സൂപ്പർതാരം സൂര്യയെ നായകനാക്കിയാണ് പ്രശസ്ത സംവിധായകൻ ബാല ‘വണങ്കാൻ’ എന്ന ചിത്രം പ്രഖ്യാപിച്ചതും ചിത്രീകരണം ആരംഭിച്ചതും. ചിത്രത്തിന്റെ നിർമാണ പങ്കാളിയുമായിരുന്നു സൂര്യ. എന്നാൽ പ്രേക്ഷകരെയാകെ ഞെട്ടിച്ച്, നാൽപത് ദിവസത്തെ ചിത്രീകരണത്തിനൊടുവില്‍ സൂര്യ ഈ പ്രോജക്ട് വേണ്ടെന്നു വച്ചു. പിന്നീട് അരുൺ വിജയ്‌യെ നായകനാക്കി ബാല വണങ്കാൻ റീ ഷൂട്ട് ചെയ്തു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസറും എത്തി.
ബാലയുമായി ഒരുതരത്തിലും ഒത്തുപോകാൻ സാധിക്കാതെ വന്നതും സെറ്റിൽ വച്ച് സൂര്യയെ ബാല തല്ലിയതുമാണ് സൂര്യ വണങ്കാനിൽ നിന്നു പിൻമാറാൻ കാരണമെന്നായിരുന്നു അഭ്യൂഹം. എന്നാൽ, ഈ വിഷയത്തിൽ ബാലു എന്ന മാധ്യമ പ്രവർത്തകൻ പറഞ്ഞതാണ് ഇപ്പോൾ സിനിമ രംഗത്ത് ചർച്ച
‘‘തന്റെ സിനിമയിൽ അഭിനയിക്കുന്ന താരങ്ങളുടെ വലുപ്പച്ചെറുപ്പം നോക്കാതെ ഇടപഴകുന്ന സംവിധായകനാണ് ബാല. തല്ലിപ്പഴുപ്പിച്ച് ആണെങ്കിലും അഭിനേതാക്കളിൽനിന്നു വേണ്ടത് ഊറ്റിയെടുക്കുക എന്ന ശൈലിയാണ് അദ്ദേഹം പലപ്പോഴും സ്വീകരിക്കാറ്. സൂര്യയോടും ഇതേ സമീപനം തന്നെയായിരുന്നു.
ഇപ്പോള്‍ സൂപ്പർ താരമായി നില്‍ക്കുന്ന സൂര്യയെയല്ല ബാല കണ്ടത്. ‘നന്ദ’യില്‍ അഭിനയിച്ചിരുന്ന അതേ സൂര്യയെന്ന രീതിയിലാണ് ഇടപെട്ടത്. ഷൂട്ടിങ്ങ് ആരംഭിച്ച അന്ന് മുതല്‍ ഓടാനും ചാടാനും പറയുന്നു. വെയിലത്തു നിർത്തിയാണ് ഭൂരിഭാഗവും ചിത്രീകരണം. എന്നാല്‍ എന്താണു കഥയെന്നു മാത്രം പറയുന്നില്ല.
ഒടുക്കം സൂര്യ നേരിട്ട് ചോദിച്ചു – ‘എന്താണ് സാര്‍ ഇതിന്റെ കഥ?’. ഒരു നിർമാതാവ് എന്ന നിലയില്‍ കൂടിയാകാം അത് സൂര്യ ചോദിച്ചത്. ഇത് ബാല ഒരു അപമാനമായി എടുത്തു. പിറ്റേ ദിവസം മുതല്‍ രംഗം കടുത്തു. ബീച്ചില്‍ പൊരിവെയിലത്ത് മണിക്കൂറുകള്‍ സൂര്യയെ ബാല ചെരുപ്പിടാതെ നടത്തിച്ചു.
നൂറുകണക്കിന് ജൂനിയര്‍ ആര്‍ടിസ്റ്റുകളുടെ മുന്നില്‍ വച്ച് ചീത്ത വിളിച്ചു. പോസ്റ്റ് പ്രൊഡക്‌ഷനും മറ്റുമായി നാൽപത് ദിവസത്തോളം ചിത്രീകരണം പൂർത്തിയായിരുന്നു. കോടികൾ സൂര്യയ്ക്കു ചെലവാകുകയും ചെയ്തു. എന്നാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നായതോടെ വണങ്കാനുമായി മുന്നോട്ട് പോകേണ്ടെന്ന തീരുമാനത്തിൽ സൂര്യ എത്തി’’. – ബാലു പറയുന്നു.
അതേസമയം സൂര്യയെ ബാല തല്ലി എന്നത് വെറും കെട്ടുകഥ മാത്രമാണെന്ന് നിർമാതാവ് സുരേഷ് കാമാക്ഷി പറഞ്ഞു.
ബാല സാറിനും സൂര്യയ്ക്കുമിടയിൽ പ്രശ്നങ്ങളൊന്നുമില്ല. രണ്ടുപേരും ആ ബഹുമാനം പരസ്പരം വച്ചു പുലർത്തുന്നുണ്ട്. സൂര്യ ഇപ്പോൾ നിൽക്കുന്ന സ്റ്റാര്‍ഡം വച്ച് ചെയ്യാൻ പറ്റൊരുന്നു സിനിമയല്ല വണങ്കാൻ. അങ്ങനെയൊരു കഥ ഈ സാഹചര്യത്തിൽ സൂര്യയ്ക്കു ചേരുന്നതല്ല. എന്നാൽ കഥ മാറ്റാൻ ബാല സാറും തയാറായിരുന്നില്ല. അതുകൊണ്ടാണ് അവർ അങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്നു സുരേഷ് പറഞ്ഞു. സൂര്യ പിന്മാറിയതോടെ ബാലയുടെ ബി സ്റ്റുഡിയോസും സുരേഷ് കാമാക്ഷിയുടെ വി ഹൗസ് പ്രൊഡക്‌ഷൻസും ചേർന്നാണ് വണങ്കാൻ നിർമിച്ചിരിക്കുന്നത്.
കരിയറില്‍ വലിയൊരു ബ്രേക്ക് ആഗ്രഹിക്കുന്ന അരുണ്‍ എന്തു കഷ്ടപ്പാട് സഹിച്ചും ബാലയുടെ ചിത്രത്തിലെ വേഷം ചെയ്യാന്‍ തയാറായിരുന്നു.