പനൈയൂരിലെ ബീച്ചിൽ നിന്നു കഷ്ടിച്ച് പത്തടി ദൂരമേയുള്ളൂ പ്രസന്നയുടെ ആ സ്നേഹക്കൂട്ടിലേക്ക്. ഗേറ്റിലെത്തുമ്പോഴേ കേൾക്കാം, കരയെ പുണരാനെത്തുന്ന തിരയുടെ ശബ്ദത്തെ മറികടന്ന് ഒരു കുറുമ്പന്റെ കുസൃതി മേളം. പ്രണയത്തിന്റെ കടൽക്കാറ്റ് പുൽകുന്ന ആ വീട്ടിൽ മുത്തും പവിഴവും പോലെ പ്രസന്നയും സ്നേഹയും.
നാലു വയസ്സുകാരൻ വിഹാനു കൂട്ടായി അഞ്ചു മാസത്തിനപ്പുറം എത്തുന്ന പുതിയ അതിഥിയെ വരവേൽക്കാൻ തയാറെടുക്കുകയാണ് ആ വീട്. വിഹാന്റെ കളിപ്പാട്ടങ്ങളാണ് വീടു നിറയെ. മനോഹരമായ പൂമുഖ വാതിൽ തുറക്കുന്നത് വിശാലമായ ഹാളിലേക്ക്. ചിട്ടയായി ഡിസൈൻ ചെയ്ത ഇന്റീരിയറിൽ ഭംഗി തുളുമ്പുന്ന അപൂർവ ചിത്രങ്ങളും പൊയ്ക്കാലിലാടുന്ന വലിയ കുതിരയും.
"വിഹാന് നാലു വയസായി. വീട്ടിൽ തയാറാക്കുന്ന ഭക്ഷണം മാത്രമേ ഇത്ര നാളായി അവന് നൽകിയിട്ടുള്ളൂ. അടുത്തിടെ ഞങ്ങൾ പാരിസിൽ പോയിരുന്നു. അവന് മൂന്നു നേരത്തേക്കുമുള്ള ഫൂഡ് കയ്യിൽ കരുതിയാണ് ഫ്ലൈറ്റ് കയറിയത്. പാരിസിൽ രാത്രി എത്തിയപ്പോഴും സ്വന്തമായി കുക്ക് ചെയ്താണ് ഭക്ഷണം നൽകിയത്. ജംഗ് ഫൂഡ് അവന് നൽകിയിട്ടേയില്ല. ഒരിക്കൽ രുചി പിടിച്ചാൽ പിന്നെ നിയന്ത്രിക്കുക ബുദ്ധിമുട്ടാണ്.
ബർഗറും പീത്‌സയും ഒന്നും കുട്ടികൾക്ക് നല്ലതല്ലെന്നാണ് വ്യക്തിപരമായി എന്റെ അഭിപ്രായം. ഞങ്ങൾ പുറത്തുനിന്നു കഴിക്കുമ്പോഴും അവനുള്ള ഭക്ഷണം വീട്ടിൽ നിന്ന് ഉണ്ടാക്കി പായ്ക്ക് ചെയ്തു കൊണ്ടുപോകാറുണ്ട്. ഇപ്പോഴവന് നാലു വയസ്സല്ലേ ഉള്ളൂ. അതുകൊണ്ട് എനിക്കു നിയന്ത്രിക്കാൻ പറ്റും. അടുത്ത രണ്ടു വർഷം എങ്ങനെയാകുമെന്ന് ദൈവത്തിനറിയാം. എങ്കിലും ഭക്ഷണശീലം പരമാവധി നിയന്ത്രിക്കണം എന്നു തന്നെയാണ് ആഗ്രഹം."- പ്രസന്ന പറയുന്നു.