Wednesday 13 April 2022 05:40 PM IST

‘ഇതെന്ത് കോലമാ, വയറ്റിൽ കിടക്കുന്നതിന് എന്തെങ്കിലും കിട്ടുന്നുണ്ടോ എന്തോ...’: സന്ധ്യ പറയുന്നു, പറയൂ നല്ലൊരു മറുപടി

Rakhy Raz

Sub Editor

sandhya-radhakrishnan

തമ്പാനൂർ ഭാഗത്ത് ഈയിടെയായി കൊതുകു ശല്യം കൂടുതലാണല്ലോ’ എന്നൊരു ഫെയ്സ് ബുക് പോസ്റ്റ് കാണുന്നു. ‘ശരിയാണ് കൊ തുകു ശല്യം കാരണം തമ്പാനൂർ വഴി ബസിൽ യാത്ര ചെയ്യുക പോലും പ്രയാസമാണ്’ എന്ന് സന്ധ്യ കമന്റിടുന്നു. സന്ധ്യയുടെ വാക്കുകൾക്കു കിട്ടിയ മറുകമന്റ് ഇങ്ങനെയായിരുന്നു.

‘ചേച്ചിയെ എങ്ങനെ കൊതുകു കടിക്കാനാണ്. കുത്തിയാൽ കൊതുകിന് കിട്ടാൻ എന്തെങ്കിലും വേണ്ടേ...’

സോഷ്യൽ മീഡിയയിൽ തനിക്കുണ്ടായ ദുരനുഭവമാണ് സന്ധ്യ തുറന്നു പറയുന്നത്. ശരീര സൗന്ദര്യത്തെക്കുറിച്ചു സമൂഹം നിശ്ചയിക്കുന്ന അളവുകളെ മറികടന്ന് മോഡലിങ് രംഗത്തു സ്ഥാനമുറപ്പിച്ച ആളാണ് സന്ധ്യ.

‘‘ഒരു പബ്ലിക് പ്ലാറ്റ്ഫോമിൽ ഉണ്ടായ അപമാനം എന്നെ വല്ലാതെ വിഷമിപ്പിച്ചു. കമന്റിന്റെ സ്ക്രീൻ ഷോട്ടിനൊപ്പം ഇത് ബോഡി ഷെയ്മിങ് ആണ് എന്ന കുറിപ്പ് ഫെയ്സ്ബുക്കിൽ ഞാൻ പോസ്റ്റ് ചെയ്തു. തമാശരൂപത്തിൽ പറഞ്ഞാലും ബോഡി ഷെയ്മിങ് അല്ലാതാകുന്നില്ല എന്ന് ഞാൻ വ്യക്തമാക്കി. അതിനെ ഭൂരിഭാഗം പേരും എതിർക്കുകയാണ് അന്ന് ചെയ്തത്. ‘തമാശയായി എടുക്കണം’ എന്നായിരുന്നു പലരും പറഞ്ഞത്. ഒരുപാടുപേർ ഫെയ്സ്‌ബുക്കിൽ അൺഫോളോ ചെയ്തു പോയി.’’ ഇന്ന് കാര്യങ്ങൾ ഏറെ മാറി. എന്നാലും ബോഡി ഷെയ്മിങ് തനിക്ക് തുടർക്കഥയാണെന്ന് സന്ധ്യ പറയുന്നു.

‘‘ഞാൻ മെലിഞ്ഞിരിക്കുന്നത് അൾസറേറ്റീവ് കൊളൈറ്റിസ് എന്ന അസുഖം മൂലമാണ്. അതിനെക്കുറിച്ച് വിശദീകരിക്കെ ഒരാൾ ചോദിച്ചത് ‘ഈ അസുഖമുള്ളവർക്ക് സെക്സ് പറ്റുമോ’ എന്നായിരുന്നു, ‘ചികിത്സയുണ്ടോ, അസുഖത്തിന് കുറവുണ്ടോ’ എന്നൊന്നും അറിയേണ്ട. ‘മോഡലിങ്ങിന് അവസരം തരാം, അഡ്ജസ്റ്റ് ചെയ്യുമോ’ എന്ന് ചോദിച്ചയാൾക്കെതിരേ ഞാൻ കേസ് കൊടുത്തു. ഇതറിഞ്ഞ് മറ്റൊരാൾ പറഞ്ഞത് ‘നിന്നെപ്പോലുള്ളവരോടും ഇതൊക്കെ ചോദിക്കാൻ ആളുണ്ടോ’ എന്നായിരുന്നു.

ഒരു വ്യക്തിയെ കാണുമ്പോൾ മെലിഞ്ഞു പോയല്ലോ, തടിവച്ചല്ലോ എന്നൊക്കെ പറയുന്നതിന് പകരം. എന്തൊക്കെയുണ്ട് വിശേഷം, സുഖമല്ലേ എന്നൊക്കെ ചോദിക്കാൻ നമ്മളിനി എന്നാണ് പഠിക്കുക ?’’ സന്ധ്യ ചോദിക്കുന്നു.

ഏതു തരം ശരീരപ്രകൃതമുള്ളവരായാലും നമുക്ക് വിജ യിക്കാനും സന്തോഷിക്കാനും കഴിയും. ആത്മവിശ്വാസവും ജീവിക്കാനുള്ള വാശിയും കൈമുതലായുണ്ടെങ്കിൽ എന്നാണ് താൻ വിശ്വസിക്കുന്നതെന്ന് സന്ധ്യ പറയുന്നു.

കുറവു മറയ്ക്കാൻ ഫാഷനബിൾ ആയി

‘‘ചെറുതായിരിക്കുമ്പോൾ മുതൽ ഞാൻ നന്നേ മെലിഞ്ഞ പ്രകൃതക്കാരിയായിരുന്നു. ചേച്ചി സിന്ധുവും അനിയൻ സ ന്ദീപും സാധാരണ ശരീരപ്രകൃതമുള്ളവർ. അച്ഛൻ രാധാകൃഷ്ണനും അമ്മ ജെസ്സിക്കുമൊപ്പം പല തവണ ഡോക്ടറെ കണ്ടെങ്കിലും ‘നന്നായി ഭക്ഷണം കഴിച്ചാൽ മതി’ എ ന്ന ഉപദേശമാണ് കിട്ടിയത്.

കോളജ് കാലത്താണല്ലോ ശരീര പ്രകൃതത്തെക്കുറിച്ച് ഏറെ ശ്രദ്ധാലുവാകുന്നത്. വിശപ്പില്ലെങ്കിലും വണ്ണം വയ്ക്കണം എന്നു വിചാരിച്ച് രണ്ടു മൂന്നും ഗ്ലാസ് പാലൊക്കെ കു ടിക്കുമായിരുന്നു. ലേഹ്യങ്ങൾ കഴിക്കുകയും ജിമ്മിൽ പോകുകയും ചെയ്തു. എന്നിട്ടും ഭാരം കൂടിയില്ല. കോളജിൽ പ ലരും സഹതാപത്തോടെ നോക്കുന്നത് സഹിക്കാനാകില്ലായിരുന്നു. അതുകൊണ്ട് പ്രകൃതത്തെ മറയ്ക്കുന്ന, ഫാഷനബിൾ ആയ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിച്ചു.

തിരുവനന്തപുരം വിമൻസ് കോളജിൽ ബിഎസ്‌സി ബോട്ടണി പഠനം കഴിഞ്ഞയുടൻ ടെക്നോപാർക്കിൽ യുഎസ്ടി ഗ്ലോബൽ എന്ന സ്ഥാപനത്തിൽ ജോലി കിട്ടി. ഡാറ്റാ എൻട്രിയിൽ നിന്ന് മൂന്നു മാസത്തിനുള്ളിൽ എച്ച് ആർ അഡ്മിനിസ്ട്രേറ്ററായി. പിന്നീട് ഡിസ്റ്റൻഡ് എഡ്യൂക്കേഷൻ വഴി എംബിഎ നേടി. ആ സമയത്താണ് കൂടെ ജോലി ചെയ്യുന്ന ആൾ വിവാഹം ആലോചിക്കുന്നത്. കല്യാണത്തോട് അടുത്തപ്പോൾ, മെലിഞ്ഞിരിക്കുന്ന കുട്ടിയെ വേണ്ട എന്നായി വീട്ടുകാർ.

കല്യാണം മുടങ്ങിയത് എന്നെ വിഷാദത്തിലേക്ക് തള്ളിവിട്ടു. മെലിഞ്ഞിരിക്കുന്നതിന്റെ കാരണം കണ്ടുപിടിക്കാനായി പല ആശുപത്രികളിലും പോയി. ഫലമുണ്ടായില്ല. മനസിലെ വിഷാദം മറ്റുള്ളവരുമായി തർക്കങ്ങൾക്കും അകൽച്ചയ്ക്കും വഴി വച്ചു. വീട്ടുകാരോട് പോലും അകന്നു.

സന്മനസ്സുള്ള സുമൻ

ഈ സമയത്ത് പൊക്കവും വണ്ണവും പ്രശ്നമല്ലാത്ത വരനെ വേണമെന്ന് ആവശ്യപ്പെട്ട് ഞാൻ വിവാഹ സൈറ്റിൽ റജിസ്റ്റർ ചെയ്തു. സുമനെ പരിചയപ്പെടുന്നത് അങ്ങനെയാണ്. പരിചയം ഫെയ്സ്ബുക്ക് സൗഹൃദമായിരിക്കുമ്പോൾ എനിക്ക് വയറ്റിൽ നിന്ന് രക്തസ്രാവമുണ്ടായി. കാൻസറായിരിക്കുമോ എന്നായിരുന്നു ചിന്ത. പരിശോധനയുടെ റിസൽറ്റ് വന്നിട്ട് വിവാഹത്തെക്കുറിച്ച് ആലോചിച്ചാൽ മതിയെന്നു സുമനോട് പറഞ്ഞു. ‘ആശുപത്രിയിൽ പോയി പരിശോധിക്കൂ’ എന്നു മാത്രമാണ് സുമൻ പറഞ്ഞത്.

കുടലിന്റെ മൂന്നു പാളികളിൽ ഒരു പാളിയെ ബാധിക്കുന്ന അൾസറൈറ്റീവ് കൊളൈറ്റിസ് എന്ന രോഗമാണെന്ന് പരിശോധനയിൽ തെളിഞ്ഞു. തുടക്കത്തിലൊന്നും രോഗം സൂചനകൾ തരില്ല. രോഗം കൂടുതൽ ഭാഗത്തേക്ക് പടരാതെ ആജീവനാന്തം മരുന്നുകൾ കഴിച്ചുകൊണ്ടിരിക്കുകയാണ് ഏക പോംവഴി. മെലിഞ്ഞിരിക്കുന്നതിനും കാരണം ഇ താണ് എന്നു മനസ്സിലായി.

വിവാഹത്തിൽ നിന്നു പിന്മാറും എന്നു കരുതിയെങ്കിലും സുമന്റെ തീരുമാനത്തിന് മാറ്റമുണ്ടായില്ല. വിവാഹശേഷം തിരുവനന്തപുരത്തു നിന്ന് കൊടുങ്ങല്ലൂരെത്തി. സുമൻ ഏറെ ശ്രദ്ധയോടെയാണ് എന്റെ കാര്യങ്ങൾ നോക്കുന്നത്. സ്നേഹമുള്ള ഒരാളെ കൂട്ടു കിട്ടിയതാണ് എന്റെ രോഗത്തെ കുറച്ചതും വിജയത്തിലേക്ക് നയിച്ചതും.

എന്നെപ്പോലൊരാൾക്ക് കുടുംബജീവിതം നയിക്കാൻ പറ്റില്ല, പ്രസവിക്കാനാകില്ല തുടങ്ങിയ വാദങ്ങൾക്ക് മറുപടി നൽകണം എന്നുണ്ടായിരുന്നു. ഒരുപാട് തയാറെടുപ്പു കളോടെ അസുഖം പിൻവലിഞ്ഞു നിൽക്കുന്ന റെമിഷൻ പിരിയഡിൽ ഗർഭിണിയായി. കുഞ്ഞു വളരുമോ എന്ന ആ ശങ്കയുണ്ടായിരുന്നു. അത്രയും വിഷമിച്ചും കുഞ്ഞിന് വേണ്ടി ശ്രദ്ധിച്ചും കഴിഞ്ഞു കൂടുമ്പോഴും ശാരീരിക അസ്വസ്ഥതകളെക്കാൾ വിഷമിപ്പിച്ചത് ആളുകളുടെ കമന്റുകളാണ്. ചെക്കപ് ചെയ്യാൻ ആശുപത്രിയിൽ പോകുമ്പോൾ ‘ഇതിനു സിസേറിയൻ തന്നെ വേണം’ എന്നൊക്കെ ചിലർ പറഞ്ഞു. ഡോക്ടറോ നഴ്സോ അല്ലാത്തവരാണ് ഇതു പറയുന്നത്. ഒരമ്മൂമ്മ ചോദിച്ചു, ‘ഇതെന്ത് കോലമാ. വയറ്റിൽ കിടക്കുന്നതിന് എന്തെങ്കിലും കിട്ടുന്നുണ്ടോ എന്തോ...’

സ്വാഭാവികമായി പ്രസവിക്കണം എന്നെനിക്ക് വാശി തോന്നിയത് ഈ കമന്റുകൾ കേട്ടാണ്. ഡോക്ടറോട് ചോ ദിച്ചു വ്യായാമങ്ങൾ ചെയ്തു. കുഞ്ഞിന്റെ ആരോഗ്യത്തി നോ പൊസിഷനോ ഒരു കുഴപ്പവുമില്ലെന്ന് ഡോക്ടർ പറഞ്ഞത് ധൈര്യം തന്നു. ആരോഗ്യമുള്ള അമ്മമാരുടെ കുഞ്ഞുങ്ങൾക്കു പോലും വരാവുന്ന വൈറ്റമിൻ ഡെഫിഷ്യൻസിയോ മഞ്ഞനിറമോ ഒന്നും ‘സായ’യ്ക്ക് ഉണ്ടായിരുന്നില്ല.

sandhya

എനിക്ക് അതു പറയണമായിരുന്നു

കൊതുകു കുത്താൻ ചേച്ചിയുടെ ശരീരത്തിൽ ഒന്നും ഇല്ലല്ലോ എന്ന ആ പഴയ കമന്റാണ് മോഡലിങ്ങിൽ ഒരു കൈ നോക്കാനും ആഗ്രഹം തന്നത്. സാധാരണ അല്ലാത്ത ശരീരപ്രകൃതമുള്ളവരോട് അതിനെക്കുറിച്ച് സദാ സൂചിപ്പിക്കുന്നത് കൂടുതൽ വേദനിപ്പിക്കും എന്ന് എനിക്ക് ഒരു വേദിയിൽ തുറന്നു പറയണമായിരുന്നു. ഒപ്പം ഏതു തരം ശരീരപ്രകൃതവും സന്തോഷത്തോടെ ജീവിക്കുന്നതിനും വിജ യിക്കുന്നതിനും തടസ്സമല്ലെന്നും.

അതിനിടയ്ക്കാണ് ഒരു സൗന്ദര്യ മത്സരത്തിന്റെ പരസ്യം കാണുന്നത്. പങ്കെടുക്കാൻ അഞ്ചടി ആറിഞ്ച് എങ്കിലും പൊക്കം വേണം. എനിക്ക് അഞ്ച് അടി പൊക്കമേയുള്ളൂ, എങ്കിലും വിളിച്ച് ‘പങ്കെടുപ്പിക്കാനാകുമോ’ എന്നു ചോദിച്ചു. അവർ സമ്മതിച്ചു. അത് ധൈര്യം തന്നു. എന്റെ ജീവിതം ചെറിയ പ്രസംഗമായി അവതരിപ്പിച്ചു. ആ മത്സരത്തിൽ ഞാൻ സെക്കൻഡ് റണ്ണർ അപ് ആയി. ബെസ്റ്റ് ഫാഷൻ ഐക്കൺ ടൈറ്റിലും കിട്ടി. അതിനു ശേഷം പ്രമുഖ ജ്വല്ലറിയുടെ ആഭരണ പരസ്യത്തിനായി മോഡൽ ചെയ്തു. ബ്യൂട്ടി പ്രോഡക്റ്റ്സ്, വസ്ത്രങ്ങൾ എന്നിവയ്ക്കായും മോഡലിങ് ചെയ്യുന്നു. ഒപ്പം തയ്യലുമുണ്ട്. തുണിയിൽ മുഖങ്ങൾ തുന്നുന്ന രീതിക്ക് ഏറെ സ്വീകാര്യത കിട്ടി. 150ാം വർക്ക് ആണ് ഇപ്പോള്‍ ചെയ്യുന്നത്.

ബോഡി ഷെയ്മിങ് പണ്ടൊക്കെ മിണ്ടാതെ സഹിക്കുമായിരുന്നു. ഇപ്പോൾ ആരെങ്കിലും തീരെ മെലിഞ്ഞാണല്ലോ എന്ന് പറഞ്ഞാൽ ‘ഒരാളെ കാണുമ്പോൾ ഇങ്ങനെയല്ല ചോദിക്കേണ്ടത്. സുഖമാണോ, ഭക്ഷണം കഴിച്ചോ, എ ന്നൊക്കെയാണ്’ എന്ന് ഉടൻ മറുപടി നൽകും.

എത്ര ബോധവത്ക്കരിച്ചാലും മനസ്സിലാകാത്തവർക്ക് ചുട്ടമറുപടി കൊടുത്താൽ പിന്നീട് ചോദ്യം ചോദിക്കും മുൻപ് അവർ ഒന്നുകൂടി ചിന്തിക്കും. ബോഡി ഷെയ്മിങ് അനുഭവിക്കുന്ന എല്ലാവരോടും ഞാൻ എന്റെ ജീവിതത്തിൽ തൊട്ട് പറയുന്നു. മിണ്ടാതെ സഹിക്കല്ലേ, നിറഞ്ഞ ആത്മവിശ്വാസത്തോടെ ചുട്ടമറുപടി കൊടുക്കൂ.