മരിച്ചു മണ്ണോടു ചേർന്നിട്ട് ഒരു മാസത്തിലേറെയാകുന്നു. പക്ഷേ ഇപ്പോഴും ആ നിറചിരി പ്രിയപ്പെട്ടവരെ അസ്വസ്ഥമാക്കുന്നു. ആ ഓർമ്മകളിപ്പോഴും കണ്ണുനീരായി പെയ്തിറങ്ങുന്നു. കാൻസർ കവർന്ന ശരണ്യയുടെ ഓർമകളിലാണ് ഇന്ന് പ്രിയപ്പെട്ടവരിൽ പലരുടെയും ജീവിതം. കാൻസറിന്റെ വേദനയിൽ പിടഞ്ഞപ്പോഴും ആ പരീക്ഷണത്തെ ധീരമായി ചെറുത്തു നിന്നപ്പോഴും ശരണ്യയ്ക്കൊപ്പം സീമ ജി നായരുണ്ടായിരുന്നു. മരണത്തിനും ജീവിതത്തിനും ഇടയിൽ പിടഞ്ഞു നീറിയ ശരണ്യയുടെ ജീവിതത്തിൽ മാലാഖയായി നിറഞ്ഞു നിന്ന സീമ ആ ഓർമകളെ ഒരിക്കൽ കൂടി തിരികെ വിളിക്കുകയാണ്.
ശരണ്യ ഉപയോഗിച്ച സാധനങ്ങൾ പാലിയേറ്റീവിലേക്ക് കൈമാറുന്നുവെന്ന നല്ല വാർത്തയാണ് സീമ ജ നായർ പങ്കുവച്ചത്. ശരണ്യ രോഗപീഡയിൽ നൊന്തുനീറിയ കാലത്ത് ഉപയോഗിച്ച ബെഡ്, വീൽ ചെയർ, ബാക്കി വന്ന മരുന്നുകൾ, എക്സർസൈസ് ചെയ്ത സാധനങ്ങൾ എന്നിവ അർഹമായ കൈകളിലെത്തുമെന്ന് സീമ പറയുന്നു. ശരണ്യയുടെ 41–ാം ചരമ ദിനത്തിലെ ചടങ്ങു കഴിഞ്ഞു പോരുമ്പോഴാണ് അമ്മ അതെല്ലാം തന്നെ ഏൽപ്പിച്ചതെന്നും വ്യക്തമാക്കുന്നു.
‘അവൾ ഉപയോഗിച്ച ടോപ്പുകളും ചുരിദാറുകളും പലതും എനിക്കാണ് ചേച്ചി (ശരണ്യയുടെ അമ്മ) തന്നത്. കഴിഞ്ഞ ദിവസം ഒരു ടോപ്പ് ഞാൻ ഇട്ടായിരുന്നു. ഒരുപാട് സാരികളുണ്ടായിരുന്നു. കുറേ സാരികൾ പല സ്ഥാപനങ്ങളിലേക്ക് കൊടുത്തു. ഒന്ന് രണ്ട് സാരികൾ നിർബന്ധമായും ഞാൻ തന്നെ ഉടുക്കണമെന്ന് പറഞ്ഞു. ഒരു ചുരിദാർ സുഹൃത്ത് അവളുടെ പിറന്നാളിന് ഇടാൻ അയച്ചു കൊടുത്തിരുന്നു. പക്ഷേ അതിന് കഴിഞ്ഞില്ല. ബാക്കിയെല്ലാ സാധനങ്ങളും പാലിയേറ്റീവിന് നൽകും.’– സീമ പറയുന്നു. തന്റെ യൂട്യൂബ് ചാനലായ സ്നേഹസീമയിലൂടെയാണ് സീമ വിഡിയോ പങ്കുവച്ചത്.