സംഗീതസംവിധായകൻ ജി.വി. പ്രകാശ് കുമാറും ഗായിക സൈന്ധവിയും വിവാഹമോചിതരായതിനു കാരണം താനല്ലെന്നു നടി ദിവ്യ ഭാരതി.
‘എനിക്ക് യാതൊരു ബന്ധവുമില്ലാത്ത കുടുംബ പ്രശ്‌നത്തിലേക്കാണ് അനാവശ്യമായി എന്റെ പേര് വലിച്ചിഴയ്ക്കുന്നത്. ജി.വി.പ്രകാശിന്റെയും ഭാര്യയുടെയും കുടുംബ പ്രശ്‌നങ്ങളില്‍ എനിക്ക് യാതൊരു പങ്കുമില്ല. ഞാന്‍ ഒരിക്കലും ഒരു സിനിമ നടനുമായി ഡേറ്റ് ചെയ്യില്ല, പ്രത്യേകിച്ചും വിവാഹിതനായ ഒരു നടനുമായി. അടിസ്ഥാനരഹിതമായ ഗോസിപ്പുകളോട് എന്തിന് പ്രതികരിക്കണം എന്ന് കരുതിയാണ് ഇത്രയും നാള്‍ മിണ്ടാതിരുന്നത്. പക്ഷേ ഇപ്പോൾ അഭ്യൂഹങ്ങൾ പരിധി കടന്നിരിക്കുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ എന്റെ പ്രശസ്തിക്കു മങ്ങലേല്‍പ്പിക്കാന്‍ ഞാന്‍ അനുവദിക്കുകയില്ല. ഞാന്‍ ശക്തയും സ്വതന്ത്ര്യയുമായ സ്ത്രീയാണ്. ഗോസിപ്പിന്റെ അടിസ്ഥാനത്തില്‍ എന്നെ നിര്‍വചിക്കരുത്. നെഗറ്റിവിറ്റി പ്രചരിപ്പിക്കുന്നതിനു പകരം നല്ല ഒരു ലോകം കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ വിഷയത്തില്‍ എന്റെ ആദ്യത്തെയും അവസാനത്തെയും പ്രതികരണമാണിത്. നന്ദി’.– ദിവ്യ ഭാരതി സോഷ്യൽ മീഡിയയിൽ കുറിച്ചു.
ദിവ്യ ഭാരതിയുമായി തനിക്ക് സൗഹൃദം മാത്രമേയുള്ളുവെന്നും അനാവശ്യ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും മുൻപ് ഒരു അഭിമുഖത്തിൽ ജി.വി.പ്രകാശ് കുമാറും വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വർഷം മേയിലാണ് തങ്ങൾ വേർപിരിയുകയാണെന്ന് ജി.വി.പ്രകാശ് കുമാറും സൈന്ധവിയും പരസ്യ പ്രഖാപനം നടത്തിയത്.