Friday 28 January 2022 03:25 PM IST

‘പെട്ടെന്നൊരു ദിവസം എല്ലാം മടുക്കുന്നതു പോലെ തോന്നി, ആ കാലം എന്നെ പുതിയൊരു മനുഷ്യനാക്കി’

Roopa Thayabji

Sub Editor

guru-soma-sun

പോണ്ടിച്ചേരിയിലെ കടലിനഭിമുഖമായി ശാന്തമായ മറ്റൊരു കടൽ പോലെ ഗുരു സോമസുന്ദരം നിന്നു. പിന്നെ, തരിമണലിലൂടെ ചെരിപ്പില്ലാതെ നടന്നു ചെന്ന് നുരയുന്ന തിരയെ തൊട്ടു. മണലിൽ തെളിഞ്ഞ വെൺശംഖെടുത്ത് ചെവിയിൽ ചേർത്തു. കാതിലിരമ്പിയ കടലിന്റെ സന്തോഷം മുഖത്തു വിരിയുന്നത് ക ണ്ടപ്പോൾ ഓർമ വന്നത് ‘മിന്നൽ മുരളി’യിലെ ഷിബുവിനെയാണ്. ചിരിച്ചുകൊണ്ട് ഭയപ്പെടുത്തുകയും, കൺനിറഞ്ഞു ചിരിച്ച് പ്രണയിക്കുകയും ചെയ്യുന്ന ‘പാവം വില്ലനെ.’

ആ സന്തോഷം തന്നെയാണ് ഗുരുവിന് പറയാനുണ്ടായിരുന്നതും. ‘‘എ നിക്ക് സിനിമയിൽ ആദ്യ അവസരം തന്ന സംവിധായകൻ ത്യാഗരാജൻ സാറിനോട് ഇക്കാര്യം പറയാൻ വിളിച്ചപ്പോൾ അദ്ദേഹം സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ‘പടം സൂപ്പർ, നീയും സൂപ്പർ’ എന്ന കോംപ്ലിമെന്റാണ് എനിക്കു കിട്ടിയ അവാർഡ്. സുഹൃത്തു കൂടിയായ സംവിധായകൻ സിമ്പുദേവൻ വിളിച്ചു ചോദിച്ചത് ‘ഇങ്ങനെയൊക്കെ അഭിനയിക്കാൻ സാധിക്കുമോ’ എന്നാണ്. മലയാളത്തിൽ നിന്ന് നടന്‍ ജയസൂര്യയടക്കം പലരും വിളിച്ചു. നാടകകാലം മുതലുള്ള സുഹൃത്തുക്കൾക്കും ഉലകത്തിലെ എല്ലാ തിയറ്റർ ആർട്ടിസ്റ്റുകൾക്കും പുതുവർഷ സമ്മാനമായി ഈ സന്തോഷത്തിന്റെ പെരുംപങ്ക് ഞാൻ നൽകുന്നു.’’

‘ഷിബു’വിനെ കുറിച്ച് ആദ്യം കേട്ടപ്പോൾ എന്തായിരുന്നു മനസ്സിൽ ?

ശശികുമാർ സാറിന്റെ ‘പരമഗുരു’വിൽ അഭിനയിക്കാനായി ഞാൻ മൂന്നാറിലെ ലൊക്കേഷനിലുണ്ടായിരുന്ന സമയത്താണ് ബേസിൽ ജോസഫ് ആദ്യമായി വിളിക്കുന്നത്. ‘തമിഴിലെ ‘ജോക്കറും’ ‘വഞ്ചകർ ഉലക’വുമൊക്കെ കണ്ടു. എന്റെ പുതിയ സിനിമയിൽ ഒരു റോളുണ്ട്. അതിനെ കുറിച്ചു സംസാരിക്കാനാണ്. എവിടെയുണ്ട്, എറണാകുളത്തേക്ക് ഒന്നു വരാമോ ?’ എ ന്നു ചോദിച്ചു. മൂന്നാറിലുണ്ട് എന്നു കേട്ടപ്പോൾ അങ്ങോട്ടു വരാമെന്നേറ്റു ഫോൺ കട്ട് ചെയ്തു.

ബേസിലിനെ ആദ്യം കണ്ട സീൻ മറക്കാൻ പറ്റില്ല. ഫോണിലും സ്പീക്കറിലും ബാക്ഗ്രൗണ്ട് മ്യൂസിക് പ്ലേ ചെയ്താണ് കഥ പറയുന്നത്. ആ ഒന്നര മണിക്കൂർ റേഡിയോ നാടകം കൺമുന്നിൽ കാണുന്നതു പോലെ ഞാനിരുന്നു. മുഴുവൻ കേട്ടു കഴിഞ്ഞപ്പോൾ ആദ്യം ചെറിയ പേടി തോന്നി, മലയാളം അറിയില്ലല്ലോ. ആറുമാസം കൂടിയുണ്ടായിരുന്നു ഷൂട്ടിങ് തുടങ്ങാൻ. ആ സമയം കൊണ്ടു ഭാഷ പഠിക്കാമെന്നുറപ്പിച്ച് സിനിമ ചെയ്യാമെന്നേറ്റു. കോവിഡ് കാരണം ഷൂട്ടിങ് രണ്ടു വർഷത്തോളം വീണ്ടും നീണ്ടു.

എന്തൊക്കെയാണ് ആ കാലം കൊണ്ടു പഠിച്ചത് ?

2019 ജൂണിലാണ് സിനിമയുടെ കഥ കേട്ടത്. അപ്പോഴേ തീരുമാനിച്ചു മലയാളം പഠിക്കുമെന്ന്. ‘30 ദിവസം കൊണ്ട് മലയാളം പഠിക്കാം’ എന്ന ബുക്കു വാങ്ങി. യുട്യൂബായിരുന്നു ആശാൻ. ‘ഹൗ ടു ലേൺ മലയാളം’ എന്ന് ടൈപ് ചെയ്ത് അക്ഷരം മുതൽ പഠിക്കാൻ തുടങ്ങി. ക, കാ, കി, കീ...

‘അമ്മ’ എന്ന വാക്കാണ് ആദ്യം വായിക്കാനും എഴുതാനും പഠിച്ചത്. ഞാൻ മലയാളം വായിക്കാൻ പഠിച്ചു എന്നറിഞ്ഞപ്പോൾ ലൊക്കേഷനിൽ എല്ലാവർക്കും എന്നെക്കൊണ്ട് പോസ്റ്ററുകളും മറ്റും വായിപ്പിക്കുന്നത് ശീലമായിരുന്നു. ഒരു ദിവസം പ്രൊഡ്യൂസർ സോഫിയ പോൾ ഒരു ബോർഡ് വായിക്കാൻ പറഞ്ഞു. തപ്പിത്തടഞ്ഞ് ഞാൻ വായിച്ചു, ‘ദാ...ക്ഷാ...യണി ബി...സ്കറ്റ്.’ സ്ക്രിപ്റ്റിലെ ഡയലോഗുകൾ വായിച്ചും എഴുതിയും പഠിച്ചെങ്കിലും കുഴപ്പിച്ച ചില വാക്കുകളുമുണ്ട്. ‘പശ്ചാത്തലത്തിൽ സംഗീതം കേൾക്കാൻ തുടങ്ങി’ എന്ന ഡയലോഗ് കുറേ പ്രാവശ്യം പറഞ്ഞിട്ടും ‘പശ്ചാത്തലത്തിൽ’ നാക്കുടക്കി വീണു. തിരക്കഥാകൃത്ത് ജസ്റ്റിനാണ് ഓരോ അക്ഷരവും ഉച്ചരിക്കുമ്പോഴുള്ള നാക്കിന്റെ പൊസിഷൻ പറഞ്ഞു തന്നത്.

ഈ സിനിമയ്ക്കു വേണ്ടിയാണ് കുട്ടവഞ്ചി തുഴയാൻ പഠിച്ചതും. ബൈരക്കുപ്പയിലെ കുട്ടവഞ്ചി തുഴച്ചിൽകാരനായ സാമിയേട്ടനും ഞാനും രണ്ടു ദിവസം ഒന്നിച്ചു വഞ്ചി തുഴഞ്ഞു. മൂന്നാം ദിവസം തുഴയെടുത്ത് തന്നിട്ട് സാമിയേട്ടൻ പറഞ്ഞു, തനിയെ തുഴയാൻ. ഷൂട്ടിങ്ങിനിടെ ബീഡി വലിക്കണമെന്നു തോന്നുമ്പോൾ ഞാൻ വഞ്ചിയെടുത്ത് പുഴയിലേക്കിറങ്ങും. ആ ബാലൻസും കുട്ടവഞ്ചിയോടുള്ള ഇന്റിമസിയും മിന്നലേൽക്കുന്ന ഷോട്ടെടുത്തപ്പോൾ ഗുണം ചെയ്തു.

കഥാപാത്രങ്ങൾക്കു വേണ്ടി ഹോംവർക് ചെയ്യാറുണ്ടോ ?

11 വർഷം തിയറ്റർ ആർട്ടിസ്റ്റ് ആയിരുന്നു, അറുന്നൂറിലേറെ സ്റ്റേജുകളിൽ പലപല റോളുകൾ ചെയ്തിട്ടുണ്ട്. അന്നു മുതലേ ഓരോ കഥാപാത്രത്തിനു വേണ്ടിയും നോട്സ് തയാറാക്കുന്ന ശീലമുണ്ട്. മനസ്സുകൊണ്ടും ആ കഥാപാത്രമാകാൻ തയാറെടുക്കും.

ഷിബു എനിക്ക് ആദ്യം അത്ര പെട്ടെന്ന് പിടി തരാത്ത കഥാപാത്രമായിരുന്നു. തിരക്കഥ പലവട്ടം വായിച്ചിട്ടും എ ങ്ങനെ ഷിബുവിനെ ഉൾക്കൊള്ളണം എന്നു മനസ്സിലായില്ല. തയ്യൽക്കാരൻ ദാസന്റെയും ഷിബുവിന്റെ അപ്പന്റെയും കഥാപാത്രങ്ങൾ പറയുന്ന ഡയലോഗുകളിലൂടെയാണ് പിന്നെ, കക്ഷിയെ പിടികിട്ടിയത്.

‘വട്ടുപിടിച്ച ആ തള്ളേടെ വട്ട് നിനക്കുമുണ്ട്. അങ്ങനെയുള്ളവനൊന്നും പെണ്ണിനെ തരാൻ പറ്റില്ല’ എന്ന ദാസന്റെ വാക്കുകളും, ‘ഇഷ്ടപ്പെട്ടതു നഷ്ടപ്പെട്ടാൽ അവനു ഭ്രാന്താ സാറേ. ഏഴാം വയസ്സിൽ ഭ്രാന്തിളകി കാളയെ കത്തിച്ചു കൊന്നതാണവൻ’ എന്ന അപ്പന്റെ ഡയലോഗും വച്ചാണ് ഷിബുവിനെ ഡിസൈൻ ചെയ്തത്. മലയാളം പഠിച്ചപ്പോൾ ആ ഡയലോഗുകളുടെ അർഥം മനസ്സിലായതാണ് ഷിബുവിനെ ‘അഗ്മാർക്ക്’ ഷിബുവാക്കിയത്.

guru-soma-sundaram

ഷിബുവിനെ പോലെ കാലങ്ങളോളം കാത്തിരുന്ന റൊമാൻസ് അറിഞ്ഞിട്ടുണ്ടോ ?

ഞാൻ റൊമാന്റിക്കാണ്, പക്ഷേ, ഉള്ളിൽ തോന്നിയ പ്രണയങ്ങളൊന്നും തുറന്നുപറയാനുള്ള ധൈര്യം ഉണ്ടായിട്ടില്ല. അങ്ങനെ നോക്കിയാൽ ഞാനും ഷിബുവിനെപ്പോലെ തന്നെ. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു പെൺകുട്ടിയോടു വല്ലാതെ ഇഷ്ടം തോന്നി. എന്റെ മനസ്സു പകർത്തി ലൗ ലെറ്റർ എഴുതി. അവൾ വരുന്ന വഴിയിൽ കാത്തുനിന്നു. ദൂരെ നിന്ന് അവളും കൂട്ടുകാരികളും നടന്നുവരുന്നത് മിന്നായം പോലെ കണ്ടു, അവളുടെ പട്ടുപാവാടയുടെ തിളക്കം കണ്ട മാത്രയിൽ നാണവും പേടിയും മനസ്സിലേക്കു കുതിച്ചെത്തി. കത്ത് കീറിയെറിഞ്ഞ് ഞാൻ ഓടി.

ഇപ്പോൾ പ്രണയവും കാത്തിരുപ്പും നല്ല റോളുകൾക്കു വേണ്ടിയാണ്. ഇതു ജോലിയാണെങ്കിലും പ്രതിഫലത്തിനു വേണ്ടി മാത്രം അഭിനയത്തെ കാണാൻ ഇഷ്ടമില്ല.

ഇനി കുടുംബത്തെ കുറിച്ചു പറയൂ ?

തിരുവണ്ണാമലയിലാണ് ഇപ്പോൾ താമസം. ജോലി ആവശ്യത്തിനാണ് ചെന്നൈയിലേക്കുള്ള യാത്രകൾ. പോണ്ടിച്ചേരി ഇഷ്ടസ്ഥലമാണ്. ഇടയ്ക്ക് ഇവിടേക്കും വരും.

കുടുംബം..., ചെറിയ ഫാമിലിയാണ്, ഒരു മോനും മോളും. ഇപ്പോൾ അത്രയേ പറയുന്നുള്ളൂ. ‘അതു പോതും’. പിന്നെ, ഞാൻ ഗോഡ്മദർ പോലെ കരുതുന്ന ഒരാളുണ്ട്, ഗുരു അമ്മാൾ. ആ പേരിൽ നിന്നെടുത്തതാണ് എന്റെ പേരിനു മുന്നിലെ ഗുരു.

ചെറുപ്പത്തിൽ സ്റ്റേജിൽ പോലും കയറാത്തയാൾ എങ്ങനെ നാടകത്തിലെത്തി ?

തഞ്ചാവൂരാണ് എന്റെ നാട്. നാടകവും സിനിമയും കണ്ടും അറിഞ്ഞുമാണ് വളർന്നതെങ്കിലും സ്കൂൾ കാലത്തൊന്നും ഒരിക്കൽ പോലും സ്റ്റേജിൽ കയറിയിട്ടില്ല.

മെക്കാനിക്കൽ എൻജീനിയറിങ് ഡിപ്ലോമ പാസായ ശേഷം ടിവിഎസിൽ രണ്ടു വർഷം ജോലി ചെയ്തു. പെട്ടെന്നൊരു ദിവസം എല്ലാം മടുക്കുന്നതു പോലെ തോന്നി. എല്ലാം വിട്ട് കൊൽക്കൊത്തയിലേക്ക്. ആ കാലം എന്നെയൊരു പുതിയ മനുഷ്യനാക്കി. ജീവിതത്തെ മാറ്റി ഒഴുക്കിയ ചിലരെ പരിചയപ്പെട്ടതും അവിടെ വച്ചാണ്.

നാട്ടിൽ തിരികെ വന്നത് അഭിനയ മോഹത്തോടെയാണ്. ആയിടെ ഒരു വാരാന്ത്യപത്രത്തിൽ ‘കൂത്തുപട്ടറൈ’ യെ കുറിച്ചു വാർത്ത കണ്ടു. ‘പൊന്നിയിൻ ശെൽവൻ’ നാടകം കാണാൻ നടന്മാരായ നാസർ സാറും കമൽഹാസൻ സാറുമൊക്കെ വന്നെന്നാണ് വാർത്ത. നേരേ പോയി നാസർ സാറിനെ കണ്ടു. അദ്ദേഹം എന്റെ വാക്കുകൾ ചെവിക്കൊണ്ടതേയില്ല.

പിന്നീടു നിരന്തരം ഇതേ ആവശ്യവുമായി ചെന്നപ്പോഴാണ് ‘കൂത്തുപട്ടറൈ’യിലേക്ക് അയച്ചത്. അന്നെനിക്ക് 27 വയസ്സുണ്ട്. അഭിനയം പഠിച്ചത് ആ കളരിയിൽ നിന്നാണ്, ജീവിതവും. വർഷങ്ങൾ കഴിഞ്ഞപ്പോൾ അഭിനയത്തെ കുറിച്ച് ക്ലാസെടുക്കാനും വർക് ഷോപ്പുകൾ നടത്താനും അവസരം കിട്ടി.

ശബ്ദത്തിന്റെ ‘ത്രോ’ കുറവ് അവസരം കുറച്ചോ ?

നാടകത്തിൽ ശബ്ദത്തിനു ‘ത്രോ’ കുറയുന്നത് ചിലപ്പോഴൊക്കെ പ്രശ്നമായിരുന്നു. കളരിയിലെ നിരന്തരമായ വോയ്സ് ട്രെയ്നിങ്ങിലൂടെയാണ് എന്റെ ഇപ്പോഴത്തെ ശബ്ദം ഡിസൈൻ ചെയ്തുണ്ടാക്കിയത്.

സിനിമയിൽ സിങ്ക് സൗണ്ട് ആണ് കംഫർട്ടബിൾ. ഷോട്ടെടുക്കുമ്പോൾ കഥാപാത്രം ചെയ്ത അതേ ഫീലിലും വോയ്സ് മോഡുലേഷനിലും ശബ്ദം റെക്കോർഡ് ആകുമല്ലോ. ഡബ്ബിങ് ‘റീ– ആക്ടിങ്ങാ’ണ്. അപ്പോൾ സീനിലെ ഭാവം വന്നില്ലെങ്കിൽ നിരാശയും വിഷമവും തോന്നും.

മലയാളത്തിൽ ഞാൻ ആദ്യം അഭിനയിച്ച ‘അഞ്ചു സുന്ദരികളി’ൽ ദിലീഷ് പോത്തനാണ് ഡബ് ചെയ്തത്.

തയ്യൽക്കാരൻ ദാസനെ കൊല്ലും മുൻപ് അമ്മയെ കുറിച്ചു ഷിബു സംസാരിക്കുന്ന സീൻ ഞാൻ ഡബ് ചെയ്തിറങ്ങിയപ്പോൾ എല്ലാവരും ഇമോഷനലായി ഇരിക്കുന്നു. വോയ്സ് ട്രെയ്നിങ്ങിന്റെ ഗുണം അന്നാണ് അറിഞ്ഞത്.

ഏതു ശബ്ദമാണോ എനിക്ക് കുറവാണെന്ന് കരുതിയിരുന്നത്, ആ ശബ്ദം തന്നെ സിനിമയിലെ ബലമായി മാറി. ഏറ്റവും ഒടുവിലിറങ്ങിയ ‘ജയ് ഭീമി’ലെ പബ്ലിക് പ്രോസിക്യൂട്ടറുടെ വേഷം വരെ ആ ലിസ്റ്റിലുണ്ട്.

മലയാളത്തിലെത്താൻ പിന്നെയും വൈകി ?

കുട്ടിക്കാലത്തെന്നോ കണ്ട സിനിമയാണ് മൈ ഡിയർ കുട്ടിച്ചാത്തൻ. മണിച്ചിത്രത്താഴ്, അമരം, നാടോടിക്കാറ്റ്, അക്കരെ അക്കരെ അക്കരെ, അങ്ങനെയൊരു അവധിക്കാലത്ത് അങ്ങനെ കുറേ സിനിമകളുണ്ട് മലയാളത്തിലെ പ്രിയസിനിമകളുടെ ലിസ്റ്റിൽ.

എവിഎം സ്റ്റുഡിയോയിൽ വന്നാണ് ഷൈജു ഖാലിദ് ‘അഞ്ചു സുന്ദരികളു’ടെ കഥ പറഞ്ഞത്. അദ്ദേഹം ചോദിച്ചു. ‘കുട്ടികളെ പീഡിപ്പിക്കുന്ന വില്ലന്റെ റോൾ ചെയ്യാൻ ഇമേജ് പ്രശ്നമൊന്നും ഇല്ലല്ലോ?’ എന്ന്.

‘എല്ലാം നടിപ്പു താൻ, ഇമേജ് ഒന്നുമില്ലെ...’ എന്ന് ഞാൻ മറുപടിയും പറഞ്ഞു. അതു കഴിഞ്ഞാണ് കോഹിനൂർ സിനിമയിൽ അഭിനയിക്കുന്നത്. ‘ചട്ടമ്പി’ ആണ് മലയാളത്തി ൽ റിലീസ് ആകാനുള്ള സിനിമ.

‘മിന്നൽ മുരളി’ക്ക് ശേഷം എന്നെത്തേടി ഒരു വിളി വ ന്നു. മോഹൻലാൽ സംവിധാനം ചെയ്യുന്ന ‘ബറോസി’ൽ അവസരം നൽകാൻ. ഫെബ്രുവരിയിലോ മാർച്ചിലോ ഷൂട്ടിങ് തുടങ്ങുമ്പോൾ ലാൽ സാറിനെ കാണാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് ഞാൻ.

ഫോട്ടോ: വിനോദ് ഡി.കെ.