കോട്ടയം മെഡിക്കൽ കോളജിൽ നിന്നു നവജാതശിശുവിനെ തട്ടിയെടുത്തതിനു പൊലീസ് പിടിയിലായ നീതുരാജ്, കളമശേരിയിൽ 2020 ഡിസംബർ വരെ താമസിച്ചിരുന്ന ഫ്ലാറ്റിലെ അയൽ വാസികളോട് പറഞ്ഞിരുന്ന നുണ ക്രൈംബ്രാഞ്ചിൽ പൊലീസുകാർക്കു ക്ലാസെടുക്കുന്ന വിഭാഗത്തിൽ ജോലി ചെയ്യുന്നു എന്നായിരുന്നു. ഭർത്താവിന് കപ്പലിലാണ് ജോലിയെന്നും പറഞ്ഞു.
ഭർത്താവ് നാട്ടിൽ ഇല്ലാത്തപ്പോൾ തുടർച്ചയായി ആളുകൾ വരുന്നതും രാത്രി മുഴുവൻ ഉച്ചത്തിൽ പാട്ടു വച്ചു ഡാൻസും ബഹളവുമായതോടെ സമീപവാസികൾ ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരോടു പരാതിപ്പെടുകയും സംഗതി വാക്തർക്കത്തിലേയ്ക്ക് എത്തുകയും ചെയ്തു. അതോടെ നീതു ഫ്ലാറ്റ് ഒഴിയുകയുമായിരുന്നു.
പിന്നീട് കളമശേരി മൂലേപ്പാടത്ത് വീട് എടുത്തപ്പോൾ പറഞ്ഞ നുണ ഭർത്താവ് വിദേശത്താണ് എന്നും കൂടെയുള്ളത് അദ്ദേഹത്തിന്റെ സഹോദരനാണ് എന്നുമായിരുന്നു. ഇവിടെയും പാട്ടും ബഹളവും പതിവായിരുന്നു. ഭർത്താവ് സ്ഥലത്തില്ലാത്തപ്പോഴെല്ലാം ഇബ്രാഹിം ബാദുഷയാണ് നീതുവിനൊപ്പം വീട്ടിൽ താമസിച്ചിരുന്നത്.
ഈ പ്രണയബന്ധം തകരാതിരിക്കാനാണ് കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമിച്ചതെന്നും പൊലീസ് പറയുന്നു.