‘‘ശബരിമല വിഷയത്തിൽ എന്റെ നിലപാട് വ്യക്തമാണ്. സ്ത്രീകൾ എന്തോ അശുദ്ധി ഉള്ളവരാണെന്ന് പറഞ്ഞാൽ അംഗീകരിക്കാൻ കഴിയില്ല. സ്ത്രീകൾ മല കയറുന്നതിൽ അയ്യപ്പന് കോപം ഉണ്ടാവുകയുമില്ല. ഏതെങ്കിലും സ്ത്രീക്ക് അയ്യപ്പനെ കാണാൻ അദമ്യമായ ആഗ്രഹം ഉണ്ടെങ്കിൽ അവരെ തടയരുത്. അവർ മനസമാധാനത്തോടെ പോയി തൊഴുതു തിരിച്ചു വരട്ടെ. എന്തിനാണ് അവരെ തടയുന്നത്?
എന്നാൽ അവകാശം സ്ഥാപിക്കാനായി ഇടിച്ചുതള്ളി മലയിലേക്ക് പോവുകയാണെന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ല. സംഘർഷം ഉണ്ടാക്കാനേ അത് ഉപകരിക്കൂ. ഭരണഘടനാപരമായി അവകാശം ഉണ്ടായിരിക്കാം. പക്ഷേ, അതിന്റെ പേരിൽ ചാടിപ്പുറപ്പെടണോ? അങ്ങനെ അവകാശം സ്ഥാപിക്കേണ്ട ഇടമല്ല ശബരിമല.
അയ്യപ്പനെ മാത്രമല്ല, ഗുരുവായൂരപ്പനെ കാണാൻ ആഗ്രഹമുള്ള ക്രിസ്ത്യാനിയെയും അതിന് അനുവദിക്കണമെന്നാണ് എന്റെ നിലപാട്. യേശുദാസിന്റെ പാട്ട് കേൾക്കാം, അദ്ദേഹത്തിന് ദേവനെ കാണാൻ അനുവാദമില്ലെന്ന് പറയുന്നത് ശരിയല്ലല്ലോ...’’- കെ.കെ. ശൈലജ ടീച്ചർ പറയുന്നു.