തെന്നിന്ത്യൻ സിനിമയെയാകെ ഞെട്ടിച്ച അപ്രതീക്ഷിത വിയോഗമായിരുന്നു നടൻ ഡാനിയൽ ബാലാജിയുടെത്. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു താരത്തിന്റെ മരണം. നെഞ്ചുവേദന അനുഭവപ്പെട്ടതോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വൈകുന്നേരത്തോടെ നില അതിവേഗം വഷളായി. പിന്നാലെ അദ്ദേഹം മരണത്തിനു കീഴടങ്ങി. മൃതദേഹം ചെന്നൈയിലെ പുരസൈവാക്കത്തുള്ള വസതിയിൽ സംസ്‌കരിച്ചു.
എന്നാല്‍ മരണശേഷം തന്റെ കണ്ണുകളിലൂടെ മറ്റുള്ളവര്‍ക്ക് വെളിച്ചം പകരുകയാണ് ബാലാജി. മരണശേഷം തന്റെ കണ്ണുകള്‍ ദാനം ചെയ്യണമെന്ന താരത്തിന്റെ ആഗ്രഹം ഉറ്റവർ നിറവേറ്റി.
തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലായി നാൽപതോളം ചിത്രങ്ങളിൽ ഡാനിയല്‍ ബാലാജി അഭിനയിച്ചു. 2004ൽ ബ്ലാക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കം. മോഹൻലാലിന്റെ ‘ഭഗവാൻ’ എന്ന ചിത്രത്തിലും ‘ഡാഡി കൂള്‍’ എന്ന ചിത്രത്തിലും വില്ലനായും അഭിനയിച്ചു.