പ്രിയപ്പെട്ട ശിഷ്യരുടെ സുരക്ഷയ്ക്കായി കോടിയോളം വിലമതിക്കുന്ന സ്വന്തം മണ്ണ് വീതിച്ച് നല്കി ഒരധ്യാപികയും കുടുംബവും. ഒരേക്കര്‍ ഭൂമിയാണ് നിര്‍ധനരായ പതിനാല് കുടുംബങ്ങള്‍ക്ക് കോഴിക്കോട് ചെമ്പനോട സ്വദേശികളായ ഡോ. വി.കെ. മനോജും ഭാര്യ ജയശ്രീ സെബാസ്റ്റ്യനും നൽകിയിരിക്കുന്നത്. സ്വന്തമായി മണ്ണില്ലാത്തവര്ക്കാണ് ഇവർ ഭൂമി പകുത്ത് നൽകിയത്.
ദുബായിലെ അസ്ഥിരോഗ വിദഗ്ധനായ ഡോ. വി.കെ. മനോജും കല്ലാനോട് സെന്റ് മേരീസ് ഹയര്‍ െസക്കന്ഡറിയിലെ അധ്യാപിക ജയശ്രീ സെബാസ്റ്റ്യനും ചെമ്പനോടയില്‍ കടന്തറ പുഴയോരത്ത് 11 വര്‍ഷം മുന്‍പാണ് ഇരുപത് ലക്ഷത്തിന് ഒരേക്കര്‍ ഭൂമി വാങ്ങിയത്. വൃദ്ധസദനം ആരംഭിക്കാന്‍ ആലോചിച്ചെങ്കിലും നടത്തിപ്പിന്റെ പ്രതിസന്ധിയോര്‍ത്ത് തീരുമാനം മാറ്റി.
ജയശ്രീ ടീച്ചറുടെ ക്ലാസ്സിൽ മുന്‍നിരയിലിരുന്ന് പഠിച്ചിരുന്ന പെണ്‍കുട്ടി തുടർച്ചയായി ക്ലാസില്‍ വരാതായി. പെൺകുട്ടിയുടെ രോഗവിവരമറിഞ്ഞ് വീട്ടില്‍ തിരക്കിയെത്തിയപ്പോള്‍ ടീച്ചർ കണ്ട കാഴ്ച അസ്വസ്ഥതപ്പെടുത്തുന്നതായിരുന്നു. കണ്ണു നനയാനിടയായ ആ അനുഭവത്തിന് പുറകെയാണ് പതിനാല് നിര്‍ധനരായ കുടുംബങ്ങള്‍ക്ക് ഭൂമി നല്കാന് ജയശ്രീ ടീച്ചറും ഡോക്ടർ മനോജും തീരുമാനിച്ചത്. മകള്‍ക്കായി വാങ്ങിയ മണ്ണ് കൈമാറുന്നതിന് മൂന്ന് മക്കളുടേതുള്‍പ്പെടെ കുടുംബത്തിന്റെ പൂര്‍ണ പിന്തുണയുണ്ട്.
ഒരു വര്‍ഷത്തെ പരിശോധനക്കൊടുവിലാണ് ചക്കിട്ടപ്പാറ, മരുതോങ്കര പഞ്ചായത്തുകളിലെ അര്‍ഹരായ പതിനാല് കുടുംബങ്ങളെ കണ്ടെത്തിയത്. കുടുംബങ്ങള്‍ക്ക് മണ്ണ് വീതിച്ചു നല്‍കിയെങ്കിലും ഇവരില്‍ പലര്‍ക്കും സ്വന്തമായി വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കഴിവുള്ളവരല്ല. ഇവര്‍ക്ക് വീടൊരുക്കുകയെന്നതാണ് ദമ്പതികളുടെയും സുഹൃത്തുക്കളുടെയും അടുത്ത ലക്ഷ്യം.