Saturday 20 October 2018 10:40 AM IST : By സ്വന്തം ലേഖകൻ

‘അവൾ‌ തന്റേടി, അപൂർവ്വയിനം വിത്ത്...കളി ഇങ്ങോട്ട് വേണ്ട’; തെറിവിളിച്ചവർക്ക് ‘എ ക്ലാസ്’ മറുപടിയുമായി ചിന്മയിയുടെ ഭർത്താവ്

chinmayi

സിനിമയിലെ മേലാളൻമാരുടെ മുഖംമൂടി അഴിഞ്ഞു വീഴുന്ന വെളിപ്പെടുത്തലുകൾക്കായിരുന്നു അടുത്തിടെ തമിഴ്സിനിമ സാക്ഷ്യം വഹിച്ചത്. കവി വൈരമുത്തു, ഗായകൻ കാർത്തിക് തുടങ്ങി സിനിമയിലെ മുൻനിരക്കാർക്കെതിരായ തുറന്നു പറച്ചിലുകൾ വലിയ ഒച്ചപ്പാടുകൾക്കും വഴിവച്ചു. എന്നാൽ കഥയവിടെ തീർന്നില്ല, മീ ടൂ വെളിപ്പെടുത്തലുകൾ നടത്തിയ ഗായിക ചിൻമയിയെ വളഞ്ഞിട്ട് ആക്രമിക്കുന്ന സോഷ്യൽ മീഡിയയെയാണ് പിന്നെക്കണ്ടത്. ചിന്മയിയുടെ ധീരമായ നിലപാടിൽ പിന്തുണയറിയിച്ചും കുറച്ചു പേരെത്തി.

ഇപ്പോഴിതാ ചിന്മയിയുടെ നിലപാടുകളെ പിന്തുണച്ചും ട്രോളിയവർക്ക് കുറിക്കു കൊള്ളുന്ന മറുപടി നൽകിയും ഭർത്താവും സിനിമാ താരവുമായ രാഹുൽ രവീന്ദ്രൻ രംഗത്തെത്തിയിരിക്കുകയാണ്. ഇത്തരം വെളിപ്പെടുത്തലുകൾ നടത്താന്‍ ഭാര്യ കാണിച്ച തന്റേടത്തെ രാഹുൽ മനസ് നിറഞ്ഞ് അഭിനന്ദിക്കുകയും ചെയ്തു. ചിൻമയി അപൂർവയിനം വിത്താണെന്നും അതിന്റെ പേരിൽ വിമർശിക്കാൻ വരുന്നവർക്ക് വേറെ ജോലിയൊന്നും ഇല്ലാത്തവരാണെന്നും രാഹുൽ ട്വീറ്റ് ചെയ്തു.

‘എന്റെ ട്വിറ്റർ പേജിൽ വന്നു മോശമായ രീതിയിൽ കമന്റുകളും വിമർശനങ്ങൾക്കും നടത്തുന്ന യാതൊരു ജോലിയും ഇല്ലാത്തവരോടുള്ള മറുപടിയാണ് ഈ കുറിപ്പ്. നിങ്ങൾ എത്ര ചീത്ത വിളിച്ചിട്ടും കാര്യമില്ല. എന്റെ ഭാര്യ അവൾക്കു നേരിടേണ്ടി വന്ന അതിക്രമങ്ങൾ തുറന്നു പറയും. കാരണം അവള്‍  അപൂർവയിനം വിത്താണ്. തുറന്നു പറയാനുള്ള തന്റേടം അവൾക്കുണ്ട്. നിങ്ങൾ അവളെ ചീത്തവിളിക്കുന്നത് ആണെന്ന അഹങ്കാരത്തിന്റെ ധൈര്യത്തിലാണ്. അടുത്തുതന്നെ നിരവധി മാറ്റങ്ങൾ നമ്മുടെ സമൂഹത്തിൽ വന്നു കഴിഞ്ഞു. സ്ത്രീക്കും പുരുഷനും തുല്യനീതി ലഭ്യമാകുന്ന ലോകം വിദൂരമല്ല. ഞാൻ വിവാഹം കഴിച്ചതു സ്നേഹവും കരുതലുമുള്ള സ്ത്രീയെയാണ്. അതിൽ എനിക്കു തെറ്റുപറ്റിയിട്ടില്ല.  അവളേക്കാൾ കൂടുതൽ എന്റെ കാര്യങ്ങൾ അവൾ ശ്രദ്ധിക്കാറുണ്ട്. ഞാൻ സംതൃപ്തനാണ്. അവൾ വിവേകമുള്ള സ്ത്രീയാണ്. അതിൽ ഞാൻ അഭിമാനിക്കുന്നു'', രാഹുൽ ട്വീറ്റ് ചെയ്തു.

പീഡനത്തിനും ലൈംഗിക ചൂഷണത്തിനും ഇരയായ പെൺകുട്ടികളുടെ അനുഭവക്കുറിപ്പുകളായിരുന്നു ചിന്മയി തന്റെ സോഷ്യൽമീഡിയയിലൂടെ പുറംലോകത്തെ അറിയിച്ചത്. കവിയും ഗാനരചയിതാവുമായ വൈരമുത്തു ഗായകൻ കാർത്തിക് എന്നിവർക്കെതിരെയായിരുന്നു ചിന്മയിയുടെ വെളിപ്പെടുത്തലുകൾ. ചിൻമയിയുടെ വെളിപ്പെടുത്തലുകളുടെ ചുവടുപിടിച്ച് ശേഷം നിരവധി പേർ തങ്ങൾക്കു നേരിടേണ്ടി വന്ന ചൂഷണങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു.