നാലു വയസ്സുള്ള മകളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച രണ്ടംഗ സംഘത്തെ ധീരമായി നേരിട്ട് അമ്മ. വീട്ടിലെത്തി യുവതിയോട് വെള്ളം ചോദിച്ച ശേഷം ശ്രദ്ധ തിരിച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണ് അമ്മയുടെ മനോധൈര്യം കാരണം ചെറുത്തു തോൽപ്പിച്ചത്. ചൊവ്വാഴ്ച വൈകിട്ട് കിഴക്കൻ ഡൽഹിയ്ക്ക് സമീപമാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വൈകിട്ട് നാലോടെ ബൈക്കിലെത്തിയ രണ്ടുപേർ വെള്ളം ചോദിച്ച് യുവതിയുടെ വീട്ടിലെത്തുകയായിരുന്നു. യുവതി വെള്ളമെടുക്കാൻ മാറിയപ്പോൾ വാതിലിനു സമീപത്ത് നിന്നിരുന്ന കുട്ടിയെ ഒരാൾ തട്ടിയെടുത്തു ഓടുകയായിരുന്നു. കുട്ടിയെ ബൈക്കിൽ കയറ്റി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഓടിയെത്തിയ അമ്മ ബൈക്ക് തള്ളി വീഴ്ത്തി.
സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ആദ്യം നീല ഷർട്ടു ധരിച്ച ആളാണ് കുട്ടിയുമായി പുറത്തേക്ക് ഓടി ബൈക്കിനരികിൽ എത്തുന്നത്. കുട്ടി പേടിച്ചരണ്ട് കരയുന്നത് വിഡിയോയിൽ കാണാം. കുട്ടിയെ ബൈക്കിൽ നിന്നു വലിച്ചിറക്കിയ അമ്മ ബൈക്ക് തള്ളിമറിക്കുന്നതും പ്രതികൾ രക്ഷപ്പെടാതിരിക്കാൻ ഒരു കൈകൊണ്ട് ബൈക്ക് പിടിച്ചുവയ്ക്കുന്നതും വിഡിയോയിൽ കാണാം. ഇതിനിടെ സഹായിക്കാനായി അയൽവാസിയും രംഗത്തെത്തി. ഇടുങ്ങിയ റോഡിൽ തന്റെ സ്കൂട്ടർ കുറുകെ എടുത്തുവച്ച് ബൈക്ക് തടയാനും ശ്രമം നടത്തി. ബൈക്കിൽ ഉണ്ടായിരുന്ന ഒരാളെ തള്ളി താഴെയിട്ട അയൽവാസി പിന്നാലെ ഓടിയെത്തിയ രണ്ടാമനെയും കീഴ്പ്പെടുത്താൻ ശ്രമിച്ചു. എന്നാൽ രണ്ടു പേരും ഓടി രക്ഷപ്പെട്ടു.
ഓടി രക്ഷപ്പെടുന്നതിനിടെ വഴിയിൽ ഉപേക്ഷിച്ച ബൈക്ക്, ബാഗ് എന്നിവ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതികളെ പിടികൂടി. കുട്ടിയുടെ അച്ഛന്റെ അനുജനാണ് തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. വസ്ത്രവ്യാപാരിയാണ് കുട്ടിയുടെ അച്ഛന്. ഇദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ അസൂയ തോന്നിയ സഹോദരനാണ് രണ്ടുപേരെ ഏർപ്പെടുത്തി കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കുട്ടിയെ മോചിപ്പിക്കാൻ 35 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടാനായിരുന്നു ഉദ്ദേശ്യമെന്നും പൊലീസ് പറഞ്ഞു.