊടുക്കില്ല എന്ന വാശും കാരണമാണ് ഞാനാ ഒളിച്ചോട്ടത്തിന് മുതിർന്നത്.’’ മന്ന എബ്രഹാം ‘ഹാർട്ട് ഓഫ് സർക്കസ്’ എന്ന തന്റെ പുസ്തക പ്രകാശന വേദിൽ പറഞ്ഞു. ‘തിരുവനന്തപുരത്തു നിന്നാണ് ഞാൻ നാടുവിടാനുള്ള തീരുമാനമെടുത്തത്... അതേ തിരുവനന്തപുരത്തു വച്ച് തന്നെ എന്റെ പുസ്തകം പ്രകാശനം ചെയ്തത് എന്നെ സംബന്ധിച്ച് ഒരു ജീവിതചക്രം പൂർത്തിയാക്കിയ പോലുള്ള അഭിമാനനിമിഷമാണ്.’’ പ്രശസ്ത എഴുത്തുകാരൻ ബെന്യാമിനാണ് മന്നയുടെ പുസ്തകം ഓഗസ്റ്റ് 21 തിരുവനന്തപുരത്ത് പ്രകാശനം ചെയ്തത്. ഓഗസ്റ്റ് 23ന് സീസൺ ടു സീനിയർ ലിവിങ്ങ്, കാക്കനാട് വച്ച് അനുബന്ധ ചടങ്ങുകളും നടന്നു.
എട്ട് വർഷത്തോളം അമേരിക്കയിലെ പ്രശസ്തമായ റിങ്ക്ലിങ് ബ്രോസ് ആന്റ് ബാർണം ആന്റ് ബെയ്‌ലി സർക്കസ് കമ്പനിയിൽ മന്ന അധ്യാപികയായി ജോലി ചെയ്തു. സർക്കസ് താരങ്ങളായ കുട്ടികൾക്കും നടത്തിപ്പുകാരുടെ മക്കൾക്കും ഒക്കെ മന്ന ഏറ്റവും പ്രിയപ്പെട്ട ടീച്ചറായി. അവരിൽ പലരും പല നാട്ടിൽ നിന്നും മന്നയുടെ രണ്ടാമത്തെ പുസ്തകത്തിന് വീഡിയോ വഴി ആശംസകൾ നേർന്നു. ‘ബെന്റ് യെറ്റ് അൺബ്രോക്കണ്‍’ ആയിരുന്നു ആദ്യ പുസ്തകം.
‘‘കുട്ടികളെ പഠിക്കുന്ന പ്രായത്തിൽ വിട്ട് പോയിട്ട് അവരുടെ കല്യാണ സമയത്ത് മാത്രമാണ് എനിക്ക് കാണാനായത്. മനുഷ്യരും മൃഗങ്ങളും ഒക്കെയുള്ള ട്രെയിനിലും ആ ഓർമകൾ എന്നെ ഒറ്റപ്പെടുത്തിയിട്ടുണ്ട്. തളരാതെ നിന്നതോർത്ത് ഇന്ന് അഭിമാനം മാത്രം. ജീവിച്ചു തീർത്ത സ്വപ്നം പോലുള്ള ദിവസങ്ങളെ കുറിച്ചാണ് ഈ പുസ്തകം. ഇത് എനിക് വേണ്ടി സംസാരിക്കും. ഈ ലോകത്തിൽ എന്റെ കയ്യൊപ്പാകും.’’
ഹെർ ട്രിവാൻഡ്രം എന്ന് ഫെയ്സ്ബുക് ഗ്രൂപിൽ ഒരു രസത്തിന് എഴുതിത്തുടങ്ങിയ അനുഭവക്കുറിപ്പുകളാണ് പിന്നീട് പുസ്തക മായത്. മന്നയുടെ മകനാണ് കവർ ഡിസൈൻ ചെയ്തത്. പേരമകനാണ് ബുക്മാർക് ഡിസൈനർ. രണ്ടു മക്കളും മരുമക്കളും പേരമക്കളുമൊക്കെ മന്നയ്ക്ക് പിന്തുണയുമായി ഒപ്പം തന്നെയുണ്ട്.
മന്നയുടെ കഥ
കൂകിപ്പായുന്ന ട്രെയിൻ. അതിനുള്ളിലെ കുഞ്ഞി കമ്പാര്‍ടുമെന്‍റില്‍ താമസം. അതേ ട്രെയിനിൽ തന്നെ ആനയും കുതിരയും സീബ്രയും ഒക്കെയുണ്ട്. മനുഷ്യരും മൃഗങ്ങളും ഒരൊറ്റ വീട് േപാെല, ഒരുമയോെട ആ തീവണ്ടിയില്‍. പല നാടുകളും കണ്ട് ഒന്നിലും വേരുറപ്പിക്കത്തൊരു ൃ ദീര്‍ഘയാത്ര. അതിനിടയില്‍ സര്‍ക്കസിലെ കുട്ടികള്‍ക്ക് അറിവിന്‍റെ പാഠങ്ങള്‍ പകര്‍ന്നു നല്‍കൽ. േകള്‍ക്കുമ്പോള്‍ തന്നെ കൌതുകം ജനിപ്പിക്കുന്ന ഈ ലോകത്തായിരുന്നു, മന്ന എബ്രഹാം എന്ന െചങ്ങന്നൂര്‍ക്കാരി.
സർക്കസിന്റെ അണിയറയിലേക്ക് അവിചാരിതമായി എത്തി, അവിടുത്തെ കുട്ടികളെ വർഷങ്ങളോളം പഠിപ്പിച്ച അനുഭവസമ്പത്താണ് മന്നയുെട കൈമുതൽ. അമേരിക്കയിലെ പ്രശസ്ത സർക്കസ് കമ്പനിയായ റിങ്ക്ലിങ്ങ് ബ്രോസ് ആന്റ് ബാർണം ആന്റ് ബെയ്‌ലി സർക്കസ് കമ്പനിക്കൊപ്പം ‘ട്രാവലിങ്ങ് ടീച്ചറാ’യിരുന്നതിന്റെ വിശേഷങ്ങള്‍ വനിതയോടു പങ്കുവയ്ക്കുകയാണ്, മന്ന.
‘‘ഒരു കാര്യം തിരഞ്ഞെടുത്ത് അതു മാത്രം പഠിച്ച ആളല്ല ഞാൻ.’’ മന്ന ഒാര്‍ക്കുന്നു. ‘‘ബിരുദത്തിനു പഠിച്ചത് കണക്ക്. അതിനു ശേഷം എം. എ. ലിറ്ററേച്ചർ. പിന്നീട് സ്പെഷല്‍ എജ്യുക്കേഷൻ ടീച്ചര്‍ ട്രെയ്നിങ്ങ്, ജനറൽ കൗൺസലിങ്ങ‌്. ഒടുവിൽ പാസ്റ്ററൽ കൗൺസലിങ്ങ്.... നാട്ടില്‍ സ്കൂള്‍ ടീച്ചറായും സീനിയർ കൗൺസിലറായും വിമന്‍െസല്‍ േകാര്‍ഡിേനറ്ററായും ഒക്കെ പ്രവര്‍ത്തിച്ച േശഷം ഞാൻ അമേരിക്കയിലേക്കു പോയി. വ്യക്തിപരമായ ചില പ്രശ്നങ്ങളായിരുന്നു, പ്രധാന കാരണം. ഒരു ഒളിച്ചോട്ടമെന്നു വേണമെങ്കില്‍ പറയാം. സമൂഹത്തിന്റെ സമ്മർദ്ദവും ഉണ്ടായിരുന്നു. തോറ്റ് കൊടുക്കാൻ ഞാനൊട്ട് തയ്യാറുമല്ലായിരുന്നു.
വലിയ മുന്നൊരുക്കങ്ങളൊന്നുമില്ലാതായിരുന്നു ആ യാത്ര. അവിെട വളരെ അടുപ്പമുള്ളവരാരുമില്ല. െചറിയ പരിചയക്കാരുണ്ടെങ്കിലും അവരെ ആശ്രയിച്ചുമില്ല. ഒരു ഗുജറാത്തി വിധവ വാടകയ്ക്ക് കൊടുക്കുന്ന മുറി ഓൺലൈനിലൂടെ കണ്ടുപിടിച്ചു. വിമാനമിറങ്ങി ഒരു ടാ ക്സി എടുത്ത് നേരെ അങ്ങോട്ടു േപായി. പിറ്റേന്നു മുതല്‍ േജാലിക്കുള്ള ശ്രമമായി. വാഷിങ്ങ്ടൺ ഡിസിയില്‍ ഒരു സ്പെഷൽ എജ്യുക്കേഷൻ ടീച്ചറായിട്ടായിരുന്നു ആദ്യ േജാലി. നമ്മുടെ നാട്ടിലെ സാധാരണ സ്കൂളുകളില്‍ മാത്രം പഠിപ്പിച്ച എനിക്ക് അവിടുത്തെ രീതികളുമായി ചേർന്നു പോകാൻ വലിയ ബുദ്ധിമുട്ടായിരുന്നു. മാനസിക പിരിമുറുക്കങ്ങളുള്ള അക്രമാസക്തരായ കുട്ടികളായിരുന്നു പലരും. അധ്യാപകരെ ചീത്ത വിളിക്കാന്‍ േപാലും മടിയില്ല. അവിടം അത്ര സുരക്ഷിതമായി തോന്നിയില്ല. പിന്നീട് പെൺകുട്ടികള്‍ മാത്രമുള്ളൊരു റസിഡൻഷ്യൽ സ്കൂളിലേക്കു മാറി. വാർഡന്റെ ചുമതല കൂടി ഉണ്ടായിരുന്നു. േജാലി നല്ലതായിരുന്നെങ്കിലും എനിക്കു ബോറിങ് ആയി തോന്നി. ആ കുട്ടികൾക്ക് ഇരുപത്തിനാൽ മണിക്കൂറും പഠിക്കണം എന്ന ഉദ്ദേശം മാത്രമേയുള്ളൂ. ചിരിക്കുക കൂടിയില്ല, കുത്തിയിരുന്ന് പഠിപ്പോട് പഠിപ്പ് മാത്രം. കീ കൊടുത്ത പോലുള്ള ദിനചര്യ. അങ്ങനെ മറ്റൊരു ജോലി തിരക്കുന്നതിനിടയിലാണ് ഒരു പരസ്യം കാണുന്നത്. േജാലിപ്പേര് തന്നെ എനിക്കിഷ്ടമായി, ‘ട്രാവലിങ്ങ് ടീച്ചർ’
ജിജ്ഞാസയാണ് എല്ലാത്തിന്റെയും തുടക്കം
യാത്ര ചെയ്തു പഠിപ്പിക്കുന്ന ടീച്ചറോ യാത്ര െചയ്യുന്നവരെ പഠിപ്പിക്കുന്ന ടീച്ചറോ. എനിക്ക് ആകാംക്ഷ കൂടി. ടീച്ചര്‍ യാത്ര ചെയ്താല്‍ സ്കൂൾ ഉണ്ടാവില്ലേ? അവിെട േവറേയും അധ്യാപകര്‍ ഉണ്ടാവില്ലേ? വീണ്ടും ചോദ്യങ്ങൾ രണ്ടും കൽപ്പിച്ച് അപേക്ഷിച്ചു. േപാനാൽ േപാകട്ടും േപാടാ, അതായിരുന്നു മനസ്സിലിരുപ്പ്. നഷ്ടപ്പെടാനൊന്നുമില്ല, കൈയിലൊരു ജോലിയുമുണ്ട്. വയസ്സ് 50 ന് അടുത്തായതിന്റെ ധൈര്യവും. റെസ്യൂമേ അയച്ച് 15 മിനിറ്റിനുള്ളിൽ വിളി വന്നു. ‘അവർ പ്രതീക്ഷിക്കുന്ന പോലൊരാളാണ് ഞാൻ എന്ന് തോന്നുന്നു, ഇന്റർവ്യൂവിന് വരാൻ താൽപര്യമുണ്ടോ്’ എന്നായിരുന്നു േചാദ്യം. ഞാൻ ഓകെ പറഞ്ഞു. ഡെട്രോയിറ്റ് എന്ന സ്ഥലത്തു വച്ചായിരുന്നു ഇന്റർവ്യൂ. ടിക്കറ്റ് അവര്‍ അയച്ചു തന്നു. നല്ലൊരു ഹോട്ടലിൽ താമസവും അറേഞ്ച് ചെയ്തു. അവർ പറഞ്ഞു വിട്ട വണ്ടിയിലാണ് അ ഭിമുഖം നടക്കുന്ന സ്ഥലത്തേക്കു േപായത്.
കോമാളികളുടെയും മൃഗങ്ങളുെടയും ട്രപ്പീസിയത്തിന്‍റെയും ഒക്കെ കട്ടൗട്ടുകള്‍ തിങ്ങിയ ഒരു സ്ഥലം. ‘ഇവിടെ ഏതോ സർക്കസ് നടക്കുന്നുണ്ടല്ലോ’ എന്നു മനസ്സിലോര്‍ത്താണ് ഞാന്‍ ഉള്ളിലേക്കു കടന്നത്. അവിെട ഒരു സര്‍ക്കസ് നടക്കുകയാണ്. സ്റ്റേജിനു പിന്നിലൂടെ പോയി ഒരു മനുഷ്യനെ കണ്ടു, മാനേജരാണ്. മുന്നിലുള്ള ഒരു ബോക്സ് ചൂണ്ടി അദ്ദേഹം പറഞ്ഞു, ‘ഇരിക്കൂ.’ എനിക്ക് സര്‍ക്കസ് േകാമാളികളെ ഭയങ്കര പേടിയാണ്. ആ ഭയമൊന്നും പ്രകടിപ്പിക്കാതെ ഫയലിൽ മുറുകെ പിടിച്ച് ഞാനിരുന്നു. സംസാരിച്ച് തുടങ്ങിയപ്പോഴേ മനസ്സിലായി, ‘ഇവരെന്നെ നിയമിക്കാൻ തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു.’
ഞാൻ ചോദിച്ചു, ‘ആരെയാണ് ഞാന്‍ പഠിപ്പിക്കേണ്ടത്?’ അദ്ദേഹം പറഞ്ഞു, ‘ഈ സർക്കസ് കമ്പനിയിലുള്ള 18 വയസ്സില്‍ താഴേയുള്ള ആരേയും നിങ്ങൾ പഠിപ്പിക്കണം. അതിൽ സർക്കസ് താരങ്ങളുെട മക്കളുണ്ടാകും, കമ്പനി ജീവനക്കാരുെട മക്കളുണ്ടാകും, സർക്കസ് താരങ്ങളായ കുട്ടികളുണ്ടാകും.’ പിന്നീട് എന്നെ ടെന്റുകളുടെ ഉള്ളിലൂടെ വീണ്ടും അകത്തേയ്ക്കു െകാണ്ടുേപായി. അവിടെയൊരു ടീച്ചറെയും കുട്ടികളെയും കണ്ടു. ആ ടീച്ചര്‍ കല്യാണം പ്രമാണിച്ച് േപാകുന്ന ഒഴിവിലേക്കായിരുന്നു എന്റെ നിയമനം. ജോലി എന്തെന്ന് പൂർണമായി മനസ്സിലായില്ലെങ്കിലും ഞാന്‍ യെസ് പറഞ്ഞു. പുതിയ കാര്യങ്ങൾ പരീക്ഷിക്കാനുള്ള ആവേശമായിരുന്നു മനസ്സ് നിറയെ. ‘എവിെടയാവും എെന്‍റ താമസസൗകര്യം?’ േചാദ്യം കേട്ടയുടന്‍ ‘കമ്മോൺ’ എന്നു പറഞ്ഞ് മാനേജർ അദ്ദേഹത്തിന്റെ ട്രക്കിൽ എ ന്നെയും കയറ്റി യാത്ര തുടങ്ങി. അടുത്തുള്ള ഹോട്ടലിലോ ഹോംസ്റ്റേയിലോ ആവും വണ്ടി ചെന്നു നിൽക്കുക എന്നാണു കരുതിയത്. പക്ഷേ, വിജനമായ ഒരു പ്രദേശത്തേക്കായിരുന്നു യാത്ര. അവിെട ഒരു ട്രെയിനിനു മുന്നില്‍ ട്രക്ക് നിര്‍ത്തിയിറങ്ങി അദ്ദേഹം പറഞ്ഞു, ‘ഇതാണ് നിങ്ങളുടെ വീട്’ ഞങ്ങള്‍ ടെയിനിനുള്ളിലേക്ക് കയറുമ്പോള്‍ നല്ല പുത്തൻ പെയിന്റിന്റെ മണം. ഒരു കോച്ച് എനിക്ക് താമസിക്കാനുള്ള സൗകര്യങ്ങൾ ചെയ്ത് പരിഷ്കരിച്ച് െറഡിയാക്കിയെടുത്തിരിക്കുന്നു! നല്ല വൃത്തിയില്‍ ഒരുക്കിയ മുറി. അവിെട എല്ലാമുണ്ട്. കിടക്ക, മേശ, കസേര, പാകം ചെയ്യാനുള്ള സ്റ്റൗ, സിങ്ക്, ഫ്രിഡ്ജ്, അവൻ, തട്ടുകൾ, തുടങ്ങി അറ്റാച്ച്ഡ് ബാത്ത്റൂം വരെ. കണ്ടപ്പോഴേ എനിക്ക് സന്തോഷമായി.
മുന്നോട്ടു നയിച്ചത്, വാശി
ഒരാഴ്ചയ്ക്കുള്ളില്‍ ഞാന്‍ റിങ്ക്ലിങ്ങ് ബ്രോസ് ആന്റ് ബാർണം ആന്റ് ബെയ്‌ലി സർക്കസ് കമ്പനിയിൽ ടീച്ചറായി ചേർന്നു. ഇവിടെ തീർത്തും ഒറ്റയ്ക്കാണല്ലോ എന്ന ചിന്ത ഇടയ്ക്കിടയ്ക്ക് കയറി വന്നിരുന്നു. പക്ഷേ, ഞാൻ മാത്രമായി എടുത്ത തീരുമാനത്തിൽ പരമാവധി ചെയ്യാവുന്നതൊക്കെ ചെയ്യാതെ തിരിച്ചു നാട്ടിലേക്ക് മടങ്ങില്ലെന്നൊരു വാശിയുണ്ടായിരുന്നു. ആ വാശിയാണ് മുന്നോട്ട് നയിച്ചത്. ചെലവ് കുറവായിരുന്നു എന്നതാണ് ഈ ജോലിയിലെ ഏറ്റവും വലിയ നേട്ടം. വീട്ടുചെലവ് മുഴുവനും കമ്പനി േനാക്കും. ഫോണ്‍ബില്ല് മാത്രമാണ് സ്വന്തമായി അടയ്ക്കേണ്ടി വന്നത്. കിട്ടുന്ന കാശ് വേറൊന്നിനും ചെലവാക്കാതെ എന്റെ ആവശ്യങ്ങൾക്കായി എടുക്കാം. സർക്കസ് പോലെയായിരുന്നില്ല അവിടുത്തെ പഠനകാര്യങ്ങള്‍. എല്ലാം താളം തെറ്റി കിടക്കുകയാണെന്ന് ക്ലാസ് എടുത്തു തുടങ്ങിയപ്പോഴേ മനസിലായി. പേരിന് വേണ്ടി മാത്രം ക്ലാസും പഠനവും. അവിെട നടന്നിരുന്ന കാട്ടിക്കൂട്ടലുകള്‍ അതേ പോലെ തുടരേണ്ട എന്നു ഞാൻ മനസ്സിലുറപ്പിച്ചു.
അമേരിക്കയിലെ നിയമം അനുസരിച്ച് ഏത് മേഖലയിലും ജോലി ചെയ്യുന്ന 18 വയസ്സില്‍ താഴേയുള്ള കുട്ടികൾ ദിവസവും കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും പഠിക്കണം. ഏത് സമയത്തും വിദ്യാഭ്യാസ വകുപ്പിലെ ആളുകൾക്ക് ഇക്കാര്യം പരിശോധിക്കാം. കുട്ടികൾ പഠിക്കുന്നില്ലെന്നു കണ്ടെത്തിയാൽ ബാലവേല കുറ്റത്തിന്റെ പേരിൽ ജോലി നൽകിയ കമ്പനിക്കെതിരെ കേസ് വരെ എടുക്കാം. അ തുകൊണ്ട് മിക്ക കമ്പനികളും ഹോംസ്കൂളിങ്ങ് ചെയ്യുന്നു എന്ന് ഉറപ്പാക്കും. ഞാൻ പഠിപ്പിക്കുന്ന സമയത്തും ഇത്തരം പരിേശാധനകൾക്ക് ആളുകൾ വന്നിരുന്നു. പ്രിന്‍സിപ്പാള്‍ മുതല്‍ പ്യൂണ്‍ വരെ സ്കൂളിന്റെ എല്ലാ കാര്യങ്ങളും ഞാനാണ് നോക്കിയിരുന്നത്. പ്രിൻസിപ്പാൾ മുതൽ പ്യൂണ്‍ വരെയുള്ള റോളുകൾ തനിച്ച് ചെയ്യണം. മുൻപ് മൂന്ന് മണിക്കൂർ കുട്ടികൾ വന്നില്ലെങ്കിലും അറ്റൻഡസ് കൊടുക്കുന്ന രീതിയുണ്ടായിരുന്നു. ഞാൻ ചെന്നതോെട ആ പതിവ് മാറ്റി. മിക്ക കുട്ടികളും ഡ്രോപ്ഔട്ട്സ് ആണ്. പഠിത്തം അവർക്കും സർക്കസ് കമ്പനിക്കും വല്യ താൽപര്യമില്ലാത്ത കാര്യവും. കാശു കിട്ടുന്നുണ്ടല്ലോ പിന്നെന്തിനാ പഠിപ്പ് എന്ന മനോഭാവമാണു പലര്‍ക്കും. പക്ഷേ, സാവധാനം അതു മാറി.
ക്ലാസിൽ ഇരുന്നില്ലെങ്കിൽ അറ്റൻഡൻസ് കിട്ടില്ലെന്ന് പറയുമ്പോൾ കുട്ടികൾ വരും. അറ്റൻഡൻസ് ഇല്ലാതെ കുട്ടിയെ ഷോയ്ക്ക് ക യറ്റാനും പറ്റില്ല. ക്ലാസിൽ വന്നിരുന്നു രസകരമായ കഥകള്‍ വായിക്കുന്നതും പാട്ട് പാടുന്നതും പുതിയ വാക്കുകളും അറിവുകളും െെക മുതലായി കിട്ടുന്നതും അവർ ആസ്വദിക്കാൻ തുടങ്ങി. ഞാൻ പഠിപ്പിച്ചതിൽ മൂന്ന് കുട്ടികൾ ഉന്നത പഠനത്തിനു കോളജിൽ പോയി. സാഹചര്യങ്ങൾ മൂലം പഠനം നിർത്തിപ്പോയ കുട്ടികളുമുണ്ട്. എല്ലാ കുട്ടികൾക്കും കൊടുക്കുന്നത് ഒരേ വിദ്യയാണ്. അവർ അത് എങ്ങനെ ഉപയോഗിക്കുന്നു എന്നത് മറ്റൊരു കാര്യം. ചെറിയ പ്രശ്നങ്ങൾക്ക് വരെ വഴക്കുണ്ടാക്കുകയും കത്തിയെടുക്കുകയും ചെ യ്യുന്നവരായിരുന്നു പലരും. എന്തോ എന്നോട് എല്ലാവരും നല്ല ബഹുമാനത്തിലാണ് പെരുമാറിയത്. ഒാരോ സ്ഥലവും ക്ലാസും തരുന്നത് പുതിയ അനുഭവങ്ങളാണ്. ഒരിടത്ത് പഠിപ്പിക്കാൻ കിട്ടുന്നത് സര്‍ക്കസ് നടക്കുന്ന അറീനയിലെ കാർപ്പെറ്റ് ഇട്ട ഭാഗമായിരിക്കും. ഒടിഞ്ഞ ബെഞ്ചുകളും പൊട്ടിയ പ്ലാസ്റ്റിക് കസേരകളും കൂട്ടിയിട്ട ഗാലറിയുെട ചുവട്ടിലാകും മറ്റൊരിടത്തു ക്ലാസ്. സ്ഥലം അനുസരിച്ച് കുട്ടികൾക്കുള്ള ആക്റ്റിവിറ്റീസ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യും.
രണ്ട് വർഷത്തെ കോൺട്രാക്റ്റിനാണ് സര്‍ക്കസില്‍ കലാകാരന്മാരെ എടുക്കുന്നത്. അതുെകാണ്ടു ക്ലാസില്‍ കുട്ടികള്‍ മാറിക്കൊണ്ടിരിക്കും. സൗത്ത് ആഫ്രിക്ക, മെക്സികോ, ചൈന തുടങ്ങി പല രാജ്യങ്ങളിൽ നിന്നുള്ള കുട്ടികളുണ്ട്. എല്ലാവര്‍ക്കും ഇംഗ്ലീഷ് വശമുണ്ടാകില്ല. അതിന് ഞാൻ സീനിയർ കുട്ടികളുടെ സഹായം ചോദിക്കും. നയേലി എന്നൊരു മെക്സിക്കൻ കുട്ടിയെ ഓർക്കുന്നു. അവർ വന്ന സമയത്ത് ഭാഷയറിയാത്ത കാരണം ഒന്നും മിണ്ടില്ലായിരുന്നു. ഇംഗ്ലീഷ് പഠിച്ചതോെട അവളൊരു വായാടിയായി. പിന്നീടു ഞാൻ അവളോട് ഏറ്റവും കൂടുതൽ പറഞ്ഞിട്ടുള്ളത്, ‘നയേലി സ്റ്റോപ് ടോക്കിങ്ങ്’ എന്നാണ്.’’
മൂല്യങ്ങൾ ഉടച്ച് വാർത്തും മുറുകെ പിടിച്ചും...
എനിക്ക് മൃഗങ്ങളുമായി അധികം ഇടപഴകേണ്ടി വന്നിട്ടില്ല. ആദ്യമൊക്കെ മൃഗങ്ങളുടെ കൂട്ടിനരികിൽ കൂടി പോകാന്‍ പോലും േപടിയായിരുന്നു. അവരും കൂട്ടുകാെര േപാെലയായി. മുറിയിലെത്തിക്കഴിഞ്ഞാല്‍ ഞാൻ തനി മലയാളിയാണ്. ചോറും കാച്ചിയ മോരു കറിയും ഒരു നേരമെങ്കിലും ഉണ്ടാകും. തനി മലയാളി രുചി ഇഷ്ടപ്പെടുന്ന കുറേ സുഹൃത്തുക്കളും അവിടുണ്ടായിരുന്നു. സര്‍ക്കസ് ലോകത്തായിരുന്നു വര്‍ഷങ്ങളോളം ജീവിതമെങ്കിലും അവരുടെ പാർട്ടികളോ ജീവിതശൈലിയോ പിന്തുടരണമെന്നു തോന്നിയിട്ടില്ല. എവിെടയും ഒരു പ്രത്യേക ബഹുമാനവും തന്നിരുന്നു. ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ മോശം വാക്കുകള്‍ ഉപയോഗിക്കുന്ന ശീലമുണ്ട് അവിെട പലര്‍ക്കും. പക്ഷേ, ഞാനുണ്ടെങ്കിൽ പറയില്ല. എട്ടു വർഷത്തിനു ശേഷം സര്‍ക്കസിേനാടു ഗുഡ്െെബ പറഞ്ഞു. ഇന്നാ കമ്പനിയില്ല, പൂട്ടിപ്പോയി. ഉള്ളത് അവിടുന്നു കിട്ടിയ നല്ല കുറച്ച് സൗഹൃദങ്ങളാണ്. സോഷ്യൽ മീഡിയയുള്ളതു കൊണ്ട് അതൊക്കെ ഇപ്പോഴും നന്നായി പോകുന്നു. എനിക്കിപ്പോ വയസ്സ് 64. വർഷങ്ങളായി ചെന്നൈയിലാണ് താമസം. രണ്ടു ആണ്‍കുട്ടികളുെട അമ്മയായി, നാല് പേരക്കുട്ടികളുടെ മുത്തശ്ശിയായി ജീവിതം മുന്നോട്ടു േപാകുന്നു. ബാക്കി കുടുംബവിേശഷങ്ങളൊക്കെ എന്‍റെ മാത്രം സ്വകാര്യം.