‘പുരുഷ പരിശീലകരുടെ മുന്നിൽ പകുതി വസ്ത്രം മാത്രം ധരിച്ച് ഞാൻ എങ്ങനെ നീന്തൽ പഠിക്കും’: കരഞ്ഞു പോയ അനുഭവം പങ്കുവച്ച് മോഹിനി
സംവിധായകൻ ആർ. കെ. സെൽവമണിയുടെ തമിഴ് ചിത്രമായ ‘കൺമണി’യിൽ ഇന്റിമേറ്റ് സീൻ അഭിനയിക്കാൻ നിർബന്ധിതയായതിന്റെ ദുരനുഭവം തുറന്നുപറഞ്ഞ് നടി മോഹിനി. ചിത്രത്തിൽ ഇന്റിമേറ്റ് രംഗങ്ങൾ അഭിനയിക്കാനും നീന്തൽ വസ്ത്രം ധരിച്ച് അഭിനയിക്കാനും തന്നെ നിർബന്ധിച്ചതായും സിനിമയുടെ നിർമാണം മുടങ്ങാതിരിക്കാൻ ഒടുവിൽ മനസില്ലാ മനസോടെ വഴങ്ങിയെന്നും ‘അവൾ വികടൻ’ എന്ന തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തില്‍ മോഹിനി വെളിപ്പെടുത്തി. 1994 - ൽ പുറത്തിറങ്ങിയ സിനിമയാണിത്.
‘സംവിധായകൻ ആർ. കെ. സെൽവമണിയാണ് ഈ നീന്തൽ വസ്ത്രം ധരിച്ചുള്ള രംഗം ആസൂത്രണം ചെയ്തത്. എനിക്ക് വളരെ അസ്വസ്ഥത തോന്നി. അത് ചെയ്യാൻ സമ്മതമല്ലെന്ന് അറിയിച്ചു, കരഞ്ഞു. അന്ന് ഷൂട്ടിങ് പകുതി ദിവസത്തേക്ക് നിർത്തിവച്ചു. എനിക്ക് നീന്താൻ പോലും അറിയില്ലെന്ന് ഞാൻ വിശദീകരിച്ചു. പുരുഷ പരിശീലകരുടെ മുന്നിൽ പകുതി വസ്ത്രം മാത്രം ധരിച്ച് ഞാൻ എങ്ങനെ നീന്തൽ പഠിക്കും. അക്കാലത്ത് സ്ത്രീ പരിശീലകർ ഉണ്ടായിരുന്നില്ല. അതിനാൽ എനിക്ക് അത് ചെയ്യുന്നത് സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞില്ല. ‘ഉടൽ തഴുവ’ എന്ന ഗാനത്തിന് വേണ്ടി ആ രംഗം ചെയ്യാൻ ഞാൻ നിർബന്ധിതയാവുകയായിരുന്നു. ഒരു ദിവസത്തിന്റെ പകുതി ഞാൻ ജോലി ചെയ്തു. അവർ ചോദിച്ചത് കൊടുത്തു. പിന്നീട്, ഇതേ രംഗം ഊട്ടിയിൽ ചിത്രീകരിക്കണമെന്ന് അവർ പറഞ്ഞപ്പോൾ ഞാൻ നിരസിച്ചു. അതില്ലാതെ ഷൂട്ട് തുടരില്ലെന്ന് അവർ പറഞ്ഞു. അത് നിങ്ങളുടെ പ്രശ്നമാണെന്ന് ഞാൻ പറഞ്ഞു. മുൻപ് എന്നെ നിർബന്ധിച്ച അതേ രീതിയിലായിരുന്നു അവർ പിന്നെയും സമീപിച്ചത്’. – മോഹിനി പറഞ്ഞു.