സിനിമയിൽ നായികയായി തുടക്കം കുറിച്ച കല്യാണി പ്രിയദർശൻ മലയാളത്തോട് ആദ്യമായി മനസ്സ് തുറക്കുന്നു. മാർച്ച് ആദ്യ ലക്കം 'വനിത'യ്ക്ക് നൽകിയ അഭിമുഖത്തിലാണ് കല്യാണി തന്റെ ഇഷ്ടങ്ങളെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞത്.
"പ്രതിസന്ധി ഘട്ടങ്ങളിൽ അമ്മ കരുത്തോടെ നിന്നു. ഇത്രയും കരുത്തുള്ള ഒരു സ്ത്രീയെ ഞാൻ കണ്ടിട്ടില്ല. അമ്മ ഒരു കാര്യം തീരുമാനിച്ചാൽ നടത്തും. അതു കണ്ട് നമ്മൾ അത്ഭുതപ്പെടും. നാളെ വക്കീലാകാൻ തീരുമാനിച്ചു എന്നു കരുതുക, ഒട്ടും സംശയിക്കേണ്ട. അമ്മ അതായിരിക്കും. അക്കാര്യത്തിൽ എനിക്ക് അമ്മയോട് ആരാധനയാണ്.
അമ്മയുടെ മനഃക്കരുത്തിന്റെ പകുതി പോലും എനിക്കു കിട്ടിയിട്ടില്ല. എല്ലാ ഇമോഷൻസും അപ്പോൾ തന്നെ പ്രകടിപ്പിക്കുന്ന അച്ഛന്റെ സ്വഭാവമാണ് എനിക്കുമെന്നു തോന്നുന്നു. സിനിമ കണ്ടാൽ പോലും കരയുന്ന ആളാണ് ഞാൻ. വലിയ ദൈവവിശ്വാസിയുമാണ്. മൂകാംബികയിലും ഗുരുവായൂരിലുമാണ് മിക്കവാറും പോകുന്നത്. പള്ളിയിലും പോകും. ഇക്കാര്യങ്ങളിൽ അച്ഛനും അമ്മയും ഇടപെടാറില്ല." കല്യാണി പറയുന്നു.