Tuesday 14 May 2024 03:45 PM IST

‘അധ്യാപികയുടെ ജോലി രാജിവച്ചു, പക്ഷേ ആ സ്വപ്നം മുടങ്ങിയതോടെ ഡിപ്രഷനടിച്ചു’: ശ്രേയ ഇനി ഭാഗ്യനായിക

Roopa Thayabji

Sub Editor

sreya ഫൊട്ടോ കടപ്പാട്: ഇൻസ്റ്റഗ്രാം

പവി കെയർ ടേക്കറിലൂടെ ദിലീപിന്റെ നായികയായി മലയാളത്തിന് ഒരു നായിക കൂടി, ശ്രേയ രുഗ്‌മിണി

മൈ ബിഗ് ഹീറോ

പവി കെയർ ടേക്കർ സിനിമയുടെ ഓഡിഷനു ചെല്ലുമ്പോൾ വിനീതേട്ടന്റെ സിനിമ എന്നു മാത്രമേ അറിയൂ. ഷൂട്ടിങ്ങിനു തൊട്ടു മുൻപാണു നിർമാതാവും നായകനുമൊക്കെ ദിലീപേട്ടനാണ് എന്ന് അറിഞ്ഞത്. ദിലീപേട്ടൻ ഫാനായ ഞാൻ ശരിക്കും ത്രില്ലടിച്ചു. സിനിമയിലെ ആദ്യ ഷോട്ടും ദിലീപേട്ടനൊപ്പമായിരുന്നു. ദിലീപേട്ടന്റെ നായികമാരായി തുടങ്ങിയവരൊക്കെ വലിയ താരങ്ങളായതു കണ്ടാണല്ലോ നമ്മളൊക്കെ വളർന്നത്.

തുടക്കക്കാരി എന്ന തോന്നലുണ്ടാകില്ല ഒപ്പം അഭിനയിക്കുമ്പോൾ. ഒരു സീൻ എങ്ങനെയൊക്കെ ഇംപ്രൊവൈസ് ചെയ്യാമെന്നു പഠിക്കാൻ ദിലീപേട്ടനൊപ്പം അഭിനയിച്ചാൽ മാത്രം മതി.

കോമഡി റീലോഡഡ്

പാട്ടായിരുന്നു സ്വന്തം മേഖല. കോവിഡ് കാലത്തിനു മുൻപുവരെ പ്രൈവറ്റ് ആയിരുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് പബ്ലിക് ആക്കിയതിനു പിന്നാലെ ചില ബ്രാൻഡ് കൊളാബറേഷനൊക്കെ ചെയ്തിരുന്നു. ആദ്യസിനിമയുടെ ഓഡിഷനു വേണ്ടി ക്യാമറയ്ക്കു മുന്നിൽ നിന്നപ്പോഴാണ് അഭിനയിക്കാൻ കഴിവുണ്ടെന്നു തിരിച്ചറിയുന്നതു പോലും. ആ കോ ൺഫിഡൻസിലാണു ജോലി രാജി വച്ചതും.

പവിയിലൂടെ തുടങ്ങാനായതു നല്ല കാര്യമായാണ് ഇപ്പോൾ തോന്നുന്നത്. അതിലെ ജാനകി എന്ന കഥാപാത്രത്തിന് എന്റെ തന്നെ സ്വഭാവമാണ്. കൂടുതലൊന്നും പറയാനാകില്ലെങ്കിലും ഒന്ന് ഉറപ്പിച്ചു പറയാം, കല്യാണരാമനും സിഐഡി മൂസയുമൊക്കെ പോലെ കോമഡിയും റൊമാൻസും ഇമോഷൻസുമുള്ള അടിപൊളി സിനിമയാണിത്. ദിലീപേട്ടൻ സിനിമയിൽ മാത്രമല്ല സെറ്റിലും ഫുൾ ടൈം കോമഡിയാണ്. ആ ചിരി തിയറ്ററിൽ പ്രേക്ഷകർക്കും കിട്ടും. പുതിയ രണ്ടു സിനിമകൾ വരാനുണ്ട്, വഴിയേ പറയാം.

അൺലക്കി പിന്നെ, ലക്കിയും

സിനിമ എല്ലാവർക്കും കിട്ടുന്ന ഭാഗ്യമല്ല. ആ ഭാഗ്യം കിട്ടിയാൽ നിലനിൽക്കാൻ അതിലേറെ ഭാഗ്യം വേണം. എന്റെ ജീവിതമാണ് ഉദാഹരണം.

പാട്ടും അഭിനയവും ഒന്നിച്ചു മുന്നോട്ടു കൊണ്ടുപോകണമെന്നാണു മോഹം. പക്ഷേ, സ്ഥിരജോലി വേണം എന്നാണു വീട്ടുകാരുടെ ഉപദേശം. അവസരം കിട്ടുമ്പോൾ അതു കളയാനാകില്ലല്ലോ. പിഎച്ച്ഡി ചെയ്യണമെന്ന മോഹം കൂടെത്തന്നെയുണ്ട്.

കണ്ണൂരിലെ പയ്യന്നൂരാണു സ്വന്തം നാട്. അ ച്ഛൻ ഭാർഗവൻ റിട്ടയേഡ് എൻജിനീയറാണ്. അമ്മ രാജലക്ഷ്മി രജിസ്ട്രാറും. ചേച്ചി അഭിരാമിയും അഭിനേത്രിയാണ്.

കോവിഡും ആദ്യ സിനിമയും

എംഎസ്‍സി ഫിസിക്സ് പഠിച്ചത് വെല്ലൂർ വിഐടിയിലാണ്. പിന്നെ ഒരു വർഷം അസിസ്റ്റന്റ് ഫോറൻസിക് ഓഫിസറായി ജോലി ചെയ്തു. അധ്യാപനത്തോടുള്ള മോഹം കൊണ്ടു ബെംഗളൂരുവി ൽ അധ്യാപികയായി ഒന്നര വർഷം. ആ സമയത്താണു നാട്ടിലാകെ കോവിഡ്.

വർക് ഫ്രം ഹോം കിട്ടി വീട്ടിലേക്കു വന്ന പിറകേ ആർജെ ആകാൻ ചാൻസ് കിട്ടി. അവിടെ വ ച്ചുള്ള പരിചയത്തിലാണ് ആദ്യസിനിമയിലേക്ക് അവസരം വന്നത്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ നടക്കാതെ പോയ ആദ്യ സിനിമ.

ആദ്യസിനിമ നടന്നില്ല

ആദ്യ സിനിമയിൽ ഓഡിഷൻ വഴി സെലക്‌ഷൻ കിട്ടിയ പിറകേ അധ്യാപികയായുള്ള ജോലി രാജി വച്ചു. അച്ഛനും അമ്മയും എതിർത്തെങ്കിലും ഇ താണു കരിയറെന്നു മനസ്സിൽ ‍തീരുമാനിച്ചിരുന്നു. സിനിമയ്ക്കു വേണ്ടി കുറേ തയാറെടുപ്പുകളും നടത്തി. അതു മുടങ്ങി പോയതോടെ വല്ലാത്ത ഡിപ്രഷനടിച്ചു.

അപ്പോഴാണു ദൈവം മറ്റൊരു അവസരം തന്നത്. ഞാൻ പാടുന്ന പാട്ടുകളുടെ റീലുകൾ ഇൻസ്റ്റഗ്രാമിൽ കണ്ടു പവി കെയർ ടേക്കറിന്റെ സംവിധായകനും നടനുമായ വിനീതേട്ടൻ ഓഡിഷനു വിളിച്ചു. സെലക്‌ഷൻ കിട്ടി അഭിനയം തുടങ്ങിയതിനു ശേഷമാണു മോഡലിങ് ചെയ്തതു പോലും.

അഭിനയത്തിന്റെ എബിസിഡി അറിയാത്ത, ഒ രിക്കൽ പോലും അഭിനയിക്കാൻ സ്റ്റേജിൽ കയറിയിട്ടില്ലാത്ത എന്നെ ഇവിടെവരെ എത്തിച്ചത് ദൈവമാണ്. അയാം ലക്കി.

രൂപാ ദയാബ്ജി

ഫോട്ടോ: Rosemary Cinda