Thursday 25 January 2024 12:43 PM IST : By സ്വന്തം ലേഖകൻ

‘ഈ പ്രായത്തിൽ അഫയർ ഉണ്ടാകുന്നതൊന്നും വലിയ കാര്യമല്ല’: പക്ഷേ ആ വാക്കുകൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല: മാല പാർവതി

mala-parvathy

അച്ഛന്റെ അടുത്ത കൂട്ടുകാരനായിരുന്നു തോപ്പിൽഭാസി. ഞാൻ കുട്ടിയായിരുന്നപ്പോൾ ഭാസി മാമൻ അച്ഛനോടു പറഞ്ഞു. ‘ഇവളെയും നമുക്കു മാല എന്നു വിളിക്കാം.’ അദ്ദേഹത്തിന്റെ മകളുടെ പേരും മാല എന്നാണ്. ഭാസി മാമന്റെ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിലെ കഥാപാത്രത്തിന്റെ പേര് എന്ന സവിശേഷതയും മാലയ്ക്കുണ്ട്. അങ്ങനെ പാർവതി എന്ന പേരിനൊപ്പം മാലയും ചേർന്നു.’’ മാസ്റ്റർപീസ് എന്ന വെബ്സീരിസിലെ ആനിയമ്മയായി കസറിയ സന്തോഷത്തിലാണു മാല പാർവതി ഇപ്പോൾ.

ആനിയമ്മയെ പോലെ ആരെയെങ്കിലും നേരിൽ പരിചയമുണ്ടോ ?

ചെറിയ പിണക്കങ്ങൾ, അവഗണനകൾ ഒ ക്കെ ജീവിതാവസാനം വരെ പറയുന്നവർ നമുക്കിടയിൽ തന്നെ ഇല്ലേ? ആനിയമ്മയ്ക്ക് അത് ഒപ്പത്തിനൊപ്പം കിട്ടാത്ത ഓംലെ റ്റാണ്. ചിലർക്കതു പാലോ, സ്വർണമോ ഒ ക്കെ ആകാം. അനിയത്തിക്കു വള മേടിച്ചപ്പോൾ എനിക്ക് മേടിച്ചില്ല. കല്യാണത്തിന് എല്ലാവർക്കും പൂ മേടിച്ചു കൊടുത്തു, എനിക്കു മാത്രം തന്നില്ല അങ്ങനെയുള്ള അവഗണനകൾ ജീവിതാവസാനം വരെ പറയുന്നവരുണ്ട്. പ്രവീണിന്റെ തിരക്കഥയിൽ ആനിയമ്മയുടെ ചിത്രം വളരെ വ്യക്തമായിരുന്നു. അല്ലാതെ അങ്ങനെയൊരാളെ മാതൃകയാക്കിയിട്ടില്ല. മാസ്റ്റർപീസിന്റെ സംവിധായക ൻ ശ്രീജിത്ത് ഈ റോളിലേക്ക് എന്നെ നിർദേശിച്ചുവെന്നറിഞ്ഞപ്പോൾ ആദ്യം അതിശയം തോന്നി. കാരണം അത്രയും വോൾട്ടേജ് ഉള്ള കഥാപാത്രമാണ്.

മാസ്റ്റർപീസ് കാണുമ്പോൾ തോന്നും പോലെ ജാതി മത ചിന്തകളിൽ പുതുതലമുറ പുരോഗമന ചിന്തയുള്ളവരാണോ?

പുതിയ തലമുറ കൊള്ളാം എന്നു ചിന്തിച്ചു വരുമ്പോഴാകും അതിനെ തകർത്തുകളയുന്ന ചിലർ മുന്നിലേക്കു വരുന്നത്. വർഗീയത മൈക്ക് വച്ചു പറയാൻ ഉളുപ്പില്ലാത്ത സമൂഹമായി നമ്മൾ മാറിയില്ലേ? പുറത്തു പറയുന്നതാണോ അകത്തു ചിന്തിക്കുന്നതെന്ന സംശയനിഴൽ ചുറ്റുമുണ്ട്. തുറന്നു സംസാരിക്കാനുള്ള അന്തരീക്ഷമില്ല. നമ്മൾ മലയാളികൾ, നമ്മുടെ കേരളം എന്നൊക്കെ പറയാവുന്ന തരത്തിലുള്ള സാഹചര്യം ഇപ്പോഴുണ്ടെന്നു തോന്നുന്നില്ല. മതേതരത്വം എന്ന വാക്കു തന്നെ പലർക്കും അശ്ലീലമായി മാറി. അതാണെന്റെ വലിയ ദുഃഖം.

കലാതാൽപര്യം ആദ്യമേ കൂടെയുണ്ടായിരുന്നോ?

1987ലാണ് ആദ്യസിനിമ മേയ്മാസപ്പുലരിയിൽ അഭിനയിക്കുന്നത്. പ്രീഡിഗ്രി പഠിക്കുമ്പോൾ എഴുത്തുകാരി ചന്ദ്രമതി ടീച്ചറുടെ നാടകത്തിൽ അഭിനയിച്ചു.

വിവാഹശേഷം മകൻ പിറന്ന സമയത്താണ് ശ്യാമപ്രസാദിന്റെ ‘മരണം ദുർബലം’ എന്ന സീരിയലിലേക്ക് വിളിക്കുന്നത്. അഭിനയത്തിലുള്ള ആത്മവിശ്വാസക്കുറവുകൊണ്ട് അന്നതു സ്വീകരിച്ചില്ല.

ആ കഥ എന്റെ അമ്മൂമ്മയെക്കുറിച്ചുള്ളതായിരുന്നു. കുമാരനാശാന്റെ ഭാര്യ ആയിരുന്നു അമ്മൂമ്മ ഭാനുമതിയമ്മ. അതിൽ രണ്ടു മക്കൾ. പിന്നീട് കുമാരനാശന്റെ മരണശേഷമാണു ഗ്രന്ഥകാരനായ സി.ഒ.കേശവനുമായുള്ള രണ്ടാം വിവാഹം. ആ ബന്ധത്തിൽ പിറന്ന നാലു മക്കളിൽ മൂത്തയാളാണ് എന്റെ അമ്മ. അപ്പൂപ്പൻ കുമാരനാശാന്റെ ജീവ ചരിത്രകാരൻ കൂടിയാണ്.

സൈക്കോളജിസ്റ്റായി ജോലി ചെയ്തിരുന്നുവല്ലേ?

അമ്മ ഇടയ്ക്ക് പറയുമായിരുന്നു. ‘നിനക്കു ഹീലിങ് ഹാൻഡ്സ്’ ഉണ്ട്. അങ്ങനെയാണ് സൈക്കോളജിയിൽ എത്തിയത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അ ഞ്ചു വർഷം സൈക്കോളജിസ്റ്റായി ജോലി ചെയ്തു. അമ്മ കെ. ലളിത തിരുവനന്തപുരത്തെ തിരക്കുള്ള ഗൈനക്കോളജിസ്റ്റായിരുന്നു. അച്ഛൻ അഡ്വ. ത്രിവിക്രമൻ ഖാദി ബോർഡിൽ ഡെപ്യൂട്ടി സെക്രട്ടറിയും. കഴിഞ്ഞ വർഷമായിരുന്നു അച്ഛന്റെയും അമ്മയുടെയും വേർപാട്. അതിനു ശേഷം തിരുവനന്തപുരത്തുനിന്നു കൊച്ചിയിലേക്കു താമസം മാറി.

കല്യാണവും കോളിളക്കം സൃഷ്ടിച്ചതായിരുന്നു?

ഞാനും സതീശനും എസ്എഫ്ഐ പ്രവർത്തകരായിരുന്നു. സതീശൻ യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി ആയിരുന്നു. ഞാൻ വിമൻസ് കോളജിലെ ചെയർപേഴ്സണും. അന്നു പ്രസ്ഥാനത്തിനുള്ളിലെ ഗ്രൂപ്പ് വഴക്കിൽ നിന്നാണു ഞങ്ങളുടെ പ്രണയകഥ ഉണ്ടാകുന്നത്. സതീശനെ സംസ്ഥാന കമ്മിറ്റിയിൽ നിന്നൊഴിവാക്കാനുള്ള നീക്കം. ഞങ്ങൾ ഒരുമിച്ചു പലയിടത്തും പോയി എന്നൊക്കെയാണു കഥാസാരം.

സംഭവം അറിഞ്ഞതിൽ പിന്നെ, വീട്ടിൽ കല്യാണാലോചനകൾ തുടങ്ങി. പെണ്ണുകാണാൻ വന്നൊരാൾ സംസാരം തുടങ്ങിയതു തന്നെ ഈ അപവാദകഥയിൽ നിന്നാണ്. ‘ഈ പ്രായത്തിൽ അങ്ങനെ അഫയർ ഉണ്ടാകുന്നതൊന്നും വലിയ കാര്യമല്ല. എനിക്ക് മനസ്സിലാക്കാൻ കഴിയും.’ അദ്ദേഹം ഇംഗ്ലിഷിലാണു സംസാരിക്കുന്നത്. പക്ഷേ, അ തു വിശ്വസിക്കാൻ കഴിഞ്ഞില്ല. ജീവിതകാലം മുഴുവൻ എ നിക്കു മറ്റൊരു ബന്ധമുണ്ടായിരുന്നു എന്ന് ഇയാൾ പറയും. ഉറപ്പാണ്. അങ്ങനെയാണ് അന്നു തോന്നിയത്.

‘സത്യം അറിയാവുന്ന ഒരേയൊരാൾ സതീശാണ്. അതു കൊണ്ട് സതീശൻ എന്നെ കല്യാണം കഴിച്ചേ പറ്റൂ’. പല തും പറഞ്ഞ് ഒഴിവാകാൻ നോക്കിയെങ്കിലും ഒടുവിൽ സ തീശന് എന്റെ അവസ്ഥ മനസ്സിലായി. ഞങ്ങൾ റജിസ്റ്റർ വിവാഹം ചെയ്തു. പിന്നെ, ഒന്നരവർഷത്തിനു ശേഷം സതീശനു സിഡിറ്റിൽ ജോലി കിട്ടിയ ശേഷം ചടങ്ങുപ്രകാരം വിവാഹിതരായി ഒരുമിച്ചു ജീവിതം തുടങ്ങി. ആ സംഭവത്തോടെ ഞാൻ സജീവപ്രവർത്തനങ്ങളിൽ നിന്നു പി ൻവാങ്ങി. സതീശൻ ഇപ്പോഴും പാർട്ടി അനുഭാവിയാണ്.

mala-parvathy-14

വിവാഹശേഷമാണല്ലേ കരിയറിൽ സജീവമാകുന്നത് ?

ശശികുമാറിന്റെ ആശയമായ ചാനലിലെ മോണിങ് ഷോ അവതരിപ്പിച്ചു തുടങ്ങിയതു നല്ലൊരു അടിത്തറ നൽകി. വായന സജീവമാക്കി നിർത്താൻ അതു സഹായിച്ചു. പല ചാനലുകളിൽ പ്രോഗ്രാമുകൾ അവതരിപ്പിച്ചു. പിന്നീടു ടെലിവിഷൻ രംഗത്തു നിന്നു കാര്യമായ വരുമാനം കിട്ടാത്ത അവസ്ഥ വന്നു. കിട്ടിയ സർക്കാർ ജോലി വേണ്ടെന്നു വച്ചിട്ട് അവതാരകയാകാൻ ഇറങ്ങിയതാണ്.

ഒരാളുടെ വരുമാനം കൊണ്ടു ജീവിതം മുന്നോട്ടു കൊണ്ടുപോകുക എളുപ്പമല്ല. വിഷാദം പതിയെ പിടിമുറുക്കുന്നതു ഞാൻ തിരിച്ചറിഞ്ഞു. അതിനിടയിൽ എൽഎൽബി പഠിക്കാൻ പോയി. അങ്ങനെ ദിശതെറ്റി നിന്ന കാലത്താണ് യോഗാധ്യാപികയായ താര സുദർശനിൽ നിന്നു യോഗ പഠനം ആരംഭിച്ചത്. പതിയെ വെളിച്ചം മനസ്സിലുറച്ചു.

മോണിങ് ഷോ വഴിയുള്ള പരിചയത്തിൽ നിന്നു സുരേഷ് ഗോപിയാണു 2007 ൽ ഷാജി കൈലാസിന്റെ ‘‍ടൈം’ എന്ന സിനിമയിലേക്കു നിർദേശിക്കുന്നത്. അങ്ങനെ 20 വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും സിനിമയിലേക്ക്. പിന്നീടു ലാൽജോസിന്റെ ‘നീലത്താമര’യിലൂടെ സിനിമയിൽ സജീവമായി. അന്നും അഭിനയത്തിൽ ആത്മവിശ്വാസമുണ്ടായിട്ടല്ല, എംടിസാറിനെ നേരിൽ കണ്ടു സംസാരിക്കാൻ കഴിയുമല്ലോ എന്നായിരുന്നു ചിന്ത.

അക്കാലത്താണ് എം.ജി. ജ്യോതിഷിന്റെ ‘അഭിനയ’ എന്ന നാടകക്കളരിയിലേക്കെത്തുന്നത്. ഞാൻ പല രീതിയിൽ അഭിനയിച്ചു കാണിച്ചിട്ടും ജ്യോതിഷിന് തൃപ്തിയാകുന്നില്ല. ‘‘ആ കണ്ണുകൾ എന്നെയിങ്ങനെ നോക്കരുത്’’ എന്ന ഒറ്റഡയലോഗാണ് പറയേണ്ടത്.

ഒടുവിൽ കറക്ടായി പറഞ്ഞതിന്റെ പിറ്റേന്നു നോക്കുമ്പോൾ എന്റെ മുടിയെല്ലാം നരച്ചിരിക്കുന്നു. ശരിക്കും അഭിനയം നമ്മളെ അടിമുടി മാറ്റും. എത്രയെത്ര ഇമോഷൻസിലൂടെയാണു നാം കടന്നു പോവുക.

സിനിമയ്ക്കൊപ്പം നാടകത്തിലും ഇപ്പോഴും സജീവമാണ്. ഭഗവത്ജ്വഹം അടക്കം ജ്യോതിഷ് സംവിധാനം ചെയ്ത നാലു നാടകങ്ങളിൽ ഇതുവരെ അഭിനയിച്ചു.ജീവിതത്തിൽ ആരെയും വിഷമിപ്പിക്കാതിരിക്കാൻ നാം എപ്പോഴും അഡ്ജസ്റ്റ് ചെയ്തുകൊണ്ടിരിക്കും. ഇതിനിടയിൽ ഒന്നുറക്കെ കരഞ്ഞാൽ നല്ലൊരു സുഖം കിട്ടില്ലേ. അതു തന്നെയാണ് അഭിനയത്തിലും കിട്ടുന്നത്. ഞാൻ ഞാനായത് അ ഭിനയത്തിൽ വന്ന ശേഷമാണ്.

സൗഹൃദങ്ങളിലൂടെ അവസരങ്ങൾ വന്നിട്ടുണ്ടോ?

പരിചയമുള്ളവരുടെ സിനിമകളിൽ കുറവാണു ഞാൻ അ ഭിനയിച്ചത്. ‘ബാംഗ്ലൂർ ഡേയ്സ്’ കണ്ടു ഞാൻ അഞ്ജലിക്കൊരു മെസ്സേജ് അയച്ചു. അതിലൊരു നർമമുണ്ടായിരുന്നു എന്ന പേരിലാണ് ‘കൂടെ’യിലേക്ക് വിളിച്ചത്. അഞ്ജലി, അമൽ നീരദ്, മഹേഷ് നാരായണൻ, ബേസിൽ ജോസഫ്, രഞ്ജിത് ഇവരെല്ലാം എന്റെ ലൈഫിനെ ചെയ്ഞ്ച് ചെയ്ത മനുഷ്യരാണ്. ‘ലീല’യിലെയും ‘ഗോദ’യിലേയും അഭിനയം കണ്ടാണു തിരഞ്ഞെടുത്തതെന്നു പിന്നീടു പലരും പറഞ്ഞിട്ടുണ്ട്.

അന്യഭാഷാ ചിത്രങ്ങളിലും തിരക്കുള്ള താരമാണല്ലോ?

എ.എൽ.വിജയ് സംവിധാനം ചെയ്ത ‘ഇത് എന്ന മായം’ പ്രിയദർശൻ സാറിന്റെ ‘നിമിർ’ എന്നീ സിനിമകൾക്കു ശേഷമാണു തമിഴിലും തെലുങ്കിലും ഇറങ്ങിയ അശ്വിൻ ശരവണൻ സംവിധാനം ചെയ്ത ഗെയിം ഒാവറിലെ ഡോക്ടർ റിത എന്ന കഥാപാത്രമായി അഭിനയിക്കുന്നത്. അതു കരിയർ ബ്രേക് ആയി. അശ്വിന്റെ നയൻതാര നായികയായ സിനിമ കണക്ടിലും അഭിനയിച്ചു.

ദിലീപ്കുമാർ സംവിധാനം ചെയ്ത മാര, മലയാളിയായ മനു ആനന്ദിന്റെ തമിഴ് ചിത്രം എഫ്ഐആർ കൂടാതെ തെലുങ്കിലും ഹിന്ദിയിലും സിനിമകൾ ചെയ്തു. നയൻതാരയുടെ 75ാമത്തെ സിനിമയടക്കം കുറച്ച് അന്യഭാഷാ സിനിമകൾ കമ്മിറ്റ് ചെയ്തിട്ടുണ്ട്.

എപ്പോഴും സന്തോഷമായിരിക്കുന്നതിന്റെ രഹസ്യം?

കോളജിൽ പഠിക്കുന്ന കാലത്തു പോലും ബസിൽ കയറിയേണ്ടി വന്നിട്ടില്ല എനിക്ക്. ഓട്ടോയുണ്ടാകും. അല്ലെങ്കി ൽ വീട്ടിൽ നിന്നു കാർ തരും. വിവാഹശേഷം ജീവിതം വേറൊരു തരത്തിൽ മാറി. ചെറിയൊരു വാടകവീട്ടിൽ കുറഞ്ഞ സൗകര്യങ്ങളിലായി ജീവിതം. അതു വളരെ രസകരവും സന്തോഷവുമായിരുന്നു. സാമ്പത്തികമായി രണ്ട് എ ക്സ്ട്രീമും കണ്ടു ജീവിച്ചൊരാളാണു ഞാൻ.

പ്രശസ്തി, പണം അതിൽ ഒന്നും ഒരുപരിധിയിലധികം കാര്യമില്ലെന്നു ജീവിതത്തിന്റെ ഒരു പോയിന്റിൽ മനസ്സി ലാകും. നല്ല വ്യക്തികൾ, സൗഹൃദങ്ങൾ, മനുഷ്യനോടു മര്യാദ്യക്ക് പെരുമാറുക അതൊക്കെയല്ലേ പ്രധാനം. തൃപ്തിയും കംപാഷനുമാണു ജീവിതത്തിൽ നമ്മൾ പ്രാക്ടീസ് ചെയ്യേണ്ട കാര്യം. അതു തന്നെയാണു സന്തോഷത്തിന്റെ രഹസ്യവും. 52 വയസ്സ് കടന്ന എന്റെയീ ജീവിതത്തിൽ ഇതുവരെ ഞാൻ പൂർണതൃപ്തയാണ്.

കൈനോട്ടവും പാട്ടെഴുത്തും

എന്റെ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തികളായിരുന്നു സുജാതടീച്ചറും ഹൃദയകുമാരിയും. എന്നോട് അമ്മയ്ക്കുള്ള വാത്സല്യമായിരുന്നു എഴുത്തുകാരി അഷിതയ്ക്ക്. വായനയിലും ജീവിതത്തിലും എന്നെ സ്വാധീനിച്ച മറ്റൊരാൾ അപ്പച്ചി ഉഷ എസ്.നായരാണ്. എ ട്ടാംക്ലാസ്സിൽ പഠിക്കുമ്പോൾ അപ്പച്ചിയുടെ വീട്ടി ൽ നിന്നാണു വില്യം ജോൺ വാർനറുടെ പാമിസ്ട്രിയെക്കുറിച്ചുള്ള പുസ്തകം വായിക്കുന്നത്. അത്തരം വിഷയങ്ങളിൽ താൽപര്യമുള്ളതു കൊണ്ടു പിന്നെയും പഠനം തുടർന്നു.

എഴുത്തു മറ്റൊരിഷ്ടമാണ്. പാട്ടുകളെഴുതും. കൂടുതലും ദേവി സ്തുതികളാണ്. എഴുതിയ ഗാനങ്ങൾ വിഷ്ണുനാരായണൻ നമ്പൂതിരി സാറിന്റെ കയ്യിൽ കൊടുത്തു. അദ്ദേഹം തിരഞ്ഞെടുത്തു തന്നവ ‘മയൂര ഗീതങ്ങൾ’ എന്ന പേരിൽ പുസ്തകമായി. അതിലെ ഗാനങ്ങൾ ശ്രീപ്രസാദം എന്ന പേരിൽ മ്യൂസിക് ആൽബമായും ഇറങ്ങി.

സ്റ്റാഫ് പ്രതിനിധി

ഫോട്ടോ: അരുൺ സോൾ